25 April Thursday

ലീഗിന്റെ പ്ലാറ്റിനം ജൂബിലിയും ദേശീയ സഖ്യ മോഹവും; ഡോ. കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

1948 മാർച്ച് 10. സ്ഥലം മദിരാശിയിലെ രാജാജി ഹാൾ. പ്രലോഭനങ്ങൾ ഒരുപാടുണ്ടായിട്ടും മതേതര ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 മുസ്ലിം നേതാക്കളാണ് യോഗത്തിനെത്തിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിംലീഗ് പുനരുജ്ജീവിക്കണോ വേണ്ടയോ? അതായിരുന്നു ചർച്ച. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബാണ് കൺവെൻഷൻ വിളിച്ചു ചേർത്തത്.

ലീഗ് പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണെന്ന ധാരണയിലാണ് മദ്രാസിലെ ആഭ്യന്തര മന്ത്രി സുബ്ബരായൻ രാജാജി ഹാൾ അനുവദിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ ലീഗ് നിലനിർത്തണമെന്ന അഭിപ്രായത്തോട് 37 പേർ യോജിച്ചു. 14 പേർ എതിർത്തു. ഈ വാർത്തയോട് പ്രതികരിച്ചാണ് മുസ്ലിം ലീഗിന് പുനർജന്മം നൽകാനാവില്ലെന്ന മട്ടിൽ ''ലീഗ് ചത്ത കുതിരയാണെന്ന്"പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞത്.

ലീഗിന്റെ അസ്‌തിത്വം കോൺഗ്രസ് അംഗീകരിച്ചില്ല. എന്നിട്ടും കാമരാജ് മന്ത്രിസഭയെ പ്രതിസന്ധി ഘട്ടങ്ങളിൽ ലീഗ് പിന്തുണച്ചു. ലീഗിനോടുള്ള കോൺഗ്രസ്സിന്റെ എതിർപ്പിന് പക്ഷെ, ഫലമുണ്ടായില്ല. പല ഘട്ടങ്ങളിലും വിനീത വിധേയത്വം ലീഗ് കാണിച്ചെങ്കിലും കോൺഗ്രസ്സിന്റെ മനസ്സലിഞ്ഞില്ല. കേരളത്തിന്റെ ഇടതുപക്ഷ ബോധത്തെ നുള്ളിക്കളയാനുള്ള പാഴ്ശ്രമത്തിൽ ലീഗിന്റെ പിന്തുണ കോൺഗ്രസ്സിന് അനിവാര്യമായി വന്നപ്പോഴാണ് കോൺഗ്രസ് പതാകയുടെ കൂടെ ലീഗിന്റെ കൊടി കെട്ടാൻ അവർ സമ്മതിച്ചത്.

മാന്യമായ ഒരു സഖ്യം രാജ്യം ഭരിക്കുന്ന കോൺഗ്രസ്സുമായി ഉണ്ടാക്കാനായാൽ ഭാവിയിൽ അതുപകരിക്കുമെന്ന പ്രതീക്ഷയാണ് ലീഗിനെ നയിച്ചത്. അവജ്ഞകൾ അവഗണിച്ച് കോൺഗ്രസ്സിനെ പിന്തുണച്ചതിന്റെ കാരണവും അതുതന്നെ. സംസ്ഥാന രൂപീകരണ ശേഷം കേരളത്തിൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കത്തിൽ തെറ്റാണെന്നറിഞ്ഞിട്ടും ലീഗ് പങ്കാളിയായി.

കോൺഗ്രസ്സിന്റെ മനം കവരാൻ ലീഗ് പിന്തുണ അൽപം സഹായിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അയിത്തം മാറിക്കിട്ടി. എന്നിട്ടും "രാഷ്ട്രീയ സംബന്ധത്തിലേ" കോൺഗ്രസിന് താൽപര്യമുണ്ടായിരുന്നുള്ളൂ. ലീഗിനെ മന്ത്രിസഭയിൽ എടുത്തില്ല. കെ എം സീതി സാഹിബെന്ന മഹാനെപ്പോലും സ്‌പീക്കറാക്കാൻ കോൺഗ്രസ്സിന് രണ്ട് മനസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണം കോൺഗ്രസിന്റെ തനിനിറം ഒരിക്കൽകൂടി വെളിവാക്കി. പകരക്കാരനായി സ്‌പീക്കറാകാൻ സി എച്ച് മുഹമ്മദ് കോയ തൊപ്പിയൂരണമെന്ന് കോൺഗ്രസ് കട്ടായം പറഞ്ഞു.

മനമില്ലാമനസ്സോടെ ലീഗിൽ നിന്ന് രാജിവെച്ച് സി എച്ച് സ്‌പീക്കറായി. കോൺഗ്രസ് പടിപ്പുരയിൽ നിർത്തിയ ലീഗിനെ മാന്യമായ രാഷ്ട്രീയ സഖ്യത്തിൽ ചേർത്ത് കേരള മന്ത്രിസഭയിൽ ആദ്യമായി ഉൾപ്പെടുത്തിയത് ഇടതുപക്ഷമാണ്. 1967 ൽ. സി എച്ചും അഹമദ് കുരിക്കളും ഇ എം എസ് മന്ത്രിസഭയിൽ അംഗങ്ങളായി. വിദ്യാഭ്യാസവും പഞ്ചായത്തുമായിരുന്നു വകുപ്പുകൾ.

ദേശീയ തലത്തിൽ അംഗീകാരമെന്ന ലീഗിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് കൂടാരമാണ് നല്ലതെന്ന അഭിപ്രായം ലീഗിൽ ബലപ്പെട്ടു. ലീഗില്ലാതെ കേരളത്തിൽ ജയിക്കാനാവില്ലെന്ന് കോൺഗ്രസ്സും തിരിച്ചറിഞ്ഞു. രണ്ടാം ഇ എം എസ് മന്ത്രിസഭയെ താഴെയിറക്കാനുള്ള ഉപജാപത്തിൽ ലീഗും കൂട്ടു ചേർന്നു. കേരള രാഷ്ട്രീയത്തിലെ നന്ദികേടിന്റെ പര്യായമായി ലീഗ് നിലപാട് മാറി.

കോൺഗ്രസ്സിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് മലപ്പുറം ജില്ലയും വിദ്യാഭ്യാസ മേലാളൻമാരുടെ ദുഷ്പ്രചരണങ്ങളെ കാറ്റിൽ പറത്തി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും യാഥാർത്ഥ്യമായത് 1967 ലെ കമ്യൂണിസ്റ്റ്-ലീഗ് മന്ത്രിസഭാ കാലത്താണ്. ആ സഖ്യം തുടർന്നിരുന്നെങ്കിൽ ഭരണത്തുടർച്ച കേരളത്തിന് ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാക്കി കൊടുത്തേനെ. ഒപ്പം ന്യൂനപക്ഷങ്ങൾക്കും നിരവധി നേട്ടങ്ങൾ നേടിക്കൊടുക്കുമായിരുന്നു. ലീഗിന്റെ ദേശീയ വ്യാപനമെന്ന അതിമോഹം എല്ലാം തല്ലിത്തകർത്തു. അത് പക്ഷെ ഇന്നോളം ഫലവത്തായുമില്ല.

കേരളത്തിന് പുറത്ത് ഡിഎംകെയുടെ ചിറകേറി ലീഗിന് തമിഴ്‌നാട്ടിൽ അൽപം പച്ചപിടിക്കാനായി. കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിയിൽ കേരളത്തിൽ മാത്രമാണ് ലീഗിനെ ഉൾപ്പെടുത്തിയുള്ളൂ. ലീഗ്  പേരിനെങ്കിലും ശക്തിയുണ്ടായിരുന്ന ബംഗാളിലും മഹാരാഷ്ട്രയിലും കർണാടകയിലും പോലും സഖ്യത്തിൽ കൂട്ടാനോ മാന്യമായി പരിഗണിക്കാനോ കോൺഗ്രസ് തയ്യാറായില്ല.

പാർട്ടി രൂപീകരിച്ച് 75 വർഷങ്ങൾ പിന്നിടുമ്പോഴും മുസ്ലിംലീഗിന്റെ കോൺഗ്രസ്സുമായുള്ള ദേശീയ സഖ്യം സ്വപ്‌ന‌‌‌മായി അവശേഷിക്കുകയാണ്. 2004 ൽ ലീഗിന് ആദ്യമായി കേന്ദ്രത്തിൽ സഹമന്ത്രിയാകാനായതിന്റെ പിന്നിലും ഒരു ചുവപ്പൻ കഥയുടെ സ്പർശമുണ്ട്. കോൺഗ്രസ് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ അന്തംവിട്ട് നിൽക്കുന്ന സമയം. ഇടതുനേതാക്കൾ ഹർകിഷൻ സിംഗ് സുർജിതിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്റിനെ കണ്ട് 62 എം.പിമാരുടെ പിന്തുണ കോൺഗ്രസ് രൂപീകരിക്കുന്ന സർക്കാരിന് നിരുപാധികം വാഗ്‌ദാനം ചെയ്‌തു. അതോടെയാണ് ഒന്നാം യുപിഎ സർക്കാരിന് കളമൊരുങ്ങിയത്. കോൺഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ അന്നും ലീഗ് പടിക്ക് പുറത്താകുമായിരുന്നു.

ലീഗിന് കേരളത്തിൽ നിന്ന് ഒരൊറ്റ അംഗമേ പാർലമെൻ്റിൽ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. സിറ്റിംഗ് സീറ്റായി ലീഗ് കാത്ത് സൂക്ഷിച്ച കസ്‌തൂരി മാമ്പഴം ടി കെ ഹംസാക്ക മഞ്ചേരിയിൽ വിജയക്കൊടി പാറിച്ച് കൊത്തിക്കൊണ്ടു പോയി ചരിത്രമിട്ട തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർലമെൻ്റൊയിരുന്നു അത്. ലീഗ് പ്രാതിനിത്വത്തെ ഇടതുപക്ഷം എതിർത്തില്ല. അതൊരു തെറ്റായ പ്രവണതയുണ്ടാക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തി. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ ദേശീയ തലത്തിൽ ഭാവിയിൽ ആർഎസ്എസിന് ആയുധമാകാൻ ഉതകുന്ന നിലപാടെടുക്കാൻ ഇടതുപക്ഷം തയ്യാറാകാതിരുന്നത് ഉയർന്ന രാഷ്ട്രീയ മൂല്യത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. സത്യത്തിൽ കേരളത്തിലും കേന്ദ്രത്തിലും ലീഗ് മന്ത്രിമാരുണ്ടായത് കമ്യൂണിസ്റ്റു പാർട്ടികളുടെ പിന്തുണയിലാണെന്ന് ചുരുക്കം. ലീഗിലെ പുത്തൻകൂറ്റുകാർ മറക്കാൻ ആഗ്രഹിക്കുന്ന ചരിത്രമാണിത്. പക്ഷെ സത്യം ആര് മണ്ണിട്ടു മൂടിയാലും മൺമറഞ്ഞ് പോകില്ലല്ലോ?

ലീഗിന്റെ പ്ലാറ്റിനം ജൂബിലി രാജാജി ഹാളിൽ നടക്കുമ്പോൾ എടുത്ത പ്രമേയങ്ങളിൽ പ്രധാനം ദേശീയതലത്തിൽ രൂപീകരിക്കപ്പെടുന്ന മുന്നണിക്ക് ലീഗും അതിന്റെ പങ്ക് നിർവ്വഹിക്കുമെന്നാണ്. പക്ഷെ ലീഗിന്റെ ശ്രമം കോൺഗ്രസ് അംഗീകരിക്കുമോ? ഭൂരിപക്ഷ വർഗീയത പേരിന് പോലും ഇല്ലാതിരുന്ന കാലത്ത് ലീഗിനെ കേരളത്തിന് പുറത്ത് ഒരിടത്തും കൂടെക്കൂട്ടാത്തവർ മോദിയും അമിത്ഷായും ഫണമുയർത്തി നിൽക്കുന്ന പുതിയ കാലത്ത് മുന്നണിയിൽ ചേർക്കുമെന്നോ എവിടെയെങ്കിലും സീറ്റ് നൽകി പിന്തുണക്കുമെന്നോ സാധാരണ ഗതിയിൽ വിശ്വസിക്കുക പ്രയാസം.

ലീഗിന് എന്ത് കൊണ്ടും അർഹതപ്പെട്ട മൂന്നാമത്തെ ഒരു പാർലമെൻ്റ് സീറ്റ് പാർട്ടി ശക്തമായ കേരളത്തിൽ നൽകിയാൽ അതെങ്കിലും പ്ലാറ്റിനം ജൂബിലിയുടെ നേട്ടമായി ലീഗിന് പറയാമായിരുന്നു. അതിനുള്ള സാധ്യത പോലും വിദൂരമാണ്. ലീഗിന്റെ ചെലവിൽ കോൺഗ്രസിന് തടിച്ച് കൊഴുക്കണം. പണിയെടുക്കാതെ ഖദറിട്ട് ഞെളിഞ്ഞ് നടക്കണം. അധികാരക്കസേരയിൽ വിലസണം. തൃശൂർ മുതൽക്ക് ഒരു നിയമസഭാ സീറ്റ് പോലും നിലവിൽ ലീഗിനില്ല. തിരു-കൊച്ചി മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളിലും സീറ്റുകൾ നന്നേ കുറവ്. വീതം വെച്ച് ലീഗിന് കൊടുക്കുന്ന സീറ്റിൽ വിമതരെ നിർത്തി ലീഗിന്റെ പരാജയം ഉറപ്പാക്കാൻ എന്നും കോൺഗ്രസ് ജാഗ്രത കാട്ടും. സ്വന്തം വലിപ്പം തിരിച്ചറിയാനാകാത്ത ലീഗ് എത്രകാലം ലീഗ് വിരുദ്ധത മനസ്സിൽ സൂക്ഷിക്കുന്ന കോൺഗ്രസ്സ് പാപ്പാന്റെ ഇടിയും തൊഴിയും സഹിച്ച് നിൽക്കും.

"ആട്ടുന്നേടത്ത് ചെന്ന് പിണ്ണാക്ക് ചോദിച്ചപ്പോൾ കൊടുക്കാത്ത കോൺഗ്രസ് വീട്ടിൽ ചെന്നാൽ വെളിച്ചെണ്ണ കൊടുക്കുമെന്ന്"എങ്ങിനെ കരുതും? കേരളത്തിൽ മൂന്നാമതൊരു പാർലമെൻ്റ് സീറ്റ് നൽകാത്ത കോൺഗ്രസ്, കേരളത്തിന് പുറത്ത് എവിടെയെങ്കിലും പടിപ്പുരയിലെങ്കിലും ലീഗിനെ നിർത്തുമെന്ന് വിചാരിക്കാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. കോൺഗ്രസ് പാളയത്തിൽ തന്നെ "അടിയുറച്ച്" നിൽക്കാനാണ് മുസ്ലിംലീഗിന്റെ ഭാവമെങ്കിൽ 25 വർഷം പിന്നിട്ട് ഗോൾഡൻ ജൂബിലി ആഘോഷിക്കാൻ രാജാജി ഹോളിൽ ഒത്തുകൂടുമ്പോൾ, പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പാസ്സാക്കിയ അതേ രാഷ്ട്രീയ പ്രമേയം ഒരു വരി പോലും വിടാതെ പാസ്സാക്കി പിരിയേണ്ടി വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top