20 April Saturday

ഈ കാലവും കടന്നുപോകും - മുരളി തുമ്മാരകുടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളിൽത്തന്നെ കേരള സർക്കാർ ഉപയോഗിച്ചിരുന്ന ബോധവൽക്കരണ വാചകമാണ് "ജീവന്റെ വിലയുള്ള ജാഗ്രത'. ആദ്യത്തെ ഒരു വർഷം നമ്മൾ ഏറെക്കുറെ ജാഗരൂഗരായിരിക്കുകയും ചെയ്തിരുന്നു. ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്താൻ സാധിച്ചത് അതുകൊണ്ടാണ്. ഈ വർഷം തുടങ്ങിയതോടെ നമ്മുടെ എല്ലാവരുടെയും ജാഗ്രത കുറഞ്ഞു. എന്റേത് ഉൾപ്പെടെ.

ഇതിന് പല കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ തരംഗത്തിൽ കാര്യങ്ങൾ പൊതുവെ നന്നായി കൈകാര്യം ചെയ്തത്.
കൊറോണക്കാലത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും കേസുകൾ മൊത്തമായി മുകളിലേക്ക് പോകാതിരുന്നത്.
വാക്‌സിനേഷൻ എത്തി, ഇനി കാര്യങ്ങൾ താഴേക്ക് മാത്രമേ പോകൂ എന്ന വിശ്വാസം. ഈ വിശ്വാസം കാരണം ഫെബ്രുവരിയിൽത്തന്നെ ആളുകൾ പൊതുവെ ജാഗ്രത  വെടിഞ്ഞുതുടങ്ങിയിരുന്നു. മാസ്ക് ഉപയോഗം തുടർന്നു എന്നതൊഴിച്ചാൽ ജനജീവിതം ഏറെക്കുറെ സാധാരണഗതിയിൽ ആയി.

ഇതേസമയത്തു തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ രണ്ടാമത്തെ തരംഗം ഉണ്ടായത്. മഹാരാഷ്ട്രപോലെ തെരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പെടെ. അതും നമ്മുടെ അലംഭാവം കൂട്ടി. രണ്ടാമത്തെ തരംഗം നമ്മളെ തൊടാതെ കടന്നുപോകും എന്നൊരു വിശ്വാസം വന്നു. അത് അസ്ഥാനത്തായി.

കഴിഞ്ഞ ഒക്ടോബറിൽ നമ്മൾ കയറിയിറങ്ങിയ പതിനായിരത്തിന്റെ കുന്ന് വീണ്ടും കയറുകയാണ്. മറ്റു പ്രദേശങ്ങളിൽ ഒന്നാമത്തെ കുന്നിന്റെ പത്തു മടങ്ങുവരെയാണ് രണ്ടാമത്തെ കുന്ന്. ഇന്ത്യയിൽതന്നെ ഒരു ലക്ഷത്തിന് താഴെയായിരുന്ന ഒന്നാമത്തെ തരംഗത്തിൽനിന്ന്‌ ഇപ്പോൾത്തന്നെ കേസുകൾ രണ്ടു ലക്ഷം കഴിഞ്ഞു. എന്നിട്ടും നമ്മൾ ഉച്ചിയിൽ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒന്നാം തരംഗത്തിൽ പതിനായിരം കടന്ന നമ്മൾ രണ്ടാം തരംഗത്തിൽ പ്രതിദിനം ഇരുപത്തയ്യായിരമോ മുപ്പതിനായിരമോ എത്താം. ഇവിടെയാണ് ജീവന്റെ വിലയുള്ള ജാഗ്രതയുടെ പ്രസക്തി.


 

കേസുകളുടെ എണ്ണമല്ല ജീവൻ എടുക്കുന്നത്. രോഗം ബാധിക്കുന്ന, ഓക്സിജനും മറ്റു പരിചരണങ്ങളും വേണ്ട ആളുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് മുകളിൽ പോകുന്നതാണ്. സ്വാഭാവികമായും കേസുകളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി ഓക്സിജനും മറ്റു സൗകര്യങ്ങളും വേണ്ടവരുടെ എണ്ണം കൂടും. ഒരു പരിധിവരെ ഇപ്പോഴുള്ള സംവിധാനംകൊണ്ടും എഫ്എൽടിസിയിൽവരെ ഓക്സിജൻ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയും,  കുറച്ചൊക്കെ മറ്റു രോഗ ചികിത്സകൾ മാറ്റിവച്ചും  നമുക്ക് മരണനിരക്ക് പിടിച്ചുനിർത്താം.

അവിടെനിന്നും മുകളിലേക്ക് പോയാലോ? അത് നമുക്ക് കേരളത്തിൽ പരിചയമില്ലാത്ത പ്രദേശമാണ്. ആശുപത്രിയിൽ കിടക്കകൾ മതിയാകാതെ വരും. വെന്റിലേറ്റർ ആർക്ക് കൊടുക്കണമെന്ന് ചിന്തിക്കേണ്ടി വരും. മരണനിരക്ക് ഒരു ശതമാനത്തിന് മുകളിൽ പോകും.  പക്ഷേ, ഇറ്റലിമുതൽ അമേരിക്കവരെയുള്ള പ്രദേശങ്ങളിൽ നമ്മൾ കണ്ടതാണ്.
ഇത് കേരളത്തിൽ സംഭവിക്കില്ല എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അമിതമായ ആത്മവിശ്വാസത്തിന് ഇപ്പോൾത്തന്നെ നമ്മൾ അൽപ്പം വിലകൊടുത്തു കഴിഞ്ഞു. ഇനി അത് വഷളാകാതെ നോക്കാം.

പ്രായോഗികമായി നമ്മൾ ചെയ്യേണ്ടത് ഇതാണ്. കൊറോണയുടെ രണ്ടാമത്തെ കുന്നിറങ്ങുന്നതുവരെ രോഗം വരാതെ നോക്കാൻ അതീവ ജാഗ്രത പുലർത്തുക. വീട്ടിൽ പ്രായമായവരോ മറ്റു തരത്തിൽ ഹൈ റിസ്ക് ഗ്രൂപ്പിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരെ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറച്ചു സംരക്ഷിക്കുക. ഒരിക്കൽ രോഗം ഉണ്ടായതുകൊണ്ടോ വാക്സിൻ ലഭിച്ചു എന്നതുകൊണ്ടോ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. വാക്സിൻ ലഭിച്ചവർക്കും രോഗം ഉണ്ടായവർക്കും വീണ്ടും രോഗം ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

നിങ്ങൾ എത്രമാത്രം ആളുകളുമായി സമ്പർക്കം കുറയ്‌ക്കുന്നോ അത്രമാത്രം രോഗം വരാനുള്ള സാധ്യത കുറവാണ്. സർക്കാർ നൽകുന്ന നിർദേശങ്ങൾ (ഒരു വിവാഹത്തിന് നൂറ്റമ്പത് പേർവരെ ആകാം) എന്നതൊക്കെ പൊതുസമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദേശങ്ങളാണ്. അല്ലാതെ പൂർണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല എന്ന് മനസ്സിലാക്കി പെരുമാറുക.

കൈകഴുകൽ, സാനിറ്റൈസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ് ഇതൊക്കെ കൃത്യമായി പാലിക്കുക. തെരഞ്ഞെടുപ്പ് കാലത്ത്/രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമായിരുന്നില്ലേ എന്നൊക്കെയുള്ള തികച്ചും ന്യായമായ ചോദ്യങ്ങൾ ഉണ്ടെങ്കിൽപ്പോലും അതൊന്നും നിങ്ങളെ രക്ഷിക്കില്ല എന്ന് മനസ്സിലാക്കുക. പൂരമാണെങ്കിലും പെരുന്നാളാണെങ്കിലും കൊറോണയ്‌ക്ക് ചാകരക്കാലമാണ് എന്ന് ഉറപ്പിക്കുക. മുമ്പ്‌ പറഞ്ഞതുപോലെ പരീക്ഷയാണെങ്കിലും പൂരമാണെങ്കിലും നടത്താൻ അനുമതി നൽകുന്നതൊക്കെ പൊതുസമൂഹത്തെ കൊറോണക്കാലത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗിക നിർദേശങ്ങളാണ്. അല്ലാതെ പൂർണമായും റിസ്ക് ഇല്ലാതാക്കുന്നതല്ല. രോഗത്തെപ്പറ്റി ഒന്നും അറിയാതിരുന്ന കാലത്തും കൊറോണയ്‌ക്ക് വാക്സിൻ ഇല്ലാതിരുന്ന കാലത്തും നമ്മെ രോഗത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ മുമ്പിൽനിന്ന്‌ പടവെട്ടിയവരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. അവർക്കൊക്കെ വാക്സിൻ കിട്ടിയിട്ടുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. പക്ഷേ, ഒരു വർഷമായി നിരന്തരം അമിതമായി തൊഴിൽ ചെയ്തും "ഇപ്പോൾ തീരും' എന്നും കരുതിയിരുന്ന കൊറോണ വീണ്ടും ആവർത്തിക്കുന്നത് കണ്ടും, ആരോഗ്യകാരണങ്ങളാൽ നടപ്പാക്കേണ്ട എല്ലാ നിർദേശവും പ്രായോഗിക കാരണങ്ങളാൽ മാറ്റിവയ്‌ക്കുന്നത് കണ്ടും അവർ അൽപ്പം തളർന്നിരിക്കുകയാണ്. അവരെ വാക്കുകൊണ്ട് പിന്തുണയ്‌ക്കുന്നതോടൊപ്പം അവർക്ക് കൂടുതൽ പണിയുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണ്.


 

കൊറോണ മാറി ജീവിതം "സാധാരണഗതിയിൽ' ആകും എന്ന വിശ്വാസത്തോടെ ഇരുന്നവരാണ് നാം എല്ലാം. ഇപ്പോൾ കാര്യങ്ങൾ വഷളാകുന്നത് നമ്മെ മാനസികമായി തളർത്തുന്നുണ്ട്. പ്രത്യേകിച്ചും അടുത്ത അധ്യയന വർഷമെങ്കിലും സ്‌കൂളിൽ പോയി തുടങ്ങാം എന്ന് ചിന്തിച്ചിരുന്ന കുട്ടികളെ. അതുകൊണ്ട് എല്ലാവരും പരസ്പരം കൂടുതൽ സംസാരിക്കുക, ആളുകളുടെ വിഷമങ്ങൾ മനസ്സിലാക്കുക, സമ്മർദത്തിന്റെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങൾ തേടുക. പ്രായോഗികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉള്ളവരും ചുറ്റുമുണ്ടാകും. പ്രത്യേകിച്ചും കൊറോണക്കാലത്ത് ഇല്ലാതായ തൊഴിലുകൾ ചെയ്തിരുന്നവർ (ടൂറിസം, കാറ്ററിങ്, ടാക്സി, ചെറുകിട കച്ചവടക്കാർ). അവരെ അറിഞ്ഞു സഹായിക്കാൻ ശ്രമിക്കുക.

ഈ കാലവും കടന്നുപോകും. ലോകത്ത് കൊറോണയ്‌ക്ക് അടിപ്പെട്ടു പോയ ഇംഗ്ലണ്ടും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിനേഷൻകൊണ്ടും കർശന നിയന്ത്രണങ്ങൾകൊണ്ടും കൊറോണയ്‌ക്കുമേൽ വിജയം നേടുന്നതിന് അടുത്താണ്. സ്വിറ്റ്സർലൻഡിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കുറയുകയാണ്.  കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉൾപ്പെടെ അനവധി രംഗങ്ങളിൽ ചെലവ് കുറയ്‌ക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂട്ടുകയുമാണ്. അപ്പോൾ ഈ മാരത്തണിന്റെ അവസാനത്തെ ലാപ്പിൽ നമ്മൾ എത്തിനിൽക്കുമ്പോൾ മുന്നോട്ടു നോക്കാൻ ഏറെ നല്ല കാര്യങ്ങൾ ഉണ്ട്.

( യുഎൻ ദുരന്തനിവാരണ വിഭാഗം 
തലവനാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top