28 March Thursday

ഫുട്‌ബോൾ ജീനിയസിന്റെ ജനപക്ഷ രാഷ്‌ട്രീയം - എം എ ബേബി എഴുതുന്നു

എം എ ബേബിUpdated: Friday Nov 27, 2020


കളിഭ്രാന്തന്മാരുടെ കാണപ്പെട്ട ദൈവമാണ്‌ ദ്യോഗോ അർമാൻഡോ മാറഡോണ. എന്നാൽ, വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളും കാൽപ്പന്തുകളിയിലെ സർവകാല വിസ്‌മയം മുറുകെ പിടിച്ചിരുന്നു. ജനകോടികളെ പട്ടിണിയിലേക്ക്‌ വലിച്ചെറിയുന്ന സാമ്പത്തിക നയങ്ങൾക്കും വടക്കേ അമേരിക്കയുടെ സാമ്രാജ്യത്വ മേധാവിത്വത്തിനും എതിരായി മാറഡോണ പരസ്യമായി രംഗത്തുവന്നു. അതുകൊണ്ടുതന്നെ ക്യൂബയുടെ വിമോചന നായകൻ ഫിദൽ കാസ്‌ട്രോയും സ്വന്തം നാട്ടുകാരനായ വിപ്ലവ രക്തസാക്ഷി ഏണസ്‌റ്റോ ചെ ഗുവേരയും മാറഡോണയുടെ ജീവന്റെ അംശമായിരുന്നു. ‘‘നിങ്ങൾ എനിക്ക്‌ കിറുക്കാണെന്ന്‌ ആക്ഷേപിച്ചോളൂ. പക്ഷേ,  ഞാൻ പറയുന്നു. ഫിദൽ ഫിദൽ ഓലേ ഓലേ ഓലേ. ഞാൻ താങ്കൾക്കുവേണ്ടി മരിക്കാനും തയ്യാർ’’

തന്റെ പിതാവിന്റെ സ്ഥാനമാണ്‌ ഫിദലിന്‌ എന്നും മാറഡോണ പറഞ്ഞിട്ടുണ്ട്‌. ജീവിതത്തിലെ നിഗൂഢമായ യാദൃച്ഛികതകളിൽ ഒന്നാകാം  ഫിദൽ കാസ്‌ട്രോ  മരിച്ച നവംബർ 25നു തന്നെയാണ്‌ മാറഡോണയും വിടപറഞ്ഞത്‌. ഒരുപക്ഷേ, വയലാർ പോരാട്ടവാർഷികദിനത്തിൽ അനശ്വര കവി വയലാർ രാമവർമ മരണമടഞ്ഞതുപോലെ.

മാറഡോണയെപ്പോലെ പ്രശസ്‌തിയുള്ള ഒരു വ്യക്തി ജനപക്ഷത്തുനിന്നുകൊണ്ട്‌ ഒരു പരസ്യപ്രസ്‌താവന നടത്തുന്നതു തന്നെ അതിന്റേതായ സ്വാധീനം സമൂഹത്തിൽ ഉണ്ടാക്കുമെന്നത്‌ എടുത്തുപറയേണ്ടതില്ല. എന്നാൽ, ചെയുടെ നാട്ടുകാരൻ പ്രത്യക്ഷസമര പങ്കാളിത്തത്തിനു നിസങ്കോചം ധൈര്യപ്പെട്ടിട്ടുണ്ട്‌.

2005 നവംബർ ആദ്യവാരം യുഎസ്‌എയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ രാഷ്‌ട്ര ഉച്ചകോടി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ്‌ ഐറിസിനു സമീപത്തുള്ള കടലോര വിശ്രമകേന്ദ്രമായ മാർ ഡൽ പ്ലാറ്റയിൽ സമ്മേളിക്കുകയായിരുന്നു. സോഷ്യലിസ്റ്റ്‌ ക്യൂബയെ ഒഴിവാക്കി ക്യാനഡ മുതൽ ചിലി വരെയുള്ള മറ്റെല്ലാ രാജ്യങ്ങളെയും ഒപ്പം നിർത്തുകയെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു അത്‌. എന്നാൽ, നഗരം അത്യസാധാരണമായ പ്രതിഷേധ പ്രകടനങ്ങൾക്ക്‌ സാക്ഷ്യംവഹിച്ചു. നേതൃത്വം കൊടുത്തതാകട്ടെ ദ്യോഗോ മാറഡോണയും വെനസ്വേലൻ നേതാവ്‌ ഹ്യൂഗോ ഷാവേസും. അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്‌ ബുഷിന്റെ ചിത്രത്തിനു മുകളിലും താഴെയും യുദ്ധക്കുറ്റവാളിയെന്ന വിശേഷണം ചേർത്ത കറുത്ത ടീഷർട്ട്‌ അണിഞ്ഞ്‌ മാറഡോണ, ഉച്ചകോടിക്ക്‌ രാഷ്‌‌ട്രത്തലവന്മാർ ഒത്തുചേർന്ന ഷെറാട്ടൺ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ അമ്പതിനായിരത്തോളം  പ്രതിഷേധ പോരാളികൾക്ക്‌ നേതൃത്വം നൽകി. തൊട്ടടുത്ത ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ചേർന്ന സമാന്തരമായ ജനകീയ ഉച്ചകോടി സ്വതന്ത്ര വ്യാപാരമേഖലയെന്ന തട്ടിപ്പ്‌ തങ്ങൾ തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു.

ഇതിന്റെ അല ഔപചാരിക ഉച്ചകോടിയിലും പ്രതിധ്വനിച്ചു. ഷാവേസിന്റെ വെനസ്വേലയ്‌ക്കൊപ്പം അർജന്റീന, ബ്രസീൽ, ഉറുഗ്വേ, പരാഗ്വേ എന്നീ ലാറ്റിൻ അമേരിക്കൻ രാഷ്‌ട്രങ്ങളുടെ പ്രതിനിധികളും ഉച്ചകോടി സമ്മേളനത്തിൽ സ്വതന്ത്ര വ്യാപാരമേഖലയോടുള്ള എതിർപ്പ്‌ വ്യക്തമാക്കി. ലോക കപ്പ്‌ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെയും ജർമനിയെയും ബൽജിയത്തെയും മറ്റും തോൽപ്പിക്കുമ്പോൾ അനുഭവിക്കുന്ന ആവേശത്തോടെയാകണം യുഎസ്‌എയുടെ നവ കൊളോണിയൽ ആധിപത്യ തന്ത്രങ്ങൾക്കെതിരെയും മാറഡോണ പോരാട്ടതന്ത്രങ്ങൾ മെനയുന്നത്‌.

വ്യക്തിപരമായ രണ്ട്‌ മാറഡോണ സ്‌മരണ
1992ൽ സഖാവ്‌ സുർജിത്തിനൊപ്പം ഹവാനയിൽ  ഫിദൽ കാസ്‌ട്രോയെ സന്ദർശിച്ച വേളയിൽ ഗബ്രിയേൽ ഗാർഷ്യ മാർക്വേസും മാറഡോണയും ചർച്ചയിൽ വന്നിരുന്നു. കൽക്കത്ത സന്ദർശിച്ച മാറഡോണയെ കാണാൻ ജ്യോതിബസുവിന്റെ വീട്ടിൽ പ്രതീക്ഷാപൂർവം കാത്തിരുന്ന നിമിഷങ്ങൾ. ഒടുവിൽ സ്വപ്‌ന സമാനമായ പത്തു മിനിറ്റ്‌, മാറഡോണയ്‌ക്കും ജ്യോതിബസുവിനുമൊപ്പം. ഫിദൽ കാസ്‌ട്രോയും ജ്യോതി ബസുവുമൊപ്പമുള്ള ഫോട്ടോ കാട്ടിയപ്പോൾ ‘‘ഫിദൽ യുവർ ഫ്രണ്ട്‌. മൈ ഫ്രണ്ട്‌... വീ ഫ്രണ്ട്‌സ്‌’’. ഫിദൽ നിങ്ങളുടെയും എന്റെയും സുഹൃത്തായതുകൊണ്ട്‌ നമ്മളിരുവരും സുഹൃത്തുക്കളാണെന്ന്‌ ചുരുക്കം. ക്യൂബയിലെ ഐക്യദാർഢ്യ കമ്മിറ്റിയുടെ നേതാവ്‌ സർഗി കോറിയേറി കൈയിൽ കെട്ടിത്തന്ന ചെ ഗുവേരയുടെ മുഖചിത്രമുള്ള റിസ്റ്റ്‌ വാച്ച്‌ ഞാൻ കാട്ടിക്കൊടുത്തു. പൊടുന്നനേ ചെ ഗുവേര... ചെ ഗുവേര എന്ന്‌ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആവേശത്തിൽ ഉച്ചത്തിൽ പറഞ്ഞു. എന്തായാലും സ്വന്തം ശരീരത്തിൽ ചെ യുടെയും ഫിദലിന്റെയും പച്ചകുത്തിയിട്ടുള്ളത്‌ പ്രദർശിപ്പിച്ച്‌ എന്നെ പരാജയപ്പെടുത്തുമോ എന്ന്‌ ഞാൻ ശങ്കിക്കാതിരുന്നില്ല. തക്ക പ്രതിയോഗിയല്ലെന്നു കണ്ടിട്ട്‌ ബേബിയല്ലേ എന്ന്‌ പരിഗണിച്ചോ, എന്റെ പൂതിയൊന്നും നടന്നില്ല.

ആരോടാണ്‌ മാറഡോണയെ താരതമ്യപ്പെടുത്താനാകുക. കളിക്കളത്തിൽ ആരും ഭാവന ചെയ്യാൻ ധൈര്യപ്പെടാത്ത അവിശ്വസനീയ സംഗീതശിൽപ്പങ്ങൾക്ക്‌ ആവിഷ്‌കാരം നൽകിയ വോൽഫ്‌ഗാങ് എമെദ്വീസ്‌ മൊസാർട്ട്‌ അല്ലേ ദ്യോഗോ അർമാൻഡോ മാറഡോണ. ‘ദൈവത്തി’ന്റെ മാ‌ന്ത്രിക സ്‌പർശത്തോടൊപ്പം അതിന്റെ വിപരീതത്തിന്റെ നിഴൽപ്പാടുകളും വെളിപ്പെടുന്ന അപൂർവ വിസ്‌മയങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top