27 April Saturday

സമ്പദ്‌‌വ്യവസ്ഥയുടെ വഴിമാറ്റം - ഡോ. പ്രഭാത്‌ പട്‌നായിക്‌ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


കോളനി വിമുക്ത ഇന്ത്യൻ ഭരണകൂടത്തിനു മുന്നിൽ പ്രധാനമായും രണ്ട്‌ വെല്ലുവിളിയാണ്‌ ഉണ്ടായിരുന്നത്‌. ഒന്നാമത്‌ സ്വാശ്രയവികസന തന്ത്രത്തിന്‌ സാമ്രാജ്യത്വ മൂലധനത്തിന്റെ സർവാധിപത്യത്തെ മറികടക്കേണ്ടതുണ്ടായിരുന്നു. രണ്ടാമത്‌ കാർഷിക ജനസാമാന്യത്തെ സ്വതന്ത്രമാക്കി കാർഷികോൽപ്പാദനം വർധിപ്പിച്ച്‌ ആഭ്യന്തരവിപണി അടിസ്ഥാനമാക്കിയുള്ള ദ്രുതവ്യവസായവൽക്കരണത്തിന്‌ ഭൂപ്രഭുത്വത്തെയും തകർക്കണമായിരുന്നു. ഇതു രണ്ടും പരസ്‌പര  പൂരകമാണുതാനും. കാർഷികോൽപ്പാദനം വർധിച്ചില്ലെങ്കിൽ മൊത്തവളർച്ച ഞെരുക്കപ്പെടുകയും അത്‌ സാമൂഹ്യ വൈരുധ്യങ്ങൾക്ക്‌ ഇടയാക്കുകയും ചെയ്യും. എന്നാൽ, ഭൂപ്രഭുത്വത്തിനെതിരായ നടപടികൾ പരിമിതപ്പെട്ടു. പരോക്ഷ ഭൂപ്രഭുക്കന്മാർ ഒഴിവാക്കപ്പെട്ടെങ്കിലും ബാക്കിയുള്ളവർ കാർഷിക മുതലാളിമാരായി. ഭൂപ്രഭുക്കന്മാരിൽ നിന്നെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം പാട്ടക്കാരുടെ ഉന്നതശ്രേണിയിലുള്ളവർക്ക്‌ കൈമാറപ്പെട്ടു. ഭൂകേന്ദ്രീകരണത്തിന്റെ അനുപാതമെടുത്താൽ ഭൂമിയുടെ ഉടമസ്ഥാവകാശം 15 ശതമാനം ഭൂവുടമകളിൽ തുടർന്നു.  എന്നാൽ, ഈ 15 ശതമാനത്തിന്റെ ഘടന മാറി. അങ്ങനെ മുതലാളിത്ത  കൃഷിസമ്പ്രദായത്തിന്‌ അനുകൂലമായ അന്തരീക്ഷം ഒരുക്കപ്പെട്ടു. അതേസമയം,  ജലസേചനം, മികച്ച കാർഷികരീതികൾ, വിപുലീകരണ പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ മുതൽമുടക്കും സജീവമായി.

സാമ്രാജ്യത്വ മൂലധനത്തിന്റെ ആധിപത്യത്തെ മറികടന്ന്‌ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ  സംരക്ഷിക്കാൻ പ്രധാനമായും ചില മാർഗങ്ങളാണ്‌ സ്വീകരിച്ചത്‌. കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരത്തിന്‌ നിയന്ത്രണം കൊണ്ടുവന്നു. (വ്യവസായ ഗ്രൂപ്പുകളെ കർഷകരുമായി നേരിട്ട്‌ ബന്ധപ്പെടുന്നതിൽനിന്ന്‌ തടഞ്ഞു). അതിർത്തി കടന്നുള്ള മൂലധന ഒഴുക്ക്‌ നിയന്ത്രിച്ചു. ധനമേഖലയിൽ ദേശസാൽക്കരണം കൊണ്ടുവന്നു. (ബാങ്കിങ്‌ മേഖലയിലെ സാർവത്രികമായ ദേശസാൽക്കരണം പിന്നീടാണ്‌ ഉണ്ടായതെങ്കിലും).  പൊതുമേഖലയെ ഒരു സംരക്ഷണക്കോട്ടയായി വളർത്തി. സമ്പദ്‌വ്യവസ്ഥയിൽ സർക്കാരിന്‌ നിയന്ത്രണമുള്ള ഈ കാലം കോളോണിയൽ കാലത്തെ മാന്ദ്യത്തിൽനിന്നുള്ള വലിയ മാറ്റമായി അനുഭവപ്പെട്ടു. മൊത്ത ആഭ്യന്തര ഉൽപ്പാദനവും കാർഷികോൽപ്പാദനവും വർധിച്ചു. ജനങ്ങളുടെ ആളോഹരി ഭക്ഷ്യധാന്യലഭ്യത കൂടി. ’47ൽ ധാന്യലഭ്യത വർഷം 138.7 കിലോ ആയിരുന്നത്‌ എൺപതിലെത്തുമ്പോൾ 180 കിലോയായി.

എന്നാൽ, ഈ മാറ്റങ്ങളൊന്നും ജനങ്ങളെ തൃപ്‌തരാക്കിയില്ല. 73–-74ലെ പോഷകാടിസ്ഥാനത്തിലുള്ള ദാരിദ്ര്യവർധന വല്ലാത്ത തിരിച്ചടിയായി.രാജ്യത്തെ 56 ശതമാനം ഗ്രാമീണ ജനതയ്‌ക്കും 60 ശതമാനം നഗരവാസികൾക്കും ദിവസം 2100 കലോറി കിട്ടിയിരുന്നില്ല. തൊഴിലവസരം വർഷം രണ്ടു ശതമാനം മാത്രമാണ്‌ വർധിച്ചത്‌. ജനസംഖ്യാ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത്‌ തുലോം തുച്ഛമായിരുന്നു. ഈ തൊഴിലില്ലായ്‌മ ചെറുപ്പക്കാരെ വല്ലാതെ ഒറ്റപ്പെടുത്തി.  സ്വാശ്രയമുതലാളിത്ത പദ്ധതിയെ പ്രോത്സാഹിപ്പിച്ച വൻകിട മുതലാളിമാരും  സാമ്പത്തികവളർച്ച നിരക്ക്‌ നിലനിർത്താൻ കഴിയാത്തതിൽ അസ്വസ്ഥരായി.

സർക്കാരിന്‌ നിയന്ത്രണമുള്ള സ്വാശ്രയ സമ്പദ്‌വ്യവസ്ഥയെന്ന നയം  വൻകിട മുതലാളിത്ത പിന്തുണയുള്ള നവ ഉദാരവാദത്തിന്‌ വഴിമാറി. ഇത്‌ അവർക്ക്‌  അന്താരാഷ്‌ട്ര ധനമൂലധനവുമായി കൂടിച്ചേരാനുള്ള അവസരം തുറന്നു. മധ്യവർഗവും ഇതിനെ പിന്തുണച്ചു. സാമ്രാജ്യത്വ മൂലധനം ഇന്ത്യയിലേക്ക്‌ ഒഴുകിയാൽ പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്ന്‌ പ്രതീക്ഷിച്ചു. എന്നാൽ, സ്വാശ്രയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ പൊരുതുമെന്നു കരുതിയ തൊഴിലാളികളാകട്ടെ അതിനായി തുനിഞ്ഞുമില്ല. കാരണം അവർക്ക്‌ ആ വ്യവസ്ഥയിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു.  91നു ശേഷം അതിർത്തി കടന്ന്‌ സാധനങ്ങളും സേവനങ്ങളും മൂലധനവും ഒഴുകാൻ തുടങ്ങി.

ഇത്‌ സാമ്പത്തിക നയംമാറ്റം മാത്രമായിരുന്നില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സാമ്രാജ്യത്വ മൂലധന ആധിപത്യത്തിന്റെ പുനഃപ്രവേശനം കൂടിയായിരുന്നു. വൻകിട മുതലാളിത്തം ഇതോട്‌ ഐക്യപ്പെട്ടു. ഉപരി–- മധ്യവർഗ വിഭാഗങ്ങൾ വിസമ്മതത്തോടെയാണെങ്കിലും അംഗീകരിച്ചുപോന്നു. സ്വാതന്ത്ര്യത്തിനുമുമ്പ്‌ സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ച ഇന്ത്യൻ സമൂഹത്തിലെ  വിഭാഗങ്ങൾ ഇതുസംബന്ധിച്ച്‌ വിഭിന്നമായ നിലപാടാണ്‌ സ്വീകരിച്ചതെന്നർഥം. സാമ്രാജ്യത്വവും രാഷ്‌ട്രവും തമ്മിലുള്ള വൈരുധ്യം രാഷ്‌ട്രത്തിന്‌ അകത്തുതന്നെയുള്ള വിഭജനമായി മാറി. വിദേശമൂലധനത്തോട്‌ ഐക്യപ്പെട്ട വൻകിട മുതലാളിത്തം ഒരുഭാഗത്തും മറുഭാഗത്ത്‌ തൊഴിലാളികളും. 

ഇന്ത്യൻ ഭരണകൂടമാകട്ടെ വിദേശമൂലധനത്തിന്റെയും ഭൂപ്രഭുക്കന്മാരുടെയും വൻകിട കോർപറേറ്റുകളുടെയും താൽപ്പര്യത്തിനൊപ്പമാണ്‌ നിലയുറപ്പിച്ചത്‌. ഫലമെന്നോണം കാർഷികമേഖലയടക്കം ഉൽപ്പാദനമേഖലയ്‌ക്ക്‌  നൽകിവന്ന സഹായങ്ങളിൽനിന്ന്‌ സർക്കാർ  പിൻവലിഞ്ഞു. അന്താരാഷ്‌ട്ര കാർഷിക വ്യവസായഗ്രൂപ്പുകൾക്കും വൻകിട ആഭ്യന്തര മുതലാളിത്തത്തിനും ഈ മേഖല തുറന്നുകൊടുത്തു. സർക്കാരിന്റെ പിൻവാങ്ങൽ കാർഷികമേഖല ലാഭകരമല്ലാത്ത അവസ്ഥയിലേക്ക്‌ എത്തിച്ചു. ഇത്‌ കർഷകരുടെ കൂട്ട ആത്മഹത്യയിലേക്കും കാർഷിക വിഭാഗങ്ങളുടെ പട്ടണ കുടിയേറ്റത്തിലേക്കും നയിച്ചു. ഇത്‌ തൊഴിലന്വേഷക സൈന്യത്തിന്റെ വലുപ്പം കൂട്ടാൻ മാത്രമാണ്‌ സഹായിച്ചത്‌.

ചുരുക്കത്തിൽ പുത്തൻ ഉദാരവൽക്കരണം വ്യാജവാഗ്‌ദാനങ്ങളുടെ ഭണ്ഡാരം മാത്രമായി. മൊത്ത ആഭ്യന്തരവളർച്ച നിരക്ക്‌ ഉയർന്നെങ്കിലും തൊഴിൽവളർച്ച നിരക്ക്‌ പകുതിയായി. തൊഴിലില്ലാത്തവരുടെ എണ്ണത്തിലെ വർധന ഉള്ള തൊഴിൽ പങ്കുവയ്‌ക്കുന്നതിലേക്ക്‌ എത്തിച്ചു. കൂടാതെ സംഘടിത മേഖലയിലടക്കം വിലപേശാനുള്ള അവരുടെ കഴിവിനെ കുറച്ചു. ഇത്‌ പണിയെടുക്കുന്ന വിഭാഗങ്ങളുടെ പ്രതിശീർഷ വരുമാനം കുറച്ചു. ഒപ്പം രാജ്യത്തെ പട്ടിണിയുംകൂടി. എൺപതുകളിൽ വർധിച്ചുവന്ന ഭക്ഷ്യധാന്യ ലഭ്യത മരവിച്ചു.  പോഷകശോഷണമുള്ള (ദിവസം 2200 കലോറി) ഗ്രാമീണജനതുടെ എണ്ണം 54 ശതമാനത്തിൽനിന്ന്‌ 68 ശതമാനമായി. നഗരവാസികളിൽ ഇത്‌ 57ൽ നിന്ന്‌ 65 ശതമാനവുമായി. പുത്തൻഉദാരവൽക്കരണത്തിന്റെ പ്രതാപകാലത്തും പണിയെടുക്കുന്നവന്റെ ദുരിതം കൂടിവന്നു. ഇത്‌ ഉദാരവൽക്കരണത്തെ പുറത്തുകടക്കാനാകാത്ത പ്രതിസന്ധിയിലേക്ക്‌ നയിച്ചു. 


 

പണമുള്ളവന്റെ കൈയിലെ ഒരു രൂപയേക്കാൾ തൊഴിലാളികളുടെ കൈയിലെ ഒരു രൂപയാണ്‌ കൂടുതൽ ഉപയോഗം സൃഷ്ടിക്കുന്നത്‌. ഇതാണ്‌ അതിമ ഉൽപ്പാദനത്തിന്‌ പ്രേരണയാകുന്നത്‌. ലോകസാമ്പത്തിക രംഗത്തെ മാന്ദ്യം  ഇന്ത്യൻ സാമ്പത്തികരംഗത്തെയും ബാധിക്കാൻ തുടങ്ങി. ഇത്‌ കൂടുതൽ തൊഴിലില്ലായ്‌മയിലേക്കും അതൃപ്‌തിയിലേക്കും  നയിച്ചു. മോദി സർക്കാർ നോട്ട്‌ നിരോധിച്ചതും  ജിഎസ്‌ടി അടിച്ചേൽപ്പിച്ചതും  കാര്യങ്ങൾ കൂടുതൽ വഷളാക്കി.

പുത്തൻ ഉദാരവൽക്കരണത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട്‌ ഈ പ്രതിസന്ധി മറികടക്കാനാകില്ല. സർക്കാരിന്റെ വലിയതോതിലുള്ള മുതൽമുടക്കാണ്‌ ഏക പരിഹാരം. അത്‌ ധനകമ്മി വഴിയോ, (കടമെടുത്തോ മറ്റോ) പണക്കാരിൽനിന്ന്‌ നികുതി ഈടാക്കിയോ ആകാം. തൊഴിലാളികളിൽ നികുതി ചുമത്തിയാൽ അത്‌ വിപണിയിലെ ആവശ്യകത കൂട്ടാൻ ഉപകരിക്കില്ല. എന്നാൽ, ധനക്കമ്മിയും പണക്കാർക്ക്‌ നികുതി ചുമത്തുന്നതും ആഗോള ധനമൂലധനത്തിന്‌ സ്വീകാര്യമല്ലാത്തതിനാൽ അതും നടക്കില്ല.

കൂടുതൽ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാൻവേണ്ടി മൂലധനശക്തികൾക്ക്‌  കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്‌ സത്യത്തിൽ പ്രതിസന്ധി കൂടുതൽ മൂർച്ഛിപ്പിക്കാനിടയാക്കും. ആവശ്യകത വർധിച്ചാൽ മാത്രമേ അവർ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടൂ. അതില്ലാത്തപക്ഷം ആനുകൂല്യങ്ങൾ പണമായി പോക്കറ്റിൽത്തന്നെ സൂക്ഷിക്കാനാണ്‌ സാധ്യത.  മൂലധനശക്തികൾക്ക്‌ ആനുകൂല്യങ്ങൾ നൽകാൻ ചെലവ്‌ വെട്ടിക്കുറയ്‌ക്കുന്നത്‌ ഫലത്തിൽ വിപണിയിലെ ആവശ്യകത കുറയ്‌ക്കുകയും ചെയ്യും. ഇങ്ങനെ കരകയറാനാകാത്ത പ്രതിസന്ധിയിലകപ്പെട്ട പുത്തൻ ഉദാരവാദ വ്യവസ്ഥ, ജനങ്ങളുടെ ശ്രദ്ധതിരിക്കാനായാണ്‌ ഹിന്ദുത്വ വർഗീയതയുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കിയിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top