25 April Thursday

ഉജ്വലനായ കമ്യൂണിസ്റ്റ്‌ പോരാളി; ചടയൻ ഗോവിന്ദന്റെ ഓർമ്മകൾക്ക്‌ 23 വയസ്സ്‌

എ വിജയരാഘവൻUpdated: Thursday Sep 9, 2021

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്നേക്ക്‌ 23 വർഷം പൂർത്തിയാകുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയും ഇടതുപക്ഷ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ചവരിൽ ഒരാളാണ്‌ അദ്ദേഹം. വളരെയേറെ പിന്നോക്കാവസ്ഥയിലുള്ള സാമൂഹ്യസാഹചര്യത്തിൽനിന്നാണ്‌ അദ്ദേഹം പാർടി പ്രവർത്തനത്തിലേക്ക്‌ കടന്നുവന്നത്‌. ഏറ്റവും നിർധനരായ ജനവിഭാഗത്തെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്‌. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണമെന്നുള്ളതിന്‌ ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ലാളിത്യം ജീവിതവ്രതമായിരുന്നു. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായി. 1996 മേയ്‌ മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററിരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിതരസാധാരണമായ മാതൃകയാണ്‌ അദ്ദേഹം കാട്ടിയത്‌. കാർക്കശ്യമാർന്ന അച്ചടക്കവും ലളിതജീവിതവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ്‌ ചടയൻ ഗോവിന്ദനെന്ന കമ്യൂണിസ്റ്റ്‌ പോരാളി വളർന്നുവന്നത്‌. കമ്യൂണിസ്റ്റ്‌ കർഷക പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ സമരങ്ങൾ നടന്ന പ്രദേശമായിരുന്നു ചിറക്കൽ താലൂക്ക്‌. പുര കെട്ടിമേയാൻ പുല്ല്‌ പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പു സമരം, കലംകെട്ടു സമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഇത്തരം സമരങ്ങൾക്കു പിന്നിൽ കമ്യൂണിസ്റ്റുകാരായതുകൊണ്ടുതന്നെ, അവർക്കെതിരെ ഭരണകൂട ഏജൻസികൾ ഭീകരമർദനമാണ്‌ അഴിച്ചുവിട്ടത്‌. പൊലീസ്‌ ഗുണ്ടാവാഴ്‌ചയെ ചെറുത്ത്‌ കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ്‌ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന്‌ വഴിത്തിരിവായ സംഭവവും. പ്രാഥമിക വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്‌നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്‌ധനായ സാമൂഹ്യ ശാസ്‌ത്രജ്ഞനായി മാറിയത്‌ ജനങ്ങളിൽനിന്ന്‌ പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്‌. വീട്ടിലെ പ്രയാസങ്ങളാൽ വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന്‌ തൊഴിലെടുക്കേണ്ടിവന്നു. വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക്‌ ആകർഷിക്കപ്പെട്ടു. ഉപജീവനത്തിനായി നെയ്‌ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയകാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്‌ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഏത്‌ കോണിലൂടെ നോക്കിയാലും സമരോജ്വലമായ ജീവിതമാണ്‌ അദ്ദേഹം നയിച്ചതെന്നു കാണാം.

കലാസാംസ്‌കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്‌. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‌ ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ നാട്ടുകാർക്ക്‌ പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റ്‌ വേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായും അദ്ദേഹം മാറി. പിന്നീട്‌, പൊലീസ്‌ വേട്ട നേരിടേണ്ടതായി വന്നു. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട്‌ പൊലീസും കോൺഗ്രസ്‌ ഗുണ്ടകളും റെയ്‌ഡ്‌ നടത്തുകയും അടിച്ചുതകർക്കുകയും ചെയ്‌തു. 1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്‌ത്തിവച്ച നെല്ല്‌ പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധ പ്രകടനത്തിന്‌ കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ്‌ ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടി വന്നു.

ചടയന്റെ ഓർമ പുതുക്കുന്ന ഈ വേള സംസ്ഥാനം അതിപ്രധാനമായ രാഷ്ട്രീയഘട്ടത്തിലാണ്‌.  23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി സിപിഐ എം സമ്മേളനങ്ങൾക്ക്‌ തുടക്കം കുറിക്കുകയാണ്‌. കേരളത്തിൽ പാർടിയുടെയും എൽഡിഎഫ്‌ മുന്നണിയുടെയും ജനപിന്തുണ വർധിച്ചിരിക്കുന്നു. കോവിഡുപോലുള്ള പ്രതിസന്ധികളെ നേരിടുന്ന പൊതുസമൂഹത്തിൽ തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങളാണ്‌ പാർടിയും മറ്റു ബഹുജന സംഘടനകളും കൈക്കൊള്ളുന്നത്‌. ഏത്‌ അടിയന്തര സാഹചര്യത്തിലും പ്രസ്ഥാനത്തിന്റെ പ്രവർത്തകർ സാധാരണ ജനങ്ങൾക്കൊപ്പമുണ്ട്‌. തെരഞ്ഞെടുപ്പു കാലങ്ങളിൽമാത്രം പ്രത്യക്ഷപ്പെടുന്നവരല്ല, ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ തരണംചെയ്യുന്നതിനും വീട്‌, വൈദ്യുതി, കുടിവെള്ളം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളിൽവരെ താങ്ങുംതണലുമായി പ്രസ്ഥാനമുണ്ട്‌. നാടിന്റെ വികസനകാര്യങ്ങളിലും പൊതുസംവിധാനങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്നതിനും പെൻഷൻ, റേഷൻകാർഡ്‌ തുടങ്ങി സാധാരണക്കാർ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളിലും പാർടി പ്രവർത്തകരുടെയും നേതാക്കളുടെയും ഇടപെടലുണ്ട്‌. ലോക്‌ഡൗൺകാലത്ത്‌ ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പാക്കി. മരുന്നും ഭക്ഷണവും മറ്റ്‌ സേവനങ്ങളുമെല്ലാം എത്തിക്കുന്നതിൽ ജാഗ്രത കാട്ടി. ചടയൻ ഗോവിന്ദനെപ്പോലുള്ള മുൻകാല നേതാക്കൾ കാട്ടിത്തന്ന പാതയിലൂടെയാണ്‌ നാം ചരിക്കുന്നത്‌.

കേന്ദ്രത്തിൽ മോദി ഭരണം ഈ കോവിഡ്‌കാലത്തും കൂടുതൽ ജനവിരുദ്ധമായിരിക്കുകയാണ്‌. കോർപറേറ്റ്‌ മൂലധനശക്തികൾക്ക്‌ രാജ്യത്തിന്റെ ആകാശവും കടലും ഭൂമിയും വിറ്റുതുലയ്‌ക്കുന്നു. നാലുവർഷത്തിനകം ഇരുപതിനം ആസ്‌തികൾ വിറ്റഴിച്ച്‌ ആറു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്‌ കഴിഞ്ഞ ദിവസമാണ്‌. കോഴിക്കോട്‌ വിമാനത്താവളവും പട്ടികയിലുണ്ട്‌. വിമാനത്താവളങ്ങൾ, സ്‌പോർട്‌സ്‌ സ്‌റ്റേഡിയങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, റോഡുകൾ, വൈദ്യുതി ഉൽപ്പാദന വിതരണ സൗകര്യങ്ങൾ, ട്രെയിനുകൾ, വെയർഹൗസുകൾ എന്നിവയെല്ലാം വിൽക്കാനുള്ള പട്ടികയിലുണ്ട്‌. കോവിഡ്‌ കെടുതിക്കാലത്തും സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിച്ച്‌ കോർപറേറ്റ്‌ കമ്പനികൾക്ക്‌ ലാഭമുണ്ടാക്കി കൊടുക്കാനുള്ള ശ്രമത്തിലാണ്‌ കേന്ദ്രം. തൊഴിലും വരുമാനവുമില്ലാതെ പതിനായിരങ്ങൾ വഴിയാധാരമായ രാജ്യത്ത്‌ ഭരണാധികാരികൾ എന്ത്‌ ചെയ്യുന്നുവെന്ന്‌ ഇതിലൂടെ ബോധ്യമാകും.

അതേസമയം, കേരളം ജനക്ഷേമത്തിലും വികസനത്തിലും രാജ്യത്തിന്‌ മാതൃകയാകുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ നൂറു ദിനങ്ങളിലധികം പിന്നിട്ടിരിക്കുന്നു. വർധിച്ച ജനകീയ അംഗീകാരത്തോടെയാണ്‌ ഇടതുപക്ഷം വീണ്ടും കേരളം ഭരിക്കുന്നത്‌. തികച്ചും ഭാവനാസമ്പന്നമായ പദ്ധതികൾ ആവിഷ്‌കരിച്ചാണ്‌ സർക്കാർ മുന്നോട്ട്‌ നീങ്ങുന്നത്‌. നൂറുദിന കർമപദ്ധതികൾ ലക്ഷ്യത്തോട്‌ അടുക്കുകയാണ്‌. സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിഗണന നൽകി ഉയർത്തിക്കൊണ്ടുവരികയാണ്‌ ലക്ഷ്യം. ഏത്‌ പ്രതിസന്ധിഘട്ടത്തിലും ജനങ്ങൾക്ക്‌ താങ്ങും തണലുമാണ്‌ എൽഡിഎഫ്‌ സർക്കാർ.

കള്ളപ്പണമിറക്കി കേരളത്തിൽ അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹത്തിന്‌ ജനങ്ങൾ അർഹമായ തിരിച്ചടി തെരഞ്ഞെടുപ്പിൽ നൽകി. അടിച്ചുമാറ്റിയ കള്ളപ്പണം തിരിച്ചുകിട്ടാനായി കോടതി കയറിയിറങ്ങുകയാണ്‌ ബിജെപി നേതാക്കൾ. അവരുടെ സംസ്ഥാന അധ്യക്ഷൻതന്നെ കള്ളപ്പണവിതരണത്തിൽ പങ്കാളിയായി. കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്‌. നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. പാർലമെന്റിൽ ബിജെപി ജനാധിപത്യംതന്നെ അട്ടിമറിച്ചിട്ടും പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിന്‌ കഴിയുന്നില്ല. കേന്ദ്രം ചട്ടങ്ങളെല്ലാം ലംഘിച്ച്‌ ബില്ലുകൾ പാസാക്കുന്നു. കർഷകർക്കും തൊഴിലാളികൾക്കും തികച്ചും ദോഷകരമായ നിയമങ്ങൾ കൊണ്ടുവന്നിട്ടും കർഷകരെ മർദിച്ച്‌ കൊലപ്പെടുത്തിയിട്ടും കോൺഗ്രസ്‌ ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. അധികാരവും പദവിയുംമാത്രം ലക്ഷ്യമിട്ടാണ്‌ അവരുടെ പ്രവർത്തനം. കേരളത്തിൽ ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തോടെ ആരംഭിച്ച തമ്മിലടി പരസ്യ ഏറ്റുമുട്ടലിലേക്ക്‌ എത്തി. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും കോൺഗ്രസിന്‌ താൽപ്പര്യമില്ല.

സിപിഐ എം കൂടുതൽ കരുത്താർജിക്കേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പംനിന്ന്‌ മുന്നോട്ട്‌ നയിക്കണം. അതിജീവനത്തിന്റെ പുതുപാതകൾ വെട്ടിത്തുറക്കണം. മാറുന്ന കാലത്തിന്റെ ഗതിവേഗങ്ങൾക്കും ഭാവിയുടെ ലക്ഷ്യങ്ങൾക്കുമൊപ്പം സഞ്ചരിക്കാനാകണം. പാർടിയെ ബഹുദൂരം മുന്നോട്ട്‌ നയിക്കാനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫ്‌ സർക്കാരിന്‌ കൂടുതൽ കരുത്ത്‌ പകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വല സ്‌മരണ പ്രചോദനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top