02 May Thursday

അഭിമാനമായി സംരംഭക കേരളം - പി രാജീവ്‌
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതിയുള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലയ്‌ക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യവികാസ സൂചികകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യവസായമേഖലയുടെ മേന്മകളും. ഉയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് നമ്മുടേത്. ദേശീയ തലത്തിൽ ഏറ്റവും മികച്ച വേതനഘടന നിൽക്കുന്നുണ്ട്‌ ഇവിടെ. പൊതുമേഖലയെ കൈയൊഴിയുന്ന പൊതുദേശീയധാരയുടെ വിപരീതദിശയിലാണ് നമ്മുടെ സഞ്ചാരം.  പരമ്പരാഗതമേഖലകൾ ശക്തിപ്പെടുത്തി സംരക്ഷിച്ച് നിർത്തുന്നതിലും മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനില്ല. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവൽക്കരണം എന്നിവയിൽ മുൻനിരയിൽ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐടി പാർക്കും ആധുനിക വ്യവസായസ്ഥാപനങ്ങളും പടുത്തുയർത്തിയതിന്റെ മാതൃകാപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും അസത്യങ്ങളും ചിലരുടെ നിക്ഷിപ്ത താൽപ്പര്യങ്ങളും സിനിമാക്കഥകളും പൊതുബോധത്തിൽ പാർപ്പുറപ്പിച്ച ഒരു രാഷ്ട്രീയ പരിസരമാണ് നമ്മുടെ വ്യവസായഭൂമിക. അങ്ങനെ തിടംവച്ച ഒരു മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂർവം കുതിച്ച ചരിത്രസന്ദർഭമാണ് സംരംഭകവർഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.

ലക്ഷ്യമിട്ടു; ലക്ഷം നേടി
ആഗോളാടിസ്ഥാനത്തിൽത്തന്നെ മൊത്തം ബിസിനസിന്റെ 90 ശതമാനവും എംഎസ്എംഇകളാണ്. തൊഴിൽ സൃഷ്ടിയിൽ എംഎസ്എംഇകൾക്ക് വമ്പിച്ച പങ്കാണ്‌ ഉള്ളത്. കേരളത്തെപ്പോലെ ഏറ്റവും മികച്ച കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിലവാരം പുലർത്തുന്ന  മാനവശേഷിയുമുള്ള  സംസ്ഥാനത്തിന് ഭാവിവളർച്ചയ്‌ക്കുള്ള ശക്തമായ ഒരു ഉപാധിയാണ്‌ ഇത്. ഗ്രാമീണ പിന്നാക്ക മേഖലകളുടെ വികസനത്തിനും പാർശ്വവൽക്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണ്‌ ഇത്. ഈ കാഴ്ചപ്പാടോടെയാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം എംഎസ്എംഇകൾ രൂപീകരിക്കാനുള്ള ലക്ഷ്യം വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-–-21ൽ 11,540 സംരംഭങ്ങളും 2019–20ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്താണ് 2022–--23 ൽ, ഇതുവരെയുള്ള കണക്കുപ്രകാരം 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസംകൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്.  ഒടുവിലത്തെ കണക്കുപ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽനിന്നുതന്നെ സമാഹരിച്ചു. 2,64,463 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് ഈ പദ്ധതിയെ തേടിയെത്തിയത്.

സംരംഭകവർഷം പദ്ധതിയിലൂടെ നാളിതുവരെ തൃശൂർ, മലപ്പുറം, എറണാകുളം, കൊല്ലം, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇരുപതിനായിരത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാനും  സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർകോട്‌ ജില്ലകളിലും ഇരുപത്തി രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നത് പദ്ധതിയുടെ മികച്ച പ്രകടനം അടിവരയിടുന്ന കണക്കുകളാണ്.

വിവിധ മേഖലകളായി തിരിച്ചുള്ള കണക്കുകളെടുത്താലും സംരംഭക വർഷം കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷി–- ഭക്ഷ്യ സംസ്കരണമേഖലയിൽ 21,335 പുതിയ സംരംഭങ്ങൾ വന്നു. 1247 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 52,885 പേർക്ക്  തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആൻഡ്‌ ടെക്സ്റ്റൈൽ മേഖലയിൽ 13,468 സംരംഭങ്ങളും 555 കോടിയിലധികം രൂപയുടെ നിക്ഷേപവും 27,290 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് മേഖലയിൽ 4955 സംരംഭങ്ങളും 284 കോടി  നിക്ഷേപവും 9143 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി രൂപയുടെ നിക്ഷേപവും 17,707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാരമേഖലയിൽ 41,141 സംരംഭങ്ങളും 2371 കോടിയുടെ നിക്ഷേപവും 76,022 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിനുപുറമെ ബയോടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി മുപ്പതിനായിരത്തിലധികം സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രോത്സാഹനം നൽകിയതിലൂടെ വനിതാ സംരംഭകർ നേതൃത്വം നൽകുന്ന മുപ്പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു.

സംസ്ഥാനത്തെ തൊഴിലാളി സംഘടനകൾ, ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻഡസ്‌ട്രീസ്, സ്‌മാൾ സ്കെയിൽ ഇൻഡസ്‌ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകൾ എന്നിവർ ഈ പദ്ധതിയുമായി ആദ്യന്തം സഹകരിച്ചു. പദ്ധതിയുടെ വിജയത്തിനായി ചാർട്ടേഡ് അക്കൗണ്ടന്റുയും എച്ച്ആർ മാനേജർമാരുടെയും സംഘടനകളുമായും കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികളുമായും യോഗം ചേർന്നിരുന്നു. പദ്ധതിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും പരിശീലനം നൽകി.


 

സംസ്ഥാനത്തെ ബാങ്കുകളും എസ്എൽബിസിയും നാലു ശതമാനം പലിശയ്‌ക്കുള്ള വായ്പാപദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ പലിശ നഷ്ടം നികത്താൻ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ശിൽപ്പശാല സംഘടിപ്പിച്ചു.  രണ്ടാം ഘട്ടമായി ലൈസൻസ്- ലോൺ -സബ്സിഡി മേളകൾ സംഘടിപ്പിച്ചു. ബാങ്കുകളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.  പുതിയ സംരംഭകർക്ക് കെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാൻ സാധിച്ചത്  അനുകൂല ഘടകമായി.

സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക്  പ്രചോദനമായി. ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്‌/എംബിഎ യോഗ്യതയുള്ള ഇന്റേണുകളെ നിയമിച്ചു.  പുറമെ താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു.   എല്ലാ പഞ്ചായത്തിലും ഹെൽപ്പ്‌ ഡെസ്കുകളും സ്ഥാപിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതി മുന്നോട്ടേക്ക് കുതിച്ചു.

ഒരു വർഷം 10,000 സംരംഭങ്ങൾ ഉണ്ടാകുന്ന നാട്ടിൽ മനസ്സുവച്ചാൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംരംഭകവർഷം പദ്ധതി. ആദ്യഘട്ടത്തിൽ ഒരു ലക്ഷം പദ്ധതികൾ ആരംഭിക്കാൻ സാധിക്കുമോ എന്ന് സംശയിച്ചവരും വളരെ പെട്ടെന്നു തന്നെ ഇത് സാധ്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിച്ചു. ഇനിയുള്ള നാലു മാസംകൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ- ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ മഹാസംഗമമാണ്   21ന് കൊച്ചിയിൽ നടക്കുന്നത്.

ഇവിടംകൊണ്ട്‌ അവസാനിക്കുന്നില്ല
ലക്ഷ്യം നേടിയതോടെ സംരംഭകവർഷം പദ്ധതി പൂർത്തിയായെന്ന് സർക്കാർ കരുതുന്നില്ല. നിലവിൽവന്ന സംരംഭങ്ങളിൽ ഭാവിവികസന സാധ്യതയുള്ള 1000 സംരംഭങ്ങളെങ്കിലും തെരഞ്ഞെടുത്ത് 100 കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. ഇതിനായുള്ള വിശദാംശങ്ങൾ തയ്യാറാക്കിവരികയാണ്. സംരംഭങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് എംഎസ്‌എംഇ ക്ലിനിക്കുകൾ രൂപീകരിച്ചിരിക്കുന്നത്.

കേരളത്തിൽ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ, അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനുമായി കേരള ബ്രാൻഡ് ഉപയോഗിക്കും.   സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനായി Open Network for Digital Commerce (ONDC) യുമായി ചേർന്ന്   ഓപ്പൺ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോം നിർമിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംരംഭകവർഷം പദ്ധതി മുന്നോട്ടുപോകുകയാണ്. രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, ഏഴായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്തിക്കൊണ്ട് ‘ദൈവത്തിന്റെ സ്വന്തം നാട്’ നിക്ഷേപകരുടെയും സ്വന്തം നാടായിരിക്കുന്നു. ഭാവിയിൽ കേരളത്തിന്റെ സമ്പദ്ഘടനയിലും ഈ മുന്നേറ്റം നമുക്ക് കാണാൻ സാധിക്കും. 

ഒറ്റയടിക്ക് 
13 പടികൾ  
ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ഒരു ദിവസവും ഞങ്ങൾ വിശ്രമിച്ചിട്ടില്ല. സംരംഭകർക്ക്‌ അനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അത്രമേൽ ദൃശ്യമാണ്. നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങൾ നിർമിക്കുന്നതിനും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുമായിരുന്നു  ആദ്യ ഊന്നൽ. 50 കോടി  വരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ–--സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മൂന്നു വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റംകൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിനുശേഷം കേരളത്തിനു ലഭിച്ച നിക്ഷേപ വാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ഇതിൽത്തന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങൾക്കുനേരെ ഉണ്ടാകുന്ന അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ- സിസ് പോർട്ടലിലൂടെ  അഞ്ച്‌ വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിനു കീഴിൽ ഇതിനകം അഞ്ചു ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലൂടെ സൃഷ്ടിക്കാൻ സാധിച്ച വ്യവസായ സൗഹൃദാന്തരീക്ഷം നമ്മുടെ നാടിനെ വ്യവസായ സൗഹൃദ റാങ്ക് പട്ടികയും ഏറെ മുന്നിലേക്ക് നയിച്ചു. റാങ്ക് പട്ടികയിൽ 28–-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒരു വർഷംകൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്‌നത്തിൽ വലിയ പ്രചോദനമായി സംരംഭകവർഷം മാറിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top