28 March Thursday

സിൽവർ ലൈൻ സ്‌ത്രീകളുടെ ജീവിതപാതയിൽ
 പുതിയ കുതിപ്പാകും - ഡോ. ജോ ജോസഫ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാനവികസന പദ്ധതിയായി  വിഭാവനം ചെയ്യപ്പെടുന്ന ഒന്നാണല്ലോ സിൽവർ ലൈൻ പദ്ധതി.  ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വിവാദങ്ങളും സജീവമാണ്. ഇന്നുള്ള 3.5 കോടി ജനങ്ങളുടെ മാത്രമല്ല, വരാനിരിക്കുന്ന അനേകം തലമുറകളുടെകൂടി  ജീവിതങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ പോന്ന  ഇത്തരം പദ്ധതികളുടെ നെല്ലും പതിരും വേർതിരിച്ചെടുക്കേണ്ടത്‌ ഇന്നിന്റെ മാത്രമല്ല, ഭാവിയുടെയും ആവശ്യമാണ്. ഈ പദ്ധതിയുടെ സാമ്പത്തിക/ പാരിസ്ഥിതിക വശങ്ങൾ ധാരാളമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഏതു വൻകിട പദ്ധതിയും വരുമ്പോൾ നടക്കുന്ന ഇത്തരം പരമ്പരാഗതമായ ചർച്ചകൾക്കപ്പുറം ഈ പദ്ധതിയെ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള കുതിപ്പിന്റെ  വേഗത നിർണയിക്കുന്നത് ആ സമൂഹത്തിലെ  സ്‌ത്രീകളുടെ ശാക്തീകരണമാണ്.  സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച്‌ സ്‌ത്രീപക്ഷത്തുനിന്നുള്ള വിശകലനങ്ങളോ വിലയിരുത്തലുകളോ കാര്യമായി കണ്ടില്ല. അതിനുള്ള ശ്രമമാണ് ഈ കുറിപ്പ്.

കേരള മോഡലും വൈരുധ്യവും
സാമ്പത്തിക വളർച്ച, ആളോഹരി വരുമാനം എന്നിവയിൽ വികസിത രാജ്യങ്ങൾക്ക് ഏറെ പിന്നിലാണെങ്കിലും സാമൂഹ്യവികസന സൂചികകളിൽ അവർക്കൊപ്പം നിൽക്കാനാകുംവിധം നാം നേടിയ പുരോഗതിയെ ആണല്ലോ കേരള മോഡൽ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഈ സൂചികകളിൽ ചിലത് ലോകത്തിലെ തന്നെ ഏറ്റവും വികസിതമെന്ന് കരുതപ്പെടുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കൊപ്പമാണ്.

ഇതിൽ ഏറ്റവും മികച്ചത് സ്‌ത്രീകളുടെ ആരോഗ്യ /വിദ്യാഭ്യാസ സൂചികകളാണ്. ഉദാഹരണത്തിന് കേരളത്തിലെ സ്‌ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 78.6 വർഷവും പുരുഷൻമാരുടേത് 75.2 വർഷവുമാണ്. ഈ വിഭാഗത്തിൽ ദേശീയ ശരാശരി യഥാക്രമം 72.09 വർഷവും 69.51 വർഷവുമാണ്. ഒരു സ്‌ത്രീക്ക്  കേരളത്തിൽ ജനിച്ചുവെന്നതുകൊണ്ടു മാത്രം ഏകദേശം ഏഴു വർഷം അധികം ആയുസ്സ് ലഭിക്കുന്നുവെന്നർഥം. കേരളത്തിൽ മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവത്തിൽ 53.49 ആണ്. ദേശീയ ശരാശരിയാകട്ടെ 178.35.   കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം 2020 ജനുവരിയിൽ പുറത്തുവിട്ട സർവേ പ്രകാരം പ്രീ പ്രൈമറിതലംമുതൽ സർവകലാശാലാ വിദ്യാഭ്യാസ കാലഘട്ടംവരെ ഇന്ത്യയിൽ ഏറ്റവുമധികം പ്രായാധിഷ്ഠിത ഹാജർ അനുപാതമുള്ളതും കേരളത്തിലാണ്. ഇനിയുമേറെയുണ്ട്  നമുക്ക് അഭിമാനിക്കാൻ.

കേരള മോഡലിനൊപ്പംതന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ആ മോഡലിന്റെ ആന്തരിക വൈരുധ്യവും. ഈ വൈരുധ്യങ്ങൾ ഏറ്റവുമധികം പ്രകടമാകുന്നതും ആരോഗ്യം, ലിംഗനീതി എന്നീ മേഖലകളിലാണ്. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റവുമധികം പ്രമേഹരോഗികളും ഹൃദ്‌‌രോഗികളുമുള്ള സ്ഥലം കേരളമാണ്. മറ്റു ചില സാമൂഹ്യ സൂചകങ്ങളിലെ വൈരുധ്യവും  ഞെട്ടിപ്പിക്കുന്നതാണ്. അഭ്യസ്തവിദ്യരായവരിലെ തൊഴിലില്ലായ്മ നിരക്ക്, ഉയർന്ന ആത്മഹത്യാനിരക്ക് തുടങ്ങിയവ ഇവയിൽ ചിലതു മാത്രമാണ്.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. അതിൽത്തന്നെ അഭ്യസ്തവിദ്യരായ തൊഴിൽരഹിത സ്‌ത്രീകളുടെ എണ്ണവും ഏറ്റവുമധികമുള്ളത് കേരളത്തിലാണ്.

സാമ്പത്തിക മന്ത്രാലയം അടുത്തിടെ  പുറത്തുവിട്ട ചില കണക്കുകളും ലിംഗനീതിയുടെ കാര്യത്തിൽ നമ്മുടെ ദൗർബല്യങ്ങളെ വെളിപ്പെടുത്തുന്നവയാണ്. കേരളത്തിലെ തൊഴിലിടങ്ങളിലുള്ള ലിംഗപരമായ അസമത്വം അവിശ്വസനീയമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിലിടങ്ങളിലെ തങ്ങളുടെ പുരുഷ സഹപ്രവർത്തകരേക്കാൾ വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലെ സ്‌ത്രീകൾ. എന്നാൽ, ജോലി പങ്കാളിത്തനിരക്കിലും വേതന നിരക്കിലും ഗ്രാമ, നഗര വ്യത്യാസമില്ലാതെ സ്‌ത്രീകൾ പിറകിലാണ്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. അതിൽത്തന്നെ അഭ്യസ്തവിദ്യരായ തൊഴിൽരഹിത സ്‌ത്രീകളുടെ എണ്ണവും ഏറ്റവുമധികമുള്ളത് കേരളത്തിലാണ്. അവസാനം പുറത്തുവന്ന പഠനമനുസരിച്ച്‌ (Periodic Labour Force Survey) തൊഴിൽ പങ്കാളിത്തനിരക്ക് -LFPR (Labour Force Participation Rate) കോവിഡ് കാലഘട്ടത്തിൽ  കുറഞ്ഞിട്ടുണ്ട്. 2021/ജനുവരി-  മാർച്ച് പാദത്തിൽ 15 വയസ്സിനു മുകളിലുള്ളവരിൽ പുരുഷന്മാരിൽ  73.5 ശതമാനവും സ്‌ത്രീകളിൽ 21.2 ശതമാനം മാത്രമാണ് തൊഴിൽ പങ്കാളിത്തനിരക്ക്‌. 

ഇതേ കാലഘട്ടത്തിൽ കേരളത്തിലെ നഗരമേഖലയിലെ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് -LFPR 24.9 ശതമാനം മാത്രമാണ്.  ദേശീയ ശരാശരിയിൽനിന്ന്‌ നേരിയ മെച്ചംമാത്രം (21.2 ശതമാനം). മറ്റൊരു സ്‌ത്രീപക്ഷ സൂചികകളിലും  കേരളത്തിന്റെ അടുത്തെങ്ങുമെത്താത്ത സംസ്ഥാനങ്ങളിൽ പലതും ഈ സൂചികകളിൽ കേരളത്തേക്കാൾ മുന്നിലാണ്. 

സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി നടത്തിയ  ഉപഭോക്തൃ സർവേയും കേരളത്തിലെ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെക്കുറിച്ച് ആശങ്കയുളവാക്കുന്ന ചില  നിരീക്ഷണം പങ്കുവയ്‌ക്കുന്നുണ്ട്. നഗരങ്ങളിലെ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഗ്രാമങ്ങളിലെ സ്‌ത്രീകളേക്കാൾ കുറവാണ്. ഉദാഹരണത്തിന് 2019- –-2020ലെ കണക്കുകൾ പ്രകാരം നഗരമേഖലയിൽ 9.7 ശതമാനം  മാത്രമായിരുന്നു പങ്കാളിത്തമെങ്കിൽ  ഗ്രാമീണമേഖലയിൽ 11.3 ശതമാനമാണ്‌.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകൾക്ക് ജോലിക്ക് പോകാൻ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

അണുകുടുംബങ്ങൾ കൂടുതലായുള്ള കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ സ്‌ത്രീകൾ വിവാഹത്തിനുശേഷം  നാലു ചുവരിനുള്ളിൽ തളച്ചിടപ്പെടുകയാണ്. അതുകൊണ്ടുതന്നെ സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനായി  ചെലവഴിക്കപ്പെട്ട സമയം, മറ്റു വിഭവങ്ങൾ എന്നിവയെല്ലാം വലിയൊരളവോളം പാഴായിപ്പോകുകയാണ്.  ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകൾക്ക് ജോലിക്ക് പോകാൻ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.  രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം തീർത്ത് വച്ചു പോകുകയും  വീട്ടിൽ തിരിച്ചെത്തി വീണ്ടും വീട്ടുജോലികളിൽ ഏർപ്പെടുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ദീർഘകാലത്തേക്ക്  സാധ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ദൂരസ്ഥലങ്ങളിലെ ജോലിസാധ്യതകൾ ഉപേക്ഷിക്കേണ്ടിവരുന്നു. 

അതുപോലെ ജോലിസ്ഥലം ദൂരെയാകുമെന്ന കാരണത്താൽമാത്രം സ്‌ത്രീകൾക്ക് പലപ്പോഴും തങ്ങളുടെ കരിയറിൽ ലഭിക്കേണ്ട സ്ഥാനക്കയറ്റങ്ങളും മറ്റ് അവസരങ്ങളും നഷ്ടപ്പെടുത്തേണ്ടിയുംവരുന്നു. തന്മൂലം വ്യക്തിപരമായി തൊഴിലിലുണ്ടാകുന്ന അഭിവൃദ്ധിയും സാമ്പത്തിക നേട്ടങ്ങളും ലഭ്യമാകാതെ വരുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന അഭ്യസ്തവിദ്യരായ സ്‌ത്രീകൾക്ക് നഗരങ്ങളിൽ ലഭ്യമാകുന്ന തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.  മാതാപിതാക്കൾ നാട്ടിൽ ഒറ്റയ്‌ക്കാകുമെന്ന കാരണത്താൽ നഗരങ്ങളിലെ ജോലി, അതിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന കാലഘട്ടത്തിൽ ഉപേക്ഷിച്ചു പിന്മാറേണ്ടിവരുന്നവരിലും  ഭൂരിപക്ഷം സ്‌ത്രീകളാണ്. പഠനം പൂർത്തിയാക്കി ജോലിക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികൾ  വിദൂരസ്ഥലത്ത് ഒറ്റയ്‌ക്ക് താമസിക്കേണ്ടിവരികയെന്ന വെല്ലുവിളിക്കു മുമ്പിൽ ആ സ്വപ്നം ഉപേക്ഷിക്കുന്നതും കേരളത്തിൽ സാധാരണമാണ്.

ഒരു വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള പരിണാമത്തിന് തയ്യാറെടുക്കുന്ന കേരളത്തിൽ അതിന്റെ ഗുണഭോക്താക്കളാകാൻ സ്‌ത്രീകൾക്ക് കഴിയണമെങ്കിൽ അവരുടെ ചലനാത്മകത ഗണ്യമായി വർധിക്കണം. പ്രായഭേദമില്ലാതെ എല്ലാ വിഭാഗം സ്‌ത്രീകളുടെയും ഒരു സമൂഹമെന്നനിലയിലുള്ള ചലനാത്മകത വർധിപ്പിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. കേരളത്തിലെ സ്‌ത്രീകളാണ് ഉന്നതവിദ്യാഭ്യാസം നേടിയവരിൽ, പ്രത്യേകിച്ച് ബിരുദ- ബിരുദാനന്തര വിദ്യാഭ്യാസം നേടിയവരിൽ കൂടുതൽ. അവർക്ക് ജോലിചെയ്യാൻ പറ്റുന്ന ഉയർന്ന തൊഴിൽമേഖലകൾ- ഐടി, ബയോടെക്നോളജി, സർവിസ് മേഖലകൾ- ഭൂരിഭാഗവും നഗരങ്ങളിലാണ് കേന്ദ്രീകരിക്കപ്പെടുക. ഗ്രാമപ്രദേശങ്ങളിലുള്ള സ്‌ത്രീകൾക്ക് ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താനാകണം. ഇത്തരം  തൊഴിലിടങ്ങളിൽ ഇന്നത്തെ യാത്രാസൗകര്യങ്ങൾ ഉപയോഗിച്ചു ദിവസേന വന്നുപോകുക പ്രയാസമാണ്. വേഗമേറിയ പൊതുയാത്രാ മാർഗങ്ങൾ ലഭ്യമാണെങ്കിൽ ഇത്തരം നഗരകേന്ദ്രീകൃത തൊഴിലിടങ്ങൾ സ്‌ത്രീകൾക്ക് കൂടുതൽ പ്രാപ്യമാകും.

വി ടി ഭട്ടതിരിപ്പാടിന്റെ "അടുക്കളയിൽനിന്നും അരങ്ങത്തേക്ക്" എന്ന നാടകം അന്നത്തെ സമൂഹത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. ഒരുകൂട്ടം സ്‌ത്രീകൾ ചേർന്ന് എഴുതുകയും അവതരിപ്പിക്കുകയുംചെയ്ത "തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകം അകത്തളങ്ങളിൽ തളച്ചിടപ്പെട്ട സ്‌ത്രീസമൂഹം ചങ്ങല പൊട്ടിച്ചു തൊഴിലിടങ്ങളിലേക്കും സ്വന്തം കാലിൽ നിൽക്കാനുള്ള സ്വാതന്ത്ര്യത്തിലേക്കും കുതിച്ചതിന്റെ അടയാളമാണ്. ആ കുതിപ്പുകൊണ്ട് സ്‌ത്രീകളിൽ കുറച്ചുപേർ അടുക്കളയിൽനിന്ന്‌ അരങ്ങത്തെത്തിയിട്ടുണ്ട്. അതിലുമെത്രയോ കൂടുതൽ പേർ ഇനിയും അരങ്ങിലും മുഖ്യധാരയിലും എത്തേണ്ടതുണ്ട്. അവരുടെ മുന്നോട്ടുള്ള കുതിപ്പിന് പാതയൊരുക്കാൻ സിൽവർ ലൈനിന് കഴിയും. നഗര, ഗ്രാമ വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെ അഭ്യസ്തവിദ്യരായ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെ വിപുലീകരിക്കുന്നതിലൂടെ അവരുടെ ജീവിതസ്വപ്നങ്ങൾക്ക് വെള്ളിവെളിച്ചം പകരാൻ ഈ വെള്ളിപ്പാതയ്‌ക്കാകും. പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ച്  ചർച്ചകളും ഭിന്നാഭിപ്രായങ്ങളുമെല്ലാം സ്വാഗതാർഹമാണ് . എന്നാൽ, മുൻവിധിയോടെ കണ്ണടച്ച്‌ എതിർക്കുന്നവരോട്  അവരുടെ എതിർപ്പിൽ ഒരു സ്‌ത്രീവിരുദ്ധതകൂടിയുണ്ടെന്ന് പറയേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top