20 April Saturday

ടി കെ: നിലയ്ക്കാത്ത സ്‌നേഹഗാഥ

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2022

തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും മറ്റ്‌ അനാചാരങ്ങളുമെല്ലാം നിലനിന്ന പ്രാകൃതാവസ്ഥയിൽനിന്ന് നമ്മുടെ നാടിനെ ആധുനിക കേരളത്തിലേക്ക് നയിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ.

ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഇടപെട്ട് സാമൂഹ്യമാറ്റത്തിനായി നിർണായക സംഭാവനകൾ നൽകിയ ടി കെ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 16 വർഷമാകുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻസഭാ ദേശീയ നേതാവായും പ്രവർത്തിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ് കമ്യൂണിസ്റ്റ് എന്നത് അക്ഷരാർഥത്തിൽ സ്വന്തം പ്രവർത്തനങ്ങൾകൊണ്ട് ബോധ്യപ്പെടുത്തിയ നേതാവായിരുന്നു. പാവപ്പെട്ടവർക്കും പാർടിപ്രവർത്തകർക്കും ഏതു നേരത്തും ആശ്രയിക്കാൻ കഴിയുന്ന അത്താണിയായിരുന്നു അദ്ദേഹം.

വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ കാലമുണ്ട്. 1940കളുടെ മധ്യത്തിൽ കേരളത്തിൽ പടർന്നുപിടിച്ച വസൂരിക്കുമുന്നിൽ മനുഷ്യർ പതറിപ്പോയി. വസൂരി വന്നവരെ പായയിൽ കെട്ടി കാട്ടിലും വിജനമായ പറമ്പിലും തള്ളിയിരുന്നു. ആ ഘട്ടത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്നുവിതരണം ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത് കമ്യൂണിസ്റ്റുകാരാണ്. ആ അനുഭവസമ്പത്തിന്റെ ഉടമയായ ടി കെയുടെ സ്മരണ ഏതു പ്രതിസന്ധിഘട്ടത്തെയും മറികടക്കാൻ നമുക്ക് ഊർജംപകരുന്നതാണ്. ദേവീകോപമാണ് വസൂരിക്ക് കാരണമെന്ന വിശ്വാസം അന്ന് രൂഢമൂലമായിരുന്നു. അത്തരം അന്ധവിശ്വാസക്കാരെ ബോധവൽക്കരിക്കാൻ രാഷ്ട്രീയത്തെയും സാഹിത്യത്തെയും ഉപയോഗപ്പെടുത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ.

ടി കെ രാമകൃഷ്‌ണൻ

ടി കെ രാമകൃഷ്‌ണൻ

സ്വാതന്ത്ര്യസമരത്തിനു മുമ്പുംപിമ്പും രാഷ്ട്രീയപ്രവർത്തനം നടത്തിയ അനുഭവത്തിന് ഉടമയാണ്. നിയമസഭയിലെ പ്രതിപക്ഷ–--ഭരണപക്ഷ അനുഭവസമ്പത്തുള്ള മികച്ച പാർലമെന്റേറിയനായിരുന്നു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തിയത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ പഠിക്കുമ്പോഴാണ് 1940ൽ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതാവാകുന്നത്. ക്വിറ്റ് ഇന്ത്യാസമര നോട്ടീസ് ഇറക്കിയതിന് 1942ൽ ടി കെയെ കോളേജിൽനിന്ന് പുറത്താക്കി. അതിനും ഒരുവർഷം മുമ്പേ കമ്യൂണിസ്റ്റ് പാർടി അംഗമായി. കലാലയത്തിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം കരിങ്കൽത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ ഇറങ്ങി. അവരെ ആകർഷിക്കാനായി നാടകം രചിച്ച് അത് അവതരിപ്പിച്ചു.

ചങ്ങമ്പുഴയുടെ ‘വാഴക്കുല'യും പി ഭാസ്‌കരന്റെ ‘വയലാർ ഗർജിക്കുന്നു' എന്നതും കഥാപ്രസംഗരൂപത്തിലാക്കി അവതരിപ്പിച്ച് ജനങ്ങളെ കൂട്ടി. രണ്ടാം ലോകയുദ്ധകാലത്ത് പട്ടിണിയും പരിവട്ടവും കൊടുമ്പിരിക്കൊണ്ടപ്പോൾ ജനങ്ങളെ യുദ്ധവിരുദ്ധവികാരത്തിൽ കോർത്തിണക്കാൻ ‘ഗ്രാമത്തകർച്ച' എന്ന നാടകം രചിച്ച് അവതരിപ്പിച്ചു. അത് നിരോധിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഇരുമ്പനത്ത് പുഴയുടെ നടുക്ക് വള്ളങ്ങൾ കൂട്ടിക്കെട്ടി സ്റ്റേജുണ്ടാക്കി നാടകം കളിച്ചു. ത്യാഗഭവനം, ആരാധന, അഗതിമന്ദിരം, സഹോദരൻ, കല്ലിലെ തീപ്പൊരികൾ തുടങ്ങിയ നാടകങ്ങളും ടി കെ എഴുതി. കാലായ്ക്കൽ കുമാരൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രഗത്ഭരൊക്കെ ഈ നാടകങ്ങളിൽ അഭിനയിച്ചു.

‘കല്ലിലെ തീപ്പൊരികൾ' പിന്നീട് നോവലാക്കുകയും അത് പുസ്‌തകമായി പുറത്തിറക്കുകയും ചെയ്‌തു. പക്ഷേ, എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച ടി കെയുടെ നാടകങ്ങൾ ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആ കാലത്തെ അനുഭവസമ്പത്തുള്ളവരെ കണ്ടെത്തി അവ വീണ്ടെടുക്കുക ശ്രമകരമാണ്. അപ്രകാരം അവ പുസ്തകരൂപത്തിലാക്കാൻ കഴിയുമോ എന്ന അന്വേഷണം ഈ രംഗത്തെ പ്രവർത്തകരും സംഘടനകളും നടത്തുന്നത് ഉചിതമാകുമെന്ന് പലതവണ ഓർമപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് സഫലമായിട്ടില്ല.

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ടി കെ സിപിഐ എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചത് ടി കെയായിരുന്നു. പാർടി ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇ എം എസ് ഡൽഹിയിലായതിനെ തുടർന്നായിരുന്നു അത്. ടി കെയുടെ അന്നത്തെ ഇടപെടലുകളും പ്രസംഗങ്ങളും ചരിത്രമായി മാറി. 1969 മുതൽ കേരളത്തിൽ നിലനിന്ന കമ്യൂണിസ്റ്റുവിരുദ്ധ മുന്നണിയെ തകർക്കാൻ വലിയ ഇടപെടലാണ് പ്രതിപക്ഷനേതാവ് എന്ന നിലയിൽ ടി കെ നടത്തിയത്. 1980 മുതലുള്ള നായനാർ മന്ത്രിസഭകളിൽ മന്ത്രിയായി. ആഭ്യന്തരം, ഫിഷറീസ്, സഹകരണം, എക്‌സൈസ്, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ഭരണത്തിലൂടെ എന്നും ഓർക്കാവുന്ന മാതൃകകൾ സൃഷ്‌ടിച്ചു.

1980ൽ നായനാർ മന്ത്രിസഭയിൽ ടി കെ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ക്രമസമാധാനം തകർന്നു എന്നപേരിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്ക് കൈയും കണക്കുമില്ല. ഏറ്റുമാനൂർ അമ്പലത്തിൽ വിഗ്രഹമോഷണം ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ സൃഷ്ടിച്ച പുകപടലം ചെറുതായിരുന്നില്ല. വിഗ്രഹം കിട്ടിയാൽ നായനാർക്കും ടി കെയ്ക്കും പൂമാല കൊടുക്കാമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് കെ കരുണാകരൻ പരിഹാസപൂർവം പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തുകയും പ്രതി ഓലത്താന്നി സ്റ്റീഫനെ വിഗ്രഹം സഹിതം അറസ്റ്റുചെയ്യുകയും ഉണ്ടായി. തുടർന്ന്, പുത്തരിക്കണ്ടം മൈതാനത്തും പിന്നീട് നിയമസഭയിലും കരുണാകരന്റെ വെല്ലുവിളിയുടെ അർഥശൂന്യത വിവരിച്ച് നായനാരും ടി കെയും നടത്തിയ സരസമായ പ്രസംഗങ്ങൾ എന്നും സ്മരിക്കപ്പെടുന്നവയാണ്.

ടി കെ ഉൾപ്പെടെയുള്ള നേതാക്കളുടെയും മുൻ കമ്യൂണിസ്റ്റ് നേതൃസർക്കാരുകളുടെയും ഭരണാനുഭവങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടാണ്  രണ്ടാം പിണറായി  സർക്കാരും മുന്നോട്ടുപോകുന്നത്. ജനങ്ങളെ മുന്നിൽ കണ്ടുള്ള സമഗ്രവികസന നയമാണ് തുടർഭരണത്തിലും എൽഡിഎഫ് ആവിഷ്‌കരിക്കുന്നത്. ജനകീയ പിന്തുണയോടെ കേരളത്തെ വളരെ ദൂരം മുന്നോട്ടുനയിക്കാനുള്ള വികസനപ്രവർത്തനമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നത്. ആ സർക്കാരിനെതിരെ കിട്ടുന്ന ഏതു ആയുധവും എടുത്തു പ്രയോഗിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ  വലതുപക്ഷ ചേരി യോജിച്ച് സമരാഭാസം നടത്തുന്നു. ഇതുകൊണ്ടു മാത്രം സർക്കാരിനെ ഒറ്റപ്പെടുത്താനാവില്ലെന്നു മനസ്സിലാക്കിയാണ് സമാധാന കേരളത്തെ ഇല്ലാതാക്കാൻ സിൽവർ ലൈൻ വിരുദ്ധ സമരത്തിലെ പങ്കാളികളായ വർഗീയകക്ഷികൾ പരസ്‌പരം ഏറ്റുമുട്ടി കൊലക്കളം സൃഷ്ടിക്കുന്നത്.

ആലപ്പുഴയ്ക്കുശേഷം പാലക്കാട്ടും പരസ്പര കൊലപാതകം ഇക്കൂട്ടർ നടത്തിയിരിക്കുകയാണ്. രണ്ട് മതവിഭാഗങ്ങളുടെ പേരിലുള്ള വർഗീയ -തീവ്രവാദി സംഘടനകളും കക്ഷികളും കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ സമാധാനം ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും മികച്ച ക്രമസമാധാനം നിലനിൽക്കുന്ന സംസ്ഥാനമാണ് എൽഡിഎഫ് ഭരണമുള്ള കേരളം. അതു തകർക്കാനാണ് ഒരു ഭാഗത്ത് ആർഎസ്എസും മറുഭാഗത്ത് എസ്ഡിപിഐ ഉൾപ്പെടെയുള്ള സംഘടനകളും കുരുതിക്കളം തീർക്കുന്നത്.

പരസ്‌പരം അരുംകൊല നടത്തുന്ന രണ്ടു കൂട്ടരും യുഡിഎഫുമായി ചേർന്ന് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്തുന്നതിന് ഐക്യത്തോടെ മുന്നോട്ടുപോകുന്നുണ്ട് എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വരുംതലമുറയ്ക്കുകൂടി ഉപകരിക്കുന്ന വികസിത കേരളത്തെ അട്ടിമറിക്കാനുള്ള സർക്കാർവിരുദ്ധ സമരാഭാസങ്ങളിൽ യോജിക്കുന്നവരാണ് ക്രമസമാധാനം ഇല്ലാതാക്കാൻ പരസ്പരമുള്ള അരുംകൊലകൾ നടത്തുന്നത്. എന്നിട്ട് എൽഡിഎഫ് ഭരണത്തെയും പൊലീസിനെയും പഴിക്കാൻ നോക്കുന്നു. ഇത്തരം അനുഭവം മറ്റൊരുവിധത്തിൽ ടി കെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത അവസരത്തിലും ഉണ്ടായിരുന്നു. മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ സമൂഹത്തെ വർഗീയമായി ചേരിതിരിച്ച് നേട്ടമുണ്ടാക്കാനാണ് ഒരുഭാഗത്ത് ആർഎസ്എസ്‌-ബിജെപിയും മറുഭാഗത്ത് എസിഡിപിഐ   സംഘടനകളും ശ്രമിക്കുന്നത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിത്തറയിൽനിന്ന് ഇതിനെ പരാജയപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ടി കെയുടെ സ്മരണ പ്രചോദനമേകുന്നതാണ്.

നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന വർഗീയശക്തികളോട് ദാക്ഷിണ്യം കാട്ടാത്ത, മതനിരപേക്ഷതയോട് പ്രതിബദ്ധതയുള്ളതാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. സമാധാനം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സർക്കാരും പൊലീസും സ്വീകരിക്കുന്ന കർശനമായ നടപടികൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വലിയതോതിൽ ഉണ്ടാകണം. വർഗീയകലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത വർഗീയശക്തികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടി മതനിരപേക്ഷ പാതയിലേക്ക് ജനങ്ങളെ കൂടുതലായി അണിനിരത്താൻ ടി കെയുടെ ഓർമ ഏറെ ഉപകരിക്കും.

സിപിഐ എമ്മിന്റെ 23–--ാം പാർടി കോൺഗ്രസ് കണ്ണൂരിൽ ചരിത്രം സൃഷ്ടിച്ചാണ് സമാപിച്ചത്. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും കെട്ടുറപ്പും യോജിപ്പും പ്രകടിപ്പിച്ച സമ്മേളനം രാജ്യത്ത് മോദി ഭരണവാഴ്‌ച അവസാനിപ്പിക്കാനും ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കാനും സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വളർത്താനും തീരുമാനമെടുത്തു. ഇതെല്ലാം പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ടി കെയുടെ സ്‌മരണ കരുത്തുപകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top