25 April Thursday

പെൺകരുത്തിന്റെ രജതജൂബിലി - എം വി ഗോവിന്ദൻ
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

നവകേരള നിർമിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേക്ക് കടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്‌ത്രീ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കുടുംബശ്രീ, രാജ്യത്തിന്റെ സാമൂഹ്യചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൂടിയാണ്. സ്‌ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യത്തോടെ 1998 മെയ് 17നാണ് കുടുംബശ്രീ പിറവികൊള്ളുന്നത്. പ്രവർത്തനമികവുകളുടെ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ 45,85,677 അംഗങ്ങളുടെ കരുത്ത്‌ ഈ പ്രസ്ഥാനത്തിനുണ്ട്‌.  3,06,551 അയൽക്കൂട്ടവും 19,470 എഡിഎസും 1070 സിഡിഎസും  പ്രവർത്തിക്കുന്നു. ഇതിന് പുറമെ 3,02,595 അംഗങ്ങളുള്ള യുവതീ ഓക്‌സിലറി ഗ്രൂപ്പും സജീവമാണ്.  വിവിധ രാജ്യങ്ങൾ കേരളത്തിന്റെ സ്‌ത്രീപർവത്തെ മനസ്സിലാക്കാനും പകർത്താനും ശ്രമിക്കുന്നുണ്ട്. അസർബൈജാൻ, എതോപ്യ, ഉഗാണ്ട പോലുള്ള രാജ്യങ്ങൾ  കുടുംബശ്രീ പ്രവർത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ദാരിദ്ര്യനിർമാർജനത്തിന്റെ രീതിശാസ്ത്രം അവിടങ്ങളിൽ നടപ്പാക്കാനുള്ള പരിശ്രമത്തിലാണ്. മറ്റ് പല രാജ്യങ്ങളും കേരളത്തിലേക്ക് വന്ന് ഈ കേരള മാതൃക മനസ്സിലാക്കി.

കുടുംബശ്രീ എന്ന സ്‌ത്രീപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ ആരംഭം കുറിക്കാൻ കഴിഞ്ഞത് അതിനനുയോജ്യമായ രാഷ്‌ട്രീയ, സാമൂഹ്യ അടിത്തറ നിലവിലുള്ളതുകൊണ്ടാണ്. അത് സ്വാഭാവിക  പരിണതിയല്ല.  1957ലെ ഇ എം എസ് സർക്കാരിന്റെ വികസന നയങ്ങൾ അതിൽ നിർണായകമാണ്. സാമ്പത്തികമായി പിന്നാക്കമാണെങ്കിലും  താരതമ്യേന ഉയർന്ന ജീവിതനിലവാരം ജനങ്ങൾക്ക് ലഭിച്ചതും സാർവത്രിക വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യപരിരക്ഷയും മിനിമം കൂലിയും ഭൂരിപക്ഷത്തിനും വീട് വയ്‌ക്കാൻ ഭൂമി  ലഭ്യമാക്കിയതുമൊക്കെ ആ സർക്കാരായിരുന്നു. ജാതിവ്യവസ്ഥയുടെ ഭീകര രൂപങ്ങളെ ഇല്ലായ്മ ചെയ്യാനും  സാധിച്ചു. ലോകം ചർച്ച ചെയ്ത ഇത്തരം നേട്ടങ്ങൾ ഇടതുപക്ഷ സർക്കാരുകൾ തുടർന്നും ഉണ്ടാക്കിയപ്പോൾ,  അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാരുകൾ ഈ നേട്ടങ്ങളെ തകർത്തു. എങ്കിലും അത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കേരളം പരിശ്രമിച്ചു. നേട്ടങ്ങളോടൊപ്പം സമ്പദ്ഘടനയിലെ ചില കോട്ടങ്ങളെയും അഭിമുഖീകരിച്ചു. സാമൂഹ്യനേട്ടങ്ങൾക്കനുസൃതമായ സാമ്പത്തികവളർച്ച  ഉണ്ടായില്ല.

കാർഷിക, വ്യാവസായിക മേഖലകൾ ദുർബലമായതും തൊഴിലില്ലായ്മ വർധിച്ചതും വിദ്യാഭ്യാസ–-ആരോഗ്യ നിലവാര തകർച്ചയുമൊക്കെ വിഷയങ്ങളായിരുന്നു. ഇവ പരിഹരിക്കുന്നതിനുള്ള കർമപദ്ധതിക്ക്‌ ഇടതുപക്ഷം രൂപം നൽകി. കാർഷിക-വ്യാവസായികാദി മേഖലകളിൽ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചും സേവനമേഖലയിൽ ഗുണമേൻമ ഉറപ്പുവരുത്തിയും മുന്നോട്ടുപോയി. ജനപങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നൽ കൊടുക്കണമെന്നും അധികാര വികേന്ദ്രീകരണം ഇതിന് അനിവാര്യമാണെന്നും അഭിപ്രായ സ്വരൂപണമുണ്ടായി. തുടർന്നാണ് 1996ൽ  ഇടതുപക്ഷ സർക്കാർ ജനകീയാസൂത്രണമെന്ന പേരിൽ അധികാര വികേന്ദ്രീകരണത്തിനായുള്ള ശക്തമായ പ്രവർത്തനം തുടങ്ങിയത്. വൈകാതെ തന്നെ കുടുംബശ്രീ പ്രസ്ഥാനവും ആരംഭിച്ചു.


 

തുടർന്ന്, അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാർ നവ ഉദാര  നയങ്ങൾ അടിച്ചേൽപ്പിക്കുകയെന്ന അജൻഡയുമായാണ് മുന്നോട്ടുപോയത്. കുടുംബശ്രീയെ തകർക്കാനും ശ്രമമുണ്ടായി. അന്ന് കുടുംബശ്രീ പ്രവർത്തകരുടെ രാപ്പകൽ സമരത്തെ തുടർന്ന് ഗ്രാമീണ ഉപജീവന മിഷന്റെ നോഡൽ ഏജൻസിയായി കുടുംബശ്രീയെത്തന്നെ നിശ്ചയിക്കാൻ അവർ നിർബന്ധിതരായി. അക്കാലത്ത് തദ്ദേശഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചതും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമായി. കുടുംബശ്രീ പഞ്ചായത്തുവകുപ്പിനു കീഴിലായിരുന്നു. അതുകൊണ്ട് നഗരവികസനവകുപ്പിന് കുടുംബശ്രീയോട് മമതയുണ്ടായിരുന്നില്ല. ഗ്രാമ വികസനവകുപ്പാകട്ടെ നിസ്സഹകരണം പുലർത്തി.   ഇടതുപക്ഷ സർക്കാർ കുടുംബശ്രീക്ക് നൽകിയ ആനുകൂല്യങ്ങൾ പലതും യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. കുടുംബശ്രീ വായ്പയുടെ പലിശനിരക്ക് രണ്ട് ശതമാനം വർധിപ്പിച്ചു. വലിയ മഹിളാരോഷമാണ് ഇതിനെതിരെ അലയടിച്ചത്.

ഏകീകൃത തദ്ദേശഭരണ വകുപ്പിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് കുടുംബശ്രീ കൂടുതൽ കരുത്തോടെ നിൽക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യനിർമാർജനം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്‌ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തിക ശാക്തീകരണമാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഇന്ന് 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാൻ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും അയൽക്കൂട്ടങ്ങൾ മാറി. കുടുംബശ്രീ ഇന്റേണൽ ലോണായി 22021.33 കോടി രൂപയാണ് നൽകിയിട്ടുള്ളത്. 2,51,125 അയൽക്കൂട്ടം വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യുകയും 15475.34 കോടി രൂപ വായ്പയെടുത്ത് കൃത്യമായ തീരിച്ചടവോടെ മുന്നോട്ടുപോകുകയും ചെയ്യുന്നു. കോവിഡ് കാലത്ത്  ആവിഷ്‌കരിച്ച "മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി'യുടെ ഭാഗമായി  25.15 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്കായി 1917.55 കോടിയാണ് ലഭ്യമാക്കിയത്.   പരമ്പരാഗത തൊഴിൽ സംരംഭങ്ങളിൽനിന്ന്‌ പുതുസംരംഭങ്ങളിലേക്ക് കുടുംബശ്രീ വഴിമാറുന്നു.  മാറുന്ന കാലത്തിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും വിപണി സ്വഭാവത്തിനും അനുസൃതമായി വൈവിധ്യമാർന്ന സംരംഭങ്ങൾ ആരംഭിക്കുന്നു. വിപണന മേളകളോടൊപ്പം കുടുംബശ്രീ ബസാർ ഡോട്ട്.കോം എന്ന പേരിൽ ഓൺലൈൻ വിപണന രംഗത്തും ചുവടുറപ്പിച്ച് കഴിഞ്ഞു.  സംസ്ഥാനത്ത് 3,43,271 വനിതാ കർഷകർ 74,776 കാർഷിക കൂട്ടായ്മയിലൂടെ 33,310.05 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ആട് ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കൻ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണ മേഖലയിലും കുടുംബശ്രീയുണ്ട്. രണ്ട്‌ ഐടി യൂണിറ്റും ഒരു ഐടി കൺസോർഷ്യവും 19 ട്രെയിനിങ്‌ ഗ്രൂപ്പും കുടുംബശ്രീയുടേതായുണ്ട്. വിവിധ സംരംഭക മേഖലകളിൽ 91,060 ഗ്രൂപ്പ്‌  പ്രവർത്തിക്കുന്നു. 1184 ജനകീയ ഹോട്ടലുമുണ്ട്‌. കുടുംബശ്രീ വനിതകളുടെ മികവുകൾ പറയാൻ ഇനിയും ഏറെയുണ്ട്.

സ്‌ത്രീധനത്തിനെതിരെ, സ്‌ത്രീപീഡനത്തിനറുതിവരുത്താൻ സ്‌ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌ത്രീകൾ മുന്നോട്ടുവന്നു. സ്‌ത്രീവിരുദ്ധ  പ്രവർത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന ക്യാമ്പയിനാണ് സ്‌ത്രീപക്ഷ നവകേരളം. കുടുംബശ്രീയുടെ നിയമാവലി അനുസരിച്ച് ഒരു കുടുംബത്തിലെ ഒരു സ്‌ത്രീക്കാണ് അയൽക്കൂട്ടത്തിൽ അംഗമാകാൻ സാധിക്കുക.  ഈ മാനദണ്ഡപ്രകാരം യുവതികൾക്ക് കുടുംബശ്രീയുടെ ഭാഗമാകാൻ സാധിക്കുന്നില്ല. കുടുംബശ്രീ യുവതീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ രണ്ടാം പിണറായി സർക്കാർ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. 18 മുതൽ 40 വയസ്സുവരെയുള്ള വനിതകളാണ് ഇതിൽ അംഗങ്ങളാകുക. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാൽ വീട്ടമ്മമാരായി ഒതുങ്ങാൻ നിർബന്ധിതരാകുകയും ചെയ്യുന്ന യുവതികൾക്ക് അവർ പഠിച്ച മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കാനാണ് യുവതീ ഓക്‌സിലറി ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. സംസ്ഥാനത്ത് 19,555 ഓക്‌സിലറി ഗ്രൂപ്പ്‌  നിലവിൽ വന്നു. 3,02,595 അംഗങ്ങളാണ് ഓക്‌സിലറി ഗ്രൂപ്പുകളിലുള്ളത്. ഇത് ഇനിയും വിപുലപ്പെടുത്തും.

സ്‌ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ അവരുടെ പങ്കാളിത്തം അനിവാര്യമാണ്.  സ്‌ത്രീകളുടെ ദുഃസ്ഥിതി ഇല്ലാതാക്കി സുസ്ഥിതി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നൽകുന്ന ഊന്നലിനൊപ്പം പങ്കാളിത്തത്തിനും പ്രാധാന്യം നൽകണം. അസമത്വം ഇല്ലാതാക്കാൻ ഇത് ഗുണം ചെയ്യും. സ്വാതന്ത്ര്യവും അധികാരവും ലഭിക്കുമ്പോൾ സ്‌ത്രീകളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും കരുത്ത് കൂടും. സമൂഹത്തിൽ സ്‌ത്രീപദവി ഉയരും. കുടുംബശ്രീയുടെ രജത ജൂബിലി വർഷത്തിൽ ഇത്തരം ചിന്തകൾ തെളിക്കുന്ന പുതുവഴികളിലൂടെ മുന്നേറി, സ്‌ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കാൻ കുടുംബശ്രീ വനിതകൾ കൈകോർക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top