17 April Wednesday

ലോക തൊഴിൽഭൂപടത്തിൽ കേരളം - വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

തൊഴിൽമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഇന്റർനാഷണൽ ലേബർ കോൺക്ലേവ്. ഐഎൽഒ പ്രമാണങ്ങൾ അനുസരിച്ച് ഇന്ത്യൻ ലേബർ കോൺഫറൻസുകൾ അംഗീകരിച്ച നിർദേശങ്ങൾ അനുസരിച്ച് തൊഴിൽബന്ധങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കേരളത്തിലെ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. 1957ലെ ഒന്നാം കേരള സർക്കാർ മുതലുള്ള സർക്കാരുകൾ വിശേഷിച്ച് ഇടതുപക്ഷ സർക്കാരുകൾ തൊഴിലാളിക്ഷേമത്തിന് എന്നും മുന്തിയ പരിഗണനയാണ് നൽകിയത്.

ഐഎൽഒ രൂപീകരിക്കപ്പെട്ട കാലംമുതൽ ഇന്ത്യ ഐഎൽഒ അംഗീകരിച്ച പ്രമാണങ്ങൾ മാനിക്കാൻ ശ്രമിച്ചിരുന്നു. 1957ലെ പതിനഞ്ചാം ഇന്ത്യൻ ലേബർ കോൺഫറൻസ് ശാസ്ത്രീയമായ മിനിമം വേതന തത്വം അംഗീകരിച്ചു. ഇത് ചരിത്രപരമായ ഒരു സംഭവമാണ്. പി ബി ഗജേന്ദ്ര ഗാഡ്കർ അധ്യക്ഷനായ ഒന്നാം ദേശീയ ലേബർ കമീഷനും രവീന്ദ്ര വർമ അധ്യക്ഷനായ രണ്ടാം ലേബർ കമീഷനും ഒട്ടേറെ വിലപ്പെട്ട നിർദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. ബംഗളൂരു വാട്ടർ സപ്ലൈ എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച കേസിൽ സുപ്രീംകോടതി നൽകിയ വിധി അക്കാലത്ത് തൊഴിലാളികൾക്ക് വലിയ ആശ്വാസം ലഭിച്ചതായിരുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരാണ് വിധി പ്രസ്താവിച്ചത്.

ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കാൻ ആരംഭിച്ചതുമുതൽ തൊഴിൽമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായി. സ്ഥിരം ജോലി കുറച്ച് കരാർ ജോലികൾ വ്യാപിപ്പിക്കൽ, പുറം കരാർ, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ തുടങ്ങിയ ഒട്ടേറെ ഭീഷണികൾ ഉയർന്നു. ഐഎൽഒ പ്രമാണങ്ങൾ ലംഘിക്കപ്പെട്ടു.
വ്യവസായ മേഖലയിൽ വളർച്ച മുരടിപ്പ് ഉണ്ടാകുന്നത് തൊഴിലാളി സംഘടനകളുടെ കുറ്റംകൊണ്ടല്ല. സമ്പദ്ഘടന പല കാരണങ്ങളാൽ പ്രതിസന്ധി നേരിടുമ്പോഴാണ് ഉൽപ്പാദനമേഖലയുടെയും വരൾച്ച മുരടിക്കുന്നത്. ജനങ്ങളുടെ വാങ്ങൽശക്തി കുറയുമ്പോഴും ഇത് സംഭവിക്കും. വ്യവസായ സംരക്ഷണത്തിന്റെ പേരിൽ തൊഴിലാളികളുടെ യഥാർഥ താൽപ്പര്യം ഹനിക്കാൻ പാടില്ല. അതേസമയം ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, നിക്ഷേപ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും തൊഴിലാളി സംഘടനകളും ക്രിയാത്മകമായ നിലപാട് കൈക്കൊള്ളണം.

തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഇരു കക്ഷികളുമായും ചർച്ച ചെയ്തുവേണം പ്രാബല്യത്തിൽ വരുത്താൻ. 144–--ാമത് ഐഎൽഒ പ്രമാണം ഇത് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഏകദേശം 54 കോടിയോളം വരും. ഇതിൽ 94 ശതമാനം പേരും അനൗപചാരിക മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ ഒരു പരിരക്ഷയും ഇവർക്ക് ലഭിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിൽ തൊഴിലാളി സംരക്ഷണ നടപടികൾ സ്വീകരിക്കുന്നത്. തൊഴിൽമേഖലയിലെ സഹകരണ സംഘങ്ങൾ ബീഡി, കയർ, കൈത്തറി, മത്സ്യം എന്നീ മേഖലകളിൽ മികച്ച മാതൃകകളാണ്. കേരള ദിനേശ് ബീഡി സഹകരണ സംഘം ഒരു കാലത്ത് അമ്പതിനായിരത്തോളം തൊഴിലാളികൾക്ക് ജോലി നൽകിയിരുന്നു.

മറ്റൊരു പ്രധാന ചുവടുവയ്‌പാണ് തൊഴിലാളിക്ഷേമ പദ്ധതികൾ. സംസ്ഥാനത്ത് തൊഴിൽവകുപ്പിന്റെ കീഴിൽ 16 ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 70 ലക്ഷത്തോളം പേർ ഈ ബോർഡുകളിൽ അംഗങ്ങളാണ്. വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ക്ഷേമനിധി ബോർഡ് മുഖേന നൽകി വരുന്നത്. രാജ്യത്തിനാകെ മാതൃകയാണ് ഈ ക്ഷേമനിധി ബോർഡുകൾ.

തൊഴിൽവൈദഗ്ധ്യം വർധിപ്പിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കേരള സർക്കാരും വിവിധ ട്രേഡ് യൂണിയനുകളും ധാരണയോടെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ട്രേഡ് യൂണിയനുകളും ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നവരാണ്. സമാധാനപരമായ തൊഴിൽ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്നത് തുലോം കുറവാണ്.

മിനിമം വേതനം, ഫെയർ വേജ് തുടങ്ങിയ തത്വങ്ങൾ വ്യത്യസ്ത മേഖലയിൽ നടപ്പാക്കുന്നു. അതിഥിത്തൊഴിലാളികളുടെയും സുരക്ഷിത കേന്ദ്രമാണ് കേരളം. തൊഴിലിടങ്ങളിൽ ഒരു വിവേചനവും ഇല്ല. അതിഥിത്തൊഴിലാളികൾ തികഞ്ഞ സുരക്ഷിതത്വ ബോധത്തോടെ തൊഴിൽ ചെയ്യുന്ന സംസ്ഥാനമാണ് കേരളം.
തൊഴിലാളികൾക്ക് സുരക്ഷിതത്വവും ഉൽപ്പാദനക്ഷമതയും വ്യവസായ സമാധാനവും നിലനിൽക്കുന്ന ഒരു നവകേരളമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തികവളർച്ചയുടെ നേട്ടങ്ങൾ തൊഴിലെടുക്കുന്നവരുമായി പങ്കിടുന്ന സമ്പത്തിന്റെ പുനർവിതരണം എന്ന തത്വമാണ് സംസ്ഥാനത്തെ നയിക്കുന്നത്.

ഈ ലേബർ കോൺക്ലേവ് ആഗോള, ദേശീയ പശ്ചാത്തലത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മനസ്സിലാക്കുകയും ദൗർബല്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായ തൊഴിലാളി സംഘടനാ പ്രതിനിധികളും അക്കാദമിക വിദഗ്ധരും നൽകുന്ന നിർദേശങ്ങൾ ഞങ്ങളെ കർമോത്സുകരാക്കും എന്നത് തീർച്ച.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top