20 April Saturday

കുടുംബശ്രീ ; കുടുംബത്തിൽനിന്ന് അരങ്ങിലേക്ക് - എം ബി രാജേഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കേരളത്തിലെ സ്ത്രീക്കൂട്ടായ്മയുടെ മഹാപ്രസ്ഥാനമായ കുടുംബശ്രീ കാൽനൂറ്റാണ്ടിന്റെ നിറവിലാണ്. രാജ്യത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളിലൊന്നായ ഈ പ്രസ്ഥാനം ലോക ശ്രദ്ധയാകർഷിച്ച വനിതാ സംഘശക്തിയാണ്.

ജനകീയാസൂത്രണത്തിനു പിന്നാലെയാണ് കുടുംബശ്രീയുടെയും പിറവി. ദാരിദ്ര്യനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998 മെയ് പതിനേഴിനാണ് ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാർ സംസ്ഥാന ദാരിദ്ര്യനിർമാർജന മിഷൻ എന്നനിലയിൽ കുടുംബശ്രീയുടെ രൂപീകരണം പ്രഖ്യാപിച്ചത്. സാമ്പത്തികമായും സാമൂഹ്യമായും ദുർബലാവസ്ഥയിലുള്ള സ്ത്രീസമൂഹത്തിന് സാമ്പത്തിക സ്വാശ്രയത്വവും സാമൂഹ്യശാക്തീകരണവും നേടാൻ പ്രാപ്തരാക്കുന്നതിനുള്ള മുന്നേറ്റത്തിൽ അഭിമാനാർഹമായ നേട്ടമാണ് കുടുംബശ്രീ പ്രസ്ഥാനം കൈവരിച്ചത്.   ഇരുപത്തഞ്ചാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ 45 ലക്ഷം അംഗങ്ങളുടെ കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്. മൂന്നു ലക്ഷം അയൽക്കൂട്ടവും 19,470 എഡിഎസും 1070 സിഡിഎസും പ്രവർത്തിക്കുന്നു. ഇതിനു പുറമേ, 18നും 40നും ഇടയ്ക്ക് പ്രായമുള്ളവരുടെ 19,000 ഓക്സിലറി ഗ്രൂപ്പും പ്രവർത്തിക്കുന്നു. സാമ്പത്തിക ശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യം മുൻനിർത്തിയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഇന്ന് 8029 കോടി രൂപയുടെ സമ്പാദ്യമുണ്ട്. 24,237 കോടിരൂപ പലതവണയായി അതിൽനിന്ന് വായ്പയായും നൽകി.


 

ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാൻ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും കുടുംബശ്രീ മാറി. അടുക്കളയുടെ നാലു ചുവരിനുള്ളിൽ കഴിഞ്ഞിരുന്ന സ്ത്രീകളെ വരുമാനം നേടാനും സ്വാശ്രയത്വം കൈവരിക്കാനും പ്രാപ്തമാക്കുകയെന്ന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്. വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഒരു ലക്ഷത്തിലേറെ സൂക്ഷ്മ സംരംഭങ്ങൾ പ്രവർത്തിക്കുന്നു. ജനകീയ ഹോട്ടലുകൾ, ബഡ്സ് സ്ഥാപനങ്ങൾ, കേരള ചിക്കൻ, സ്നേഹിത ഹെൽപ്പ് ലൈൻ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ ഇടപെടലുകളാണ് കുടുംബശ്രീയെ കേരളത്തിന്റെ മുഖശ്രീയാക്കി മാറ്റുന്നത്.

പഞ്ചായത്തിരാജ് സംവിധാനംവഴിയുള്ള സംയോജനം ഏകോപനവുംവഴിയാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നത്. കാൽനൂറ്റാണ്ടുകാലത്തെ വളർച്ച തുടരുന്നതിനും പുതിയ മുന്നേറ്റം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഇന്ന് . ദാരിദ്ര്യനിർമാർജനത്തോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനുകൂടി സഹായകരമാകുന്ന തരത്തിൽ സ്വയം നവീകരിക്കാനുള്ള ശ്രമമാണ് 25–-ാം  വാർഷികത്തിൽ നടക്കുന്നത്. 

അടുക്കളയിൽനിന്ന് സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ അരങ്ങത്തേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള ഏറ്റവും പ്രധാന പങ്കുവയ്ക്കുകയാണ് കുടുംബശ്രീ.  സ്ത്രീപക്ഷ നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പ്രയാണത്തിനാണ് കേരളത്തിന്റെ അഭിമാനമായ ഈ പ്രസ്ഥാനം തയ്യാറെടുക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top