24 April Wednesday

മെഡിസെപ് ഇന്നുമുതല്‍; ഒരു വാഗ്ദാനംകൂടി സഫലമാകുന്നു

കെ എന്‍ ബാലഗോപാല്‍/ ധനമന്ത്രിUpdated: Friday Jul 1, 2022

മുഖ്യമന്ത്രി  പിണറായി വിജയൻ വെള്ളിയാഴ്‌ച ഉദ്ഘാടനംചെയ്യുന്ന ‘മെഡിസെപ്’ സംസ്ഥാനത്തെ പത്തര ലക്ഷത്തോളം  സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ 20 ലക്ഷത്തോളംപേരും ഉൾപ്പെടെ  30 ലക്ഷത്തിലധികംപേർക്ക്‌ പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട പദ്ധതിയാണ് എല്ലാ നടപടിക്രമവും പൂർത്തിയാക്കി ജനങ്ങളിലേക്ക് എത്തുന്നത്. ഇതോടെ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനംകൂടി പൂർണാർഥത്തിൽ നടപ്പാകുകയാണ്. 42 ലക്ഷത്തിലധികം ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ സാധ്യമാക്കിയും 57 ലക്ഷംപേർക്ക് ക്ഷേമ പെൻഷൻ നൽകിയും നിരവധി സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ വിവിധ ജനവിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കിയും  സർക്കാർ മുന്നോട്ടുപോകുകയാണ്. ഇടത്തരം–- മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് മെഡിസെപ്പിലൂടെ കൈവരിക്കുക. എല്ലാ വിഭാഗം ജനങ്ങൾക്കും ചെലവുകുറഞ്ഞ ചികിത്സയും ആരോഗ്യ സുരക്ഷയും പ്രാപ്യമാക്കുകയെന്ന സമഗ്ര ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങളും  വിഭാവനം ചെയ്യുന്നുണ്ട്.

മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടുള്ള സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളിൽ ക്യാഷ്‌ലെസ്‌ ചികിത്സാ സൗകര്യം വെള്ളിയാഴ്‌ച ( ജൂലൈ ഒന്ന്‌) മുതൽ ലഭ്യമായി തുടങ്ങും. സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർട്ട്ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലേതടക്കം അധ്യാപക–- അനധ്യാപക ജീവനക്കാർ, സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരുമാണ്  ഗുണഭോക്താക്കൾ.

അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിച്ച്‌ ഒരു കുടുംബത്തിന് പ്രതിവർഷം മൂന്നു ലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് മെഡിസെപ്പിലൂടെ നൽകുന്നത്. നിലവിൽ വിവിധ രോഗത്തിന്റെ ചികിത്സയിൽ തുടരുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. 12 മാരക രോഗത്തിനും അവയവമാറ്റ ചികിത്സയ്‌ക്കും അധിക പരിരക്ഷ നൽകുന്നതിനായി 35 കോടി രൂപയുടെ ഒരു കോർപസ് ഫണ്ട് മെഡിസെപ്പിന്റെ ഭാഗമായി രൂപീകരിക്കും.

മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരികയാണ്. അവരുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികൾ സംസ്ഥാന ബജറ്റിൽത്തന്നെ പ്രഖ്യാപിച്ചിരുന്നു. മെഡിസെപിലൂടെ ഏറ്റവും പ്രയോജനം ലഭിക്കുന്നതും മുതിർന്ന പൗരന്മാരുടെ സമൂഹത്തിനാണ്. പ്രീ-മെഡിക്കൽ പരിശോധനകൾ ഇല്ലാതെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെന്നതാണ് മെഡിസെപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 40 വയസ്സായവർപോലും നിരവധി മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയരാകേണ്ടിവരികയും ഉയർന്ന പ്രീമിയം ഒടുക്കേണ്ടിവരികയും ചെയ്യുന്ന സ്ഥിതിയാണ് പൊതുവെ മെഡിക്കൽ ഇൻഷുറൻസ് രംഗത്തുള്ളത്. എന്നാൽ, താരതമ്യേന കുറഞ്ഞ പ്രീമിയംതുക ഒടുക്കി 1920 ചികിത്സാ പ്രക്രിയകൾക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപ്പിലൂടെ നൽകുന്നു. മെഡിസെപ് ആരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ പദ്ധതിയിൽ ഉൾപ്പെടാത്ത ഏതെങ്കിലും ചികിത്സാ പ്രക്രിയയുമായി ബന്ധപ്പെട്ട് നൂറിലധികം കേസ്‌ വരികയാണെങ്കിൽ അതിനെ പുതിയ ചികിത്സാ പ്രക്രിയയായി അംഗീകരിച്ച് പരിരക്ഷയുടെ ഭാഗമാക്കും.
ആരോഗ്യരംഗത്തെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്‌ധസമിതിയുടെ  ശുപാർശകളെ അടിസ്ഥാനമാക്കിയാണ്  ചികിത്സാ വ്യവസ്ഥകളും പട്ടികയും നിരക്കുകളും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലെ ഇൻ പേഷ്യന്റ് ചികിത്സകൾക്ക് മാത്രമേ ഈ പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. എങ്കിലും അപകട/ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴിൽ പരിരക്ഷ ലഭിക്കും. മാത്രമല്ല, എല്ലാ സർക്കാർ ആശുപത്രികളിലെയും  ആർസിസി തിരുവനന്തപുരം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ്‌ ടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയും ഔട്ട് പേഷ്യന്റ് ചികിത്സയ്ക്ക് നിലവിൽ പ്രതിപൂരണ സമ്പ്രദായം (മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ) തുടരുകയും ചെയ്യും.

മെഡിസെപ് പദ്ധതിയിൽ അംഗങ്ങളായവർക്കെല്ലാം ഡിജിറ്റൽ ഐഡി കാർഡ് ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഏതു പരാതിയും പരിഹരിക്കുന്നതിന് പരാതിപരിഹാര സമിതികൾ രൂപീകരിച്ചിട്ടുണ്ട്. മെഡിസെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരവും https://www.medisep.kerala.gov.in  വെബ്സൈറ്റിൽ ലഭ്യമാണ്. മെഡിസെപ്പിൽ എംപാനൽ ചെയ്യപ്പെട്ട സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളുടെ ലിസ്റ്റും മെഡിസെപ് വെബ്പോർട്ടലിൽ ലഭ്യമാണ്.

കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ ആരോഗ്യ പദ്ധതിയായി മെഡിസെപ് മാറുമെന്നതിൽ സംശയമില്ല. പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാരും മുതിർന്ന പൗരൻമാരായ പെൻഷൻകാരും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനുപേർക്ക് ചെലവുകുറഞ്ഞ ചികിത്സ നൽകുന്നതിലൂടെ സമൂഹത്തിന്റെ ആരോഗ്യസുരക്ഷ വലിയൊരളവിൽ ഉറപ്പുവരുത്താൻ കഴിയും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും മെഡിസെപ്പിന് സമാനമായ ആരോഗ്യസുരക്ഷാ പദ്ധതികൾ സർക്കാർ മുൻകൈയിൽ നിലവിലില്ല എന്നുതന്നെ പറയാം. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദൽ വികസന സങ്കൽപ്പത്തിന്റെ ഫലശ്രുതികൂടിയാണ് ഇത്തരം പദ്ധതികൾ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണ് മെഡിസെപ് നടപ്പിൽ വരുത്തുന്നതിലൂടെ ഒരിക്കൽക്കൂടി തെളിയിക്കപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top