17 April Wednesday

കോവിഡ്: സ്വയം പരിപാലനം എങ്ങനെയൊക്കെ

ഡോ. എസ് എസ് സന്തോഷ് കുമാർUpdated: Thursday Jan 20, 2022

കഴിഞ്ഞയാഴ്ച ചെറിയൊരു ചുമയും തൊണ്ടവേദനയും വന്നപ്പോഴാണ് പരിശോധിച്ചത്. പോസിറ്റീവായി. കോവിഡ് രോഗികളോടിടപഴകി കാസർകോട്ടും മുംബൈയിലുമൊന്നും പോയി വന്നപ്പോൾ കോവിഡിന്റെ ആക്രമണത്തിൽപ്പെട്ടിരുന്നില്ല. പിന്നീട് നെഞ്ചുവേദനയെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് വന്നുപോയതായി സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ, ഇത് രണ്ടാമത്തെ കോവിഡ് ആക്രമണമാണ്. രണ്ടു വാക്‌സിനും യഥാസമയം എടുത്തിരുന്നതിനാലും നേരത്തേ കോവിഡ് വന്നതിനാലുമുള്ള ഹൈബ്രിഡ് ഇമ്യൂണിറ്റിയെയും തകർത്താണ് വീണ്ടും പിടികൂടിയത്. 

പ്രതിദിന കണക്കുകൾ പുറത്തുവരുമ്പോൾ ആളുകൾ ആശങ്കയിലാകുന്നുണ്ടെന്നത് വാസ്തവമാണ്. മറ്റു നാടുകളിൽ വന്നുപോയ അതേ ഘടനയിലാണ് മൂന്നാംതരംഗം നമ്മുടെ നാട്ടിലും വ്യാപിക്കുന്നത്. രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിനുമേലാണ്. അതായത്, പരിശോധിക്കുന്നതിൽ മൂന്നിലൊരാൾക്കെങ്കിലും രോഗമുണ്ട്. ചിലയിടത്തിത് രണ്ടിലൊരാൾക്കാണ്. ഇനിയുള്ള മൂന്നാഴ്ച  നിർണായകമാണ്. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റെല്ലാവർക്കും കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

രോഗലക്ഷണങ്ങളും ഗുരുതരാവസ്ഥയും വളരെ കുറഞ്ഞതാണെന്ന ബോധം എല്ലാവരിലും ഉണ്ടായിട്ടുണ്ട്. പക്ഷേ, അത് കോവിഡിനെ നിസ്സാരവൽക്കരിക്കാനുള്ള കാരണമല്ല. ഒന്നുമുതൽ മൂന്നുവരെ ശതമാനം ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ടിവരുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത്തരത്തിൽ ആശുപത്രിയിലെത്താൻ സാധ്യതയുള്ളവർ ആരാണെന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. മുംബൈയിലും ഡൽഹിയിലും മൂന്നാം തരംഗം മൂർധന്യത്തിലെത്തിയശേഷം  കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മിക്കവാറും വീടുകളിൽ രോഗം വന്നുകഴിഞ്ഞു. പക്ഷേ, ഒരാശുപത്രിയും നിറഞ്ഞില്ല. അതേസമയം, ആശുപത്രി ജീവനക്കാർക്ക് രോഗമുണ്ടാകുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തു.


 

സർക്കാർ- സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ കിടക്കകൾ എത്രയെണ്ണം ലഭ്യമാണെന്നതുൾപ്പെടെയുള്ള കണക്കുകൾ കൃത്യമായി ശേഖരിച്ചു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിൽത്തന്നെ സാധാരണ കിടക്കകൾ, ഓക്സിജൻ ബെഡുകൾ, ഐസിയു ബെഡുകൾ, വെന്റിലേറ്റർ തുടങ്ങിയവയുടെയെല്ലാം വേർതിരിച്ച് ലഭ്യമാക്കണം. ഇതു പൊതുജനങ്ങൾക്കും ലഭ്യമായാൽ കിടക്കകളുടെ ലഭ്യതയുള്ളിടത്തേക്ക്  രോഗമൂർച്ഛയുള്ളവരെ കൊണ്ടുപോകാൻ പറ്റും. ഒപ്പം ആശുപത്രി സംവിധാനങ്ങളുടെ ശേഷി സംബന്ധിച്ച് എല്ലാവർക്കും ഒരു ധാരണ ഉണ്ടാകുകയും ചെയ്യും. പകുതിയിലേറെ കിടക്കകൾ നിറയുന്ന സ്ഥിതിയുണ്ടായാൽ ആശുപത്രികളുടെ ശേഷി വർധിപ്പിക്കേണ്ടിവരും. ശരിയായ വിവരങ്ങൾ കൃത്യമായ രീതിയിൽ ആളുകളിലേക്കെത്തിച്ചാൽ ഈ തരംഗത്തെയും നമുക്ക്‌ നിഷ്‌പ്രയാസം നേരിടാനാകും. 

കേരളത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഒന്നര ലക്ഷത്തിലേക്കെത്തിക്കഴിഞ്ഞു. അതിൽ മൂന്നര ശതമാനത്തോളംപേർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു ലക്ഷത്തിലേറെപ്പേർ വീടുകളിൽത്തന്നെ പരിചരണത്തിലാണെന്നർഥം. രോഗം ഗുരുതരമായി ബാധിക്കാത്ത, ഇത്തരം പരിചരണങ്ങളിൽ പരിചയമുള്ള ഒരാൾ വീട്ടിലുണ്ടെങ്കിൽ പ്രശ്‌നമില്ല. അല്ലെങ്കിൽ ചിലപ്പോൾ ആശുപത്രിയെത്തന്നെ ആശ്രയിക്കേണ്ടിവരും.

രോഗം വന്ന ഗുരുതരമല്ലാത്തവരെ വീട്ടിൽത്തന്നെ പരിചരിക്കുകയെന്ന രീതി ഒന്നാം തരംഗത്തിന്റെ അവസാനഘട്ടത്തിലാണ് നാം വികസിപ്പിച്ചത്.  തുടക്കത്തിൽ എല്ലാവരെയും ആശുപത്രികളിലോ ഫസ്റ്റ് ലൈൻ ട്രീമെന്റ് കേന്ദ്രങ്ങളിലോ ആണ് പാർപ്പിച്ചത്. രണ്ടാം തരംഗത്തിലെത്തിയപ്പോഴേക്കും ഗൃഹപരിചരണത്തിന്റെ തോത് വർധിപ്പിച്ചു. "എ' കാറ്റഗറിയിൽപ്പെട്ടവർ വീട്ടിൽത്തന്നെ നിന്നാൽ മതിയെന്ന തീരുമാനം പലതരത്തിലും ഗുണകരമായി. രോഗമുള്ളവർ ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയുകയും മറ്റുള്ളവർ അവരുടെ അടുത്തെത്താതെ തന്നെ പരിചരിക്കുകയുമായിരുന്നു രീതി. അന്ന് പതിനാലു ദിവസത്തിലേറെ ക്വാറന്റൈൻ വേണമായിരുന്നു. ഇപ്പോഴത് ഏഴുദിവസം മതി. ആ ഏഴു ദിവസം സ്വയം പരിചരണത്തിലൂടെ കഴിയുന്നത്ര ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 


 

ഗൃഹപരിചരണത്തിൽ ഏറ്റവും പ്രധാന റോൾ വഹിക്കുന്നത് രോഗിയെ പരിചരിക്കുന്ന ആൾതന്നെയാണ്. അങ്ങനെയൊരാളില്ലെങ്കിൽ ഗൃഹപരിചരണംകൊണ്ട് ഗുണമുണ്ടാകില്ല. രോഗിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യും.  ഇപ്പോഴത്തെ തരംഗത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിലും പരിചരിക്കാൻ ഒരാളില്ലാതെ വരുന്നുവെന്നതാണ് പ്രതിസന്ധി. ഒരു വീട്ടിൽ എല്ലാവർക്കും ഒരുപോലെ രോഗം വന്നാലെന്തുചെയ്യും?

ഹോം സെൽഫ് കെയർ എന്നൊരു സംവിധാനം വികസിപ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യാനാകുക. രോഗികളുടെ കൂട്ടത്തിൽ നിൽക്കുകയെന്നത് പുറത്തുനിന്നുള്ള കെയർ ടേക്കറെ സംബന്ധിച്ചിടത്തോളം റിസ്‌കുള്ള കാര്യമാണ്. ഈ സാഹചര്യത്തിലാണ് സാധിക്കുന്നവരൊക്കെ ഹോം സെൽഫ് കെയർ എന്ന രീതിയിലേക്ക് മാറേണ്ടത്. രോഗം സ്ഥിരീകരിക്കുകയും കാറ്റഗറി "എ' ആയിരിക്കുകയും ചെയ്യുന്നവർക്കാണിത് ബാധകമെന്ന് ആദ്യംതന്നെ വ്യക്തമാക്കട്ടെ. അതേസമയം, പ്രായമായവരുടെയും മറ്റു രോഗങ്ങളുള്ളവരുടെയും കാര്യത്തിൽ ജാഗ്രത അത്യാവശ്യമാണ്.  എല്ലാവരുംകൂടി ആശുപത്രിയിലേക്കു പോയാൽ ആശുപത്രികൾ നിറയും. അത്യാവശ്യക്കാർക്കു വേണ്ട ചികിൽസ കിട്ടാതെ വരും.

ഒറ്റയ്ക്കു താമസിക്കുന്നവർക്കാണ് ഏറ്റവുമധികം സെൽഫ് കെയർ ആവശ്യമുള്ളത്. ഒന്നിലേറെപ്പേർ രോഗബാധിതരാണെങ്കിൽ പരസ്പരം നിരീക്ഷിക്കണം. രോഗം വന്നവർക്കു മാത്രമായി ഒരു കൂട്ടായ്മ ഉണ്ടാക്കി ഒരിടത്തു കഴിയാം. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തിൽ മാത്രമാണ് പുറത്തുനിന്ന് സഹായം വേണ്ടിവരിക. ഭക്ഷണം വീട്ടിൽത്തന്നെ ഉണ്ടാക്കാൻ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച്, ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുമ്പോൾ. വീട്ടിലെല്ലാവർക്കും രോഗമുണ്ടെങ്കിൽ, അതിലൊരാൾക്ക് ഈവക ജോലികൾ സാധ്യമാണെങ്കിൽ ചെയ്യാം. എങ്കിലും ഏറ്റവും കുറഞ്ഞ അധ്വാനത്തിൽ ഒരാഴ്ച കഴിഞ്ഞുകിട്ടുകയെന്നത് പ്രധാനമാണ്. നഗരങ്ങളിൽ ഭക്ഷണത്തിന് വലിയ പ്രശ്‌നമുണ്ടാകില്ല.  ഗ്രാമങ്ങളിൽ കമ്യൂണിറ്റി കിച്ചനുകളോ നേരിട്ടറിയാവുന്ന ഭക്ഷണശാലകളോ ആകും  സഹായിക്കുക. ഇക്കാര്യത്തിലാണ് സാമൂഹ്യ ഇടപെടൽ വേണ്ടിവരിക.

വെന്റിലേഷനുള്ളതും ഫാനുള്ളതുമായ മുറികൾവേണം കഴിയുന്നതും ഉപയോഗിക്കാൻ. പൾസ് ഓക്‌സിമീറ്ററും തെർമോമീറ്ററും കരുതണം. തനിച്ചു താമസിക്കുന്നവർ പ്രത്യേകിച്ചും.  ആവിപിടിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കുന്നത് നല്ലതാണ്. മരുന്നിന്റെ കാര്യത്തിൽ ഡോക്ടറുടെ നിർദേശം തേടുകയും  മരുന്നുകൾ കരുതുകയും ചെയ്യണം.

ഒരുമിച്ചു താമസിക്കുമ്പോൾ സ്വന്തമായി നിരീക്ഷിക്കുന്നതിനൊപ്പം രോഗത്തിന്റെ തീവ്രത ഏറ്റവും കുറഞ്ഞവർ രോഗതീവ്രത കൂടിയവരെ നിരീക്ഷിക്കുന്ന രീതിയാണ് ഉത്തമം. ഓക്സിജൻ സാച്വറേഷനും ശരീര താപനിലയും മൂന്നോ നാലോ മണിക്കൂർ ഇടവിട്ട് പരിശോധിച്ച് ചാർട്ടിൽ രേഖപ്പെടുത്തി  നിരീക്ഷിക്കാം. സാച്വറേഷൻ 94ൽ താഴെപ്പോയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ട് ഉപദേശം തേടാനാകണം. ശ്വാസംമുട്ട്, നെഞ്ചുവേദന, ബോധക്ഷയംപോലെ എന്തെങ്കിലുമുണ്ടായാൽ ആശുപത്രിയിൽ എത്തുന്നതിന് ആംബുലൻസ് സംവിധാനത്തെ ആശ്രയിക്കാം.  ആയാസകരമായ പ്രവൃത്തികൾ ഒരാഴ്ച ഒഴിവാക്കണം. ഇൻഫ്ളുവൻസ വൈറസുകൾ വളരെവേഗം ജനിതകവ്യതിയാനം സംഭവിക്കുന്നവയായതിനാൽ പെട്ടെന്ന്  പകരും. നിരവധി വൈറസുകളും ബാക്ടീരിയകളും നമ്മുടെ ഉള്ളിൽ ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നുണ്ടെന്നതാണ് വാസ്തവം. അവയൊക്കെ ഇങ്ങനെ പരിണമിച്ച് ഉണ്ടായവതന്നെയാണ്. അവയുടെ അതിജീവനത്തിനുള്ള ഏറ്റവും പറ്റിയ സാഹചര്യവും അതുതന്നെയാണ്.

ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് അപകടമില്ലാതെ നിർബാധം സഞ്ചരിക്കാനാകുകയും ആളുകളിൽ പ്രശ്നങ്ങളുണ്ടാകാതെ വരികയും ചെയ്യുമ്പോൾ ഇവയുടെ അതിജീവനവും നടക്കും. ഇത്തരത്തിൽ അപകടകാരികളല്ലാത്ത വൈറസ് എല്ലാവരിലേക്കുമെത്തുമ്പോൾ അപകടമുണ്ടാക്കുന്ന വൈറസിന് അതിജീവനം സാധ്യമാകാതെ വരും. ഇതും രോഗപ്രതിരോധത്തെ സഹായിക്കും. അസുഖമുണ്ടാക്കാത്ത സ്വതേ ദുർബലമെന്നു പറയാവുന്ന വൈറസാണ് ഇപ്പോൾ അതിവേഗം വ്യാപിക്കുന്നത്. പൂർണമായും ഇല്ലാതായില്ലെങ്കിലും എവിടെയെങ്കിലുമൊക്കെ അപകടകാരിയല്ലാതെ അവശേഷിക്കുംവിധം അതിജീവിക്കാനും മനുഷ്യനുമൊത്ത് മുന്നോട്ടുപോകാനും ഒരുപക്ഷേ, ഒമിക്രോൺ വൈറസ് കാരണമായേക്കാം.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top