29 March Friday

കലോത്സവത്തെ വരവേറ്റ് പുതുവർഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 3, 2023

കലകളുടെ കൗമാരസംഗമത്തിന് ചരിത്രനഗരിയായ കോഴിക്കോട് വേദിയാകുകയാണ്. ഇനിയുള്ള ദിനരാത്രങ്ങൾ മലയാളിയുടെ കണ്ണും കാതും സാമൂതിരിയുടെ തട്ടകത്തിലേക്ക്. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാൻ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണ്.

61–--ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനാണ് കോഴിക്കോട് ഈവർഷം ആതിഥ്യമരുളുന്നത്. 1957ൽ ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിൽ തുടങ്ങിയ സ്കൂൾ കലോത്സവം വളർച്ചയുടെ പടവുകൾ പിന്നിട്ട് കോഴിക്കോട്ട് എത്തുന്നത് പതിനാലായിരത്തിലേറെ മത്സരാർഥികളുമായാണ്. എറണാകുളം ഗേൾസ് ഹൈസ്കൂളിലാണ് ആദ്യ കലാമേള നടന്നത്. 1958ൽ തിരുവനന്തപുരത്തും തുടർന്ന് ചിറ്റൂരിലും കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. നാല് വർഷം മാത്രമാണ് മേള  മുടങ്ങിയത്.  

പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തും പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തിയുമാണ് മേള ഓരോ പടവും പിന്നിട്ടത്. ഒരു ദിവസത്തെ മത്സരപരിപാടി എന്ന നിലയിൽനിന്ന്‌ ഒരാഴ്ചത്തെ മഹോത്സവമായി മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളും ഉണ്ടായിരുന്നു. മത്സരങ്ങളുടെ ഗൗരവം വർധിച്ചപ്പോൾ കൃത്യമായ നിയമാവലികൾ രൂപപ്പെടേണ്ട സാഹചര്യം വന്നു.  ഇത് യുവജനോത്സവ മാന്വലിന്റെ ആവിർഭാവത്തിലേക്ക് നയിച്ചു. കലാതിലകം,- കലാപ്രതിഭ പട്ടങ്ങൾ, ഗ്രേസ് മാർക്ക് തുടങ്ങിയവ മേളയുടെ മുഖ്യ ആകർഷകമായി മാറി.

കടുത്ത മത്സരങ്ങൾ അനാരോഗ്യ പ്രവണതകൾക്ക് വഴിതെളിച്ചത് പലപ്പോഴും മേളയുടെ നിറം കെടുത്തുന്നതിന് കാരണമായി.  സിനിമാ രംഗത്തേക്കുള്ള പ്രവേശനകവാടമായി കലാമേളയിലെ പ്രകടനം പലർക്കും പ്രയോജനപ്പെട്ടു. ഇത്തരം സാധ്യതകൾ തുറന്നു വന്നത് മേളയെ കൂടുതൽ കടുത്ത മത്സരവേദിയാക്കി. കലാതിലകം, കലാപ്രതിഭാ സ്ഥാനങ്ങൾ ഉപേക്ഷിച്ചതും പകരം ഗ്രേഡ്മാത്രം പ്രഖ്യാപിക്കുന്ന രീതി അവലംബിച്ചതും ഈ പശ്ചാത്തലത്തിലാണ്. വിപുലീകൃത ആലോചനായോഗവും സംഘാടകസമിതി രൂപീകരണവുമെല്ലാം വൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 239 ഇനത്തിലായി ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം പതിനാലായിരത്തോളം മത്സരാർഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അധ്യാപകരും അടക്കം മുപ്പതിനായിരത്തോളംപേർ മത്സരവേദികളിൽ നേരിട്ട് ബന്ധപ്പെടുന്നവരായി നഗരത്തിൽ എത്തും. ഇവർക്ക് പുറമെ കാണികളായി വരുന്ന വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും വേറെയും.  വിവിധതലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരും കാണും.

ആയിരത്തിൽപ്പരം മാധ്യമ പ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കലോത്സവ വിശേഷങ്ങൾ ഒപ്പിയെടുക്കാൻ കോഴിക്കോട്ട് എത്തുന്നത്. ഇത്രയും വലിയ ഒരു ജനാവലിക്ക്  കുറ്റമറ്റ വരവേൽപ്പ്‌ നൽകാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടകസമിതി പൂർത്തിയാക്കി. കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു.

കേരളത്തിന്റെ സാംസ്കാരികത്തനിമ അനാവരണം ചെയ്യാനുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും   കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്കൂൾകലോത്സവങ്ങൾ. ദൗർഭാഗ്യവശാൽ ചിലരെങ്കിലും ഈ പൊതുപഠനവേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും ഒരു ദുഃഖസത്യമാണ്.  ഇതിനെതിരെ സ്വയം ജാഗ്രത്താകാൻ നമുക്ക് കഴിയേണ്ടതുണ്ട്.  കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉൾക്കൊള്ളേണ്ട, മറ്റുള്ളവരെ ഉൾക്കൊള്ളാൻ സഹായിക്കേണ്ട ഈ അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്കു വഹിക്കേണ്ടത് രക്ഷിതാക്കളാണ്. 

ഇത് തിരിച്ചറിഞ്ഞുകൊണ്ട് കേരള സ്കൂൾ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും ആവിഷ്കാരവേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ കഴിയട്ടെയെന്ന് ഒരിക്കൽക്കൂടി ആശംസിക്കുന്നു. ‘മത്സരം വേണ്ട, ഉത്സവം മതി' എന്ന കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top