19 April Friday

വെള്ളൂർ കെപിപിഎൽ: പൊതുമേഖലാ സംരക്ഷണത്തിൽ കേരളത്തിന്റെ ബദൽ മാതൃക

പി രാജീവ് (വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി)Updated: Thursday May 19, 2022

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ  കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഇന്ന് പ്രവർത്തനമാരംഭിക്കുകയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത് റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി പുതിയ രൂപത്തിലും ഭാവത്തിലും പ്രവർത്തനമാരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കെ.പി.പി.എൽ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പൊതുമേഖലാ സംരക്ഷണ നയത്തിൽ രാജ്യത്തിന് മുന്നിൽ കേരളം വീണ്ടും മാതൃക സൃഷ്‌ടിക്കുകയാണ്.

സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്.  കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്.എൻ.സിയുമായി സംസ്ഥാനം 1972 ൽ കരാർ ഒപ്പിടുകയും 1979 ൽ 700 ഏക്കർ ഭൂമി ഏറ്റെടുത്ത്  കമ്പനിക്ക് കൈമാറുകയും ചെയ്തു. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയതാണ് എച്ച് .എൻ.എൽ.  എന്നാൽ എച്ച്.എൻ. എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ  ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണ്ണമായും അടച്ചു തീർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ളാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റേയും ഇച്ഛാശക്തിയാണ് ലേലത്തിൽ പങ്കെടുത്ത് പോലും പൊതുമേഖലയിൽ നില നിർത്തി ഈ സ്ഥാപനം പ്രവർത്തിപ്പിക്കണമെന്ന തീരുമാനത്തിൽ പ്രതിഫലിച്ചത്.

ഈ വർഷം ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിക്കൊണ്ടാണ് കമ്പനിയുടെ പ്രവർത്തനാരംഭം കുറിക്കുന്നത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം.  മൂവായിരത്തോളം  പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറും.  നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്‌തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെ.പി.പി.എല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്‌ട‌‌റി എന്ന് ആലോചിക്കുമ്പോഴാണ് മാറ്റത്തിന്റെ വ്യാപ്‌തി ബോധ്യപ്പെടുക.  

നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്‌തത്. ഒന്നാം ഘട്ടമായി  അഞ്ചു മാസംകൊണ്ട് ഫാക്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.  ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്.  ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും കെ പി പി എൽ താൽക്കാലികമായി നിയമിച്ചു. രണ്ടാംഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ളാന്റുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു.    

ഒന്നാം ഘട്ടത്തിൽ നിയമിച്ചവർക്ക് പുറമേ കരാറടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് മാത്രമായി നിയമിച്ചു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തും. ഉല്പാദനം പുനരാരംഭിക്കുമ്പോൾ പുറത്തു നിന്ന് വാങ്ങുന്ന പൾപ്പാവും കൂടുതൽ ഉപയോഗിക്കുക. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്‌ത പൾപ്പ് കൂടി ഉപയോഗിക്കുന്നതിലൂടെ കെപിപിഎല്ലിന് താൽക്കാലികമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങും. ചെറിയ തോതിൽ റീസൈക്കിൾഡ് പൾപ്പ്, വെർജിൻ പൾപ്പ്, മെക്കാനിക്കൽ പൾപ്പ് എന്നിവ പേപ്പർ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങും. പുനരുദ്ധാരണ പദ്ധതി ആസൂത്രണത്തിൽ നേരിയ വീഴ്‌ച പോലും സംഭവിച്ചിട്ടില്ല എന്നത് അഭിമാനകരമാണ്. ആദ്യ മാസങ്ങൾ പരീക്ഷണഘട്ടമെന്ന നിലയിലാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്.
      
മൂന്നാം ഘട്ടത്തിൽ 650 കോടി രൂപയാണ് നിക്ഷേപം. പ്രവർത്തനമാരംഭിച്ച് ഒമ്പതു മാസമാകുമ്പോൾ പ്രകടമായ മാറ്റം ലാഭത്തിലുണ്ടാകും. പ്രവർത്തനം ആരംഭിച്ചതിനുശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലൂടെയും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക. നാലാം ഘട്ടമായ 17 മാസം കൊണ്ട് പൂർണ്ണ ശേഷി കൈവരിക്കുന്ന കമ്പനിയായി വളരുമെന്ന് വിലയിരുത്തുന്നു.  മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി  തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്. ഫാക്‌ടറിക്കാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി വ്യവസായ-വനം വകുപ്പ് മന്ത്രി തല  യോഗം ചേർന്നിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിൻ്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും  സംസ്ഥാന വനം വകുപ്പിൻ്റെ തോട്ടത്തിൽ നിന്നും വ്യത്യസ്‌ത ഇനത്തിലുള്ള തടി സാമഗ്രികൾ അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കും.  

154.39 കോടി രൂപ ആകെ ചെലവു പ്രതീക്ഷിക്കുന്നതാണ് ആദ്യ രണ്ടു ഘട്ടങ്ങൾ.  പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 42,45 ജി.എസ്.എം ന്യൂസ് പ്രിന്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയും. പാക്കേജിംഗ്, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്. ഇ- കോമേഴ്‌സ്, റീട്ടെയ്ൽ, എഫ്.എം.സി.ജി, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആന്റ് ബിവറേജ് തുടങ്ങിയ മേഖലകളിലെല്ലാം ദൃശ്യമാണ്. പ്ളാസ്റ്റിക് ഉൽപന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും ഈ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് കെ.പി.പി.എൽ ശ്രമിക്കുക.

കേവലം പൊതുമേഖല സംരക്ഷണം എന്നതിനപ്പുറത്തേക്കാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതു മേഖല  സ്ഥാപനമായിരിക്കും  കെ പി പിഎൽ. അതിനാൽ എച്ച്. എൻ. എല്ലിൻ്റെ രീതികളുടെ തനിയാവർത്തനമല്ല കെ പി പി എല്ലിലുണ്ടാവുക.  തൊഴിലാളികളുടെ ജീവിത ചെലവിനൊപ്പം സ്ഥാപനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും ഉൽപ്പാദനക്ഷമതയും കൂടി പരിഗണിച്ചായിരിക്കും സേവന വേതന വ്യവസ്ഥകൾ നിർണ്ണയിക്കുക. ഉൽപാദന ചെലവ് ആഗോള നിലവാരത്തിന് ഒപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്മെൻ്റിന് പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും.  സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപ്പെടുക.

ഓരോരുത്തരുടേയും യോഗ്യതയുടേയും പെർഫോമൻസിൻ്റേയും അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരുടെ തുടർച്ച നിശ്ചയിക്കുക . അടിമുടി പ്രൊഫഷണലായ മാനേജ്മെൻ്റായിരിക്കും ബോർഡ് മുതൽ താഴോട്ട് ഉണ്ടാവുക. ഓരോ ഘട്ടത്തിലും സ്ഥാപനത്തിന് ആവശ്യമായ രീതിയിൽ മാറ്റം വരുത്താൻ കഴിയുന്ന അയവേറിയ ഘടനയായിരിക്കും തൊഴിലിൻ്റെ സ്വഭാവത്തിൽ ഉൾപ്പെടെ സ്വീകരിക്കുക. . ഉൽപാദന തടസ്സങ്ങളില്ലാതെ ,മത്സരക്ഷമവും ലാഭകരമായ പൊതുമേഖലയായി കെ പി പി എല്ലിനെ മാറ്റി തീർത്താൽ മാത്രമേ ഇതാണ് ബദൽ എന്ന് നമുക്ക് അവകാശപ്പെടാൻ കഴിയുകയുള്ളു. പൊതു മേഖല സംരക്ഷിക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണ്. കെ.പി.പി.എൽ അതിന്റെ ഒന്നാന്തരം മാതൃകയും. അസ്‌തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top