19 March Tuesday
ലാറ്റിനമേരിക്ക


അട്ടിമറിനീക്കത്തിനു പിന്നിൽ
 സാമ്രാജ്യത്വകരങ്ങൾ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023

image credit lula da silva / pedro castillo / twitter

ലാറ്റിനമേരിക്കയിൽനിന്നു വരുന്ന വാർത്തകൾ അസ്വസ്ഥതയുളവാക്കുന്നതാണ്‌. പെറുവിൽ ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ പെദ്രോ കാസ്‌തിയ്യോയെ അട്ടിമറിച്ചത്‌ ഡിസംബർ ഏഴിനായിരുന്നു. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ ജനുവരി എട്ടിന്‌ ബ്രസീലിലെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ ലുല ഡ സിൽവയെ അട്ടിമറിക്കാൻ ശ്രമമുണ്ടായി. 16 മാസത്തെ ഭരണത്തിനുശേഷമാണ്‌ പെറുവിൽ പ്രസിഡന്റിനെ അട്ടിമറിച്ചതെങ്കിൽ അധികാരമേറി എട്ടാംദിവസമാണ്‌ ബ്രസീലിലെ പ്രസിഡന്റിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായത്‌. ഇത്‌ കേവലം കാസ്‌തിയ്യോ, ലുല എന്നീ വ്യക്തികളെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള നീക്കമായി മാത്രം വിലയിരുത്താനാകില്ല. മറിച്ച്‌ ജനാധിപത്യത്തിനും ജനങ്ങൾക്കും വിശിഷ്യാ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും എതിരായ നീക്കമായി വേണം കാണാൻ. ഇടതുപക്ഷം  അധികാരം കൈയാളുന്നത്‌ എന്തുവിലകൊടുത്തും തടയുമെന്ന തീവ്രവലതുപക്ഷത്തിന്റെയും കോർപറേറ്റ്‌ മുതലാളിത്തത്തിന്റെയും ഭീഷണിയാണ്‌ ഇതിൽ നിഴലിച്ചുകാണുന്നത്‌. കൊള്ളലാഭം കുന്നുകൂട്ടാൻ തീവ്രവലതുപക്ഷവും കോർപറേററ്റ്‌ മുതലാളിത്തവും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടിന്‌ ഭീഷണിയാണ്‌ കമ്യൂണിസ്റ്റ്‌ പാർടികളും അവരുൾപ്പെട്ട ഇടതുപക്ഷ സഖ്യവുമെന്ന തിരിച്ചറിവാണ്‌ ഈ നീക്കത്തിനു പിന്നിലുള്ളത്‌. അത്‌ ലാറ്റിനമേരിക്കയിൽ മാത്രമല്ല, ലോകത്തെമ്പാടും കാണുന്ന പ്രതിഭാസവുമാണ്‌. ഈ കൊച്ചുകേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഈ രാഷ്ട്രീയം നിഴലിച്ചുകാണാം.

ലാറ്റിനമേരിക്ക ഇളംചുവപ്പ്‌ അണിയുകയാണെന്ന കാര്യത്തിൽ സംശയമില്ല. കോർപറേറ്റ്‌ കൊള്ളയ്‌ക്കെതിരെയും നവ ഉദാരീകരണ നയത്തിനെതിരെയും വംശീയ വിദ്വേഷത്തിനെതിരെയും ജനങ്ങൾ കൈകോർക്കുകയും ഒന്നിനുപിറകെ ഒന്നായി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരമേൽക്കുകയും ചെയ്‌തു. അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, പെറു, ബൊളീവിയ, മെക്‌സിക്കോ, ഹോണ്ടുറാസ്‌, നിക്കരാഗ്വ, വെനിസ്വേല, ക്യൂബ എന്നീ രാജ്യങ്ങളിലെല്ലാം ഇന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയോ ഇടതുപക്ഷ പാർടികളോ അധികാരത്തിൽ വന്നു. ഈ രാജ്യങ്ങളിലെല്ലാംതന്നെ അതുവരെയും അരികുവൽക്കരിക്കപ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരാൻ ശ്രദ്ധിച്ചു. കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ അറുതിവരുത്താൻ ചില നീക്കങ്ങളെങ്കിലും നടത്തുകയും ചെയ്‌തു.

പെറുവിലെയും ബ്രസീലിലെയും കാര്യംമാത്രം പരിശോധിക്കാം. സാധാരണയിൽനിന്ന്‌ വ്യത്യസ്‌തമായി വികസിത ലിമ മേഖലയിൽനിന്നുള്ള ആളായിരുന്നില്ല പെറുവിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പെദ്രോ കാസ്‌തിയ്യോ. തെക്കൻ ആൻഡീസ്‌ പർവതമേഖലകളിൽനിന്നുള്ള അധ്യാപകരുടെയും കർഷകരുടെയും നേതാവായിരുന്നു അദ്ദേഹം. പ്രസിഡന്റായതോടെ കാസ്‌തിയ്യോ സർക്കാർ സംവിധാനങ്ങളോട്‌ ഈ മേഖലയിൽ ക്യാമ്പ്‌ ചെയ്യാനും നേരിട്ട്‌ ജനങ്ങളുടെ ആവലാതികൾ കേൾക്കാനും ആവശ്യപ്പെട്ടു. പല കാബിനറ്റ്‌ മന്ത്രിമാരും ഈ മേഖലയിൽ എത്തി. തദ്ദേശീയ ജനവിഭാഗങ്ങൾക്ക്‌ ഉൾപ്പെടെ ഇതൊരു പുതിയ അനുഭവമായിരുന്നു. സ്വാഭാവികമായും ഈ മേഖലയിലെ ജനങ്ങൾ കാസ്‌തിയ്യോക്ക്‌ പിന്നിൽ അണിനിരന്നു. കാസ്‌തിയ്യോയുടെ ജനപിന്തുണ (45 ശതമാനമായി ഉയർന്നു)വർധിക്കുന്നുവെന്ന്‌ കണ്ടതോടെയാണ്‌ വലതുപക്ഷം എങ്ങനെയും കാസ്‌തിയ്യോയെ പുറത്താക്കാനുള്ള നീക്കം ശക്തിപ്പെടുത്തിയത്‌. ആൻഡീസ്‌ മേഖലയിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിന്‌ കാസ്‌തിയ്യോയുടെ ജനപിന്തുണ തടസ്സമാകുമെന്ന്‌ വലതുപക്ഷം മനസ്സിലാക്കി. മുൻ സിഐഎ ഏജന്റായ അമേരിക്കൻ അംബാസഡറും ഇവരോടൊപ്പം ചേർന്നതോടെയാണ്‌ കാസ്‌തിയ്യോ അട്ടിമറിക്കപ്പെട്ടതും തടവിലാക്കപ്പെട്ടതും. മുൻ ഭരണപരിചയമില്ലാത്തതും കാസ്‌തിയ്യോയുടെ തിരിച്ചടിക്ക്‌ കാരണമായി. എന്നാൽ, കാസ്‌തിയ്യോയെ പ്രസിഡന്റായി നിയമിക്കണമെന്നും വലതുപക്ഷ നിയന്ത്രണത്തിലേക്കുള്ള കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആവശ്യപ്പെട്ട്‌ ജനങ്ങൾ തെരുവിലിറങ്ങി. നേരത്തേ സൂചിപ്പിച്ച ആൻഡീസ്‌ മേഖലകളിലാണ്‌ പ്രക്ഷോഭം ശക്തമായത്‌. പെറുവിൽ കാസ്‌തിയ്യേക്ക്‌ അനുകൂലമായ പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക്‌ കടക്കുകയാണെന്ന്‌ ജൂലിയാകയിൽ 17 പേർ വെടിവയ്‌പിൽ കൊല്ലപ്പെട്ട സംഭവം വ്യക്തമാക്കുന്നു. ഇവോ മൊറാലിസിനെ അട്ടിമറിച്ചശേഷം തെരഞ്ഞെടുപ്പ്‌ നടത്താൻ നിർബന്ധിക്കപ്പെട്ടത്‌ ഇതേ രീതിയിലുള്ള പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു. ആ വഴിയിലേക്കാണ്‌ പെറുവും നീങ്ങുന്നതെന്നു വേണം കരുതാൻ.

പെറുവിൽനിന്ന്‌ അൽപ്പം വ്യത്യസ്‌തമാണ്‌ ബ്രസീലിലെ സ്ഥിതി. പെറുവിനേക്കാൾ ശക്തമാണ്‌ ബ്രസീലിലെ തീവ്രവലതുപക്ഷം. ട്രംപുമായി പ്രത്യയശാസ്‌ത്ര ബന്ധം മാത്രമല്ല, അടുത്ത രാഷ്ട്രീയബന്ധംതന്നെ ബോൾസനാരോക്ക്‌ ഉണ്ട്‌. അതിനാലാണ്‌ അട്ടിമറി ശ്രമത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ ബോൾസനാരോ ലുലയുടെ സത്യപ്രതിജ്ഞാച്ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക്‌ പോയത്‌. ട്രംപിന്റെ താവളവും ഇതുതന്നെയാണ്‌. ആമസോൺ കാടുകൾ വെട്ടിത്തെളിക്കാൻ അനുവദിക്കില്ലെന്ന ലുലയുടെ പ്രഖ്യാപനമാണ്‌ അട്ടിമറിശ്രമത്തിനുള്ള  പെട്ടെന്നുള്ള കാരണമായി കരുതപ്പെടുന്നത്‌. വനസമ്പത്തും ധാതുസമ്പത്തും കൊള്ളയടിക്കാനുള്ള കോർപറേറ്റ്‌ ആർത്തിക്കാണ്‌ ലുല കടിഞ്ഞാണിട്ടത്‌. മാത്രമല്ല, ബോൾസനാരോ പൂട്ടിയ തൊഴിൽ, വനിതാ മന്ത്രാലയങ്ങൾ തുറക്കുകയും തദ്ദേശീയ ജനതയ്‌ക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കുകയും ചെയ്‌ത ലുല പാവങ്ങൾക്ക്‌ മൂന്നുനേരം ഭക്ഷണമെന്ന വാഗ്‌ദാനം ആവർത്തിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ കോർപറേറ്റ്‌ മുതലാളിത്തവും തീവ്രവലതുപക്ഷവും അട്ടിമറിക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്‌. അഗ്രി ബിസിനസുകാരാണ്‌ ഇതിന്റെ മുൻപന്തിയിൽ നിന്നത്‌. സ്വേച്ഛാധിപത്യവാഴ്‌ചയെ പ്രകീർത്തിച്ച്‌ സൈന്യത്തിലെ ഒരുവിഭാഗത്തെയും ബോൾസനാരോ കൂടെനിർത്തിയിരുന്നു.

എന്നാൽ, 1980കളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ നടത്തിയ വർഷങ്ങൾനീണ്ട പ്രക്ഷോഭത്തിന്റെ അനുഭവവും ദീർഘകാലത്തെ ഭരണപരിചയവും ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാനുള്ള കരുത്ത്‌ ലുലയ്‌ക്കും സർക്കാരിനും നൽകിയിരുന്നു. ജനവാസം കുറഞ്ഞ, പുതുതായി നിർമിച്ച നഗരമായ ബ്രസീലിയയിലാണ്‌ അട്ടിമറിശ്രമം നടന്നത്‌. വൻ മഴക്കെടുതികൾ ഉണ്ടായ അറാറക്വാറ പ്രദേശം സന്ദർശിക്കാൻ ലുല പോയ സമയത്തായിരുന്നു അട്ടിമറിക്കാർ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രീംകോടതിയും ലക്ഷ്യമാക്കി നീങ്ങിയത്‌. ബ്രസീലിയ നഗരത്തിന്റെ ഭരണനേതൃത്വം വഹിക്കുന്ന ഗവർണർ ഇബാനീസ്‌ റോച്ചയും സുരക്ഷാ ചുമതലയുള്ള ആൻഡേഴ്‌സൺ ടോറസും ബോൾസനാരോ പക്ഷക്കാരായിരുന്നു. എന്നാൽ, ലുല സർക്കാർ ആദ്യം ബ്രസീലിയ നഗരത്തിന്റെ നിയന്ത്രണം ഫെഡറൽ സേനയെക്കൊണ്ട്‌ ഏറ്റെടുപ്പിച്ചു. തുടർന്ന്‌ സുരക്ഷാവീഴ്‌ചയുടെ പേരിൽ  ടോറസിനെ പുറത്താക്കി. ഗവർണർ റോച്ചയെ മൂന്നു മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു. ആയിരത്തിലധികംപേരെ അറസ്റ്റുചെയ്‌തു. അട്ടിമറിശ്രമത്തിന്‌ നേതൃത്വം നൽകിയവരെയും അതിന്‌ പണം ഒഴുക്കിയവരെയും ശിക്ഷിക്കുമെന്ന്‌ ലുല പ്രഖ്യാപിച്ചു.

അതോടൊപ്പം സർക്കാരിനെ സംരക്ഷിക്കാൻ വൻ ജനാവലി നഗരത്തിലേക്ക്‌ മാർച്ച്‌ ചെയ്‌തു. ഇതോടെയാണ്‌ അട്ടിമറിശ്രമം പാളിയത്‌.  പെറുവിലെന്നപോലെ ബ്രസീലിലെ അട്ടിമറിശ്രമത്തിനു പിന്നിലും അമേരിക്കയുടെ കൈകളുണ്ട്‌. അമേരിക്കയിൽ ഇരുന്നാണ്‌ ബോൾസനാരോ ഈ അട്ടിമറിക്ക്‌ പദ്ധതിയിട്ടത്‌. ജനാധിപത്യത്തോട്‌ കൂറും ബഹുമാനവും ഉണ്ടെങ്കിൽ അമേരിക്ക ബോൾസനാരോയുടെ നടപടിയെ അപലപിക്കണം. അതുണ്ടായിട്ടില്ല. ലാറ്റിനമേരിക്കയിലെ ഇളംചുവപ്പ്‌ നിലനിർത്താൻ പോലും അവിടത്തെ ഇടതുപക്ഷത്തിന്‌ വലിയ പോരാട്ടം നടത്തേണ്ടിവരുമെന്നാണ്‌ പെറുവിലെയും ബ്രസീലിലെയും സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. അധികാരം ലഭിച്ചാൽ വർഗശത്രുക്കളെ രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമാക്കാനുള്ള നടപടികൾ കൈകൊള്ളാൻ ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്‌ കഴിയേണ്ടതുണ്ട്‌. ബൊളീവിയയിൽ 2019ൽ ഇവോ മൊറാലിസിനെ അട്ടിമറിക്കുന്നതിന്‌ നേതൃത്വം നൽകിയ സാന്തക്രൂസ്‌ ഗവർണറും ബിസിനസുകാരനുമായ ലുയിസ്‌ ഫെർണാണ്ടോ കമാച്ചോയെ അറസ്റ്റുചെയ്‌തത്‌ പ്രധാന നടപടിയാകുന്നതും ഈ പശ്ചാത്തലത്തിലാണ്‌.

ജനപക്ഷ നയത്തിന്‌ അനുകൂലമായി വർധിച്ചതോതിൽ ജനങ്ങളെ അണിനിരത്താൻ കഴിയണം. ഇത്‌ ലാറ്റിനമേരിക്കയിലെ മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷത്തിനും ഒരു പാഠമാണ്‌.  കോർപറേറ്റുകളും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും വലതുപക്ഷവും  നവ ഉദാരീകരണനയങ്ങളെ ചോദ്യംചെയ്യുന്ന, വർഗീയ–-വംശീയ സമീപനങ്ങളെ എതിർക്കുന്ന ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കേരളത്തിലെ സ്ഥിതിയും അതിൽനിന്നും വ്യത്യസ്‌തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top