27 April Saturday

നിർഭയമായി നിരന്തരം തുടരുന്ന അധാർമികത-ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു

ശ്രീജിത്ത് ദിവാകരന്‍Updated: Tuesday Mar 21, 2023

ഫോട്ടോ: ജഗത്‌ലാൽ

ഏഷ്യാനെറ്റിനെതിരെ കേന്ദ്രസർക്കാർ വിലക്ക് കൊണ്ടുവന്നപ്പോൾ കേരളം രാഷ്ട്രീയംപോലും നോക്കാതെ കൂടെ നിൽക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സർവരും ഏഷ്യാനെറ്റിന് പിന്തുണ നൽകിയിട്ടും അക്കാലത്ത് കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ എഡിറ്റോറിയൽ പ്രതികരണങ്ങളൊന്നും ഏഷ്യാനെറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നുമാത്രമല്ല, മാപ്പ് പറയുകയും ചെയ്തിരുന്നു. അതേ ആളുകളാണ് ഇപ്പോൾ വ്യാജങ്ങൾ സ്ഥാപിക്കാനായി തുടർച്ചയായി വെല്ലുവിളികൾ നടത്തുന്നത്.

ലോകത്തേറ്റവും അധികം തെറ്റായ, പ്രശ്‌നഭരിതമായ ഉൽപ്പന്നങ്ങൾ ഉണ്ടാകുന്ന വ്യവസായ മേഖല മാധ്യമങ്ങളുടേതാകും. തെറ്റുപറ്റാനുള്ള സാധ്യതയാണ് ജേണലിസത്തിന്റെ വെല്ലുവിളി. പുതിയ വാർത്തകൾ കണ്ടെത്തുന്നതിലും രഹസ്യങ്ങൾ വെളിയിൽ കൊണ്ടുവരുന്നതിലും പഠനങ്ങളും യാത്രകളും നടത്തി അന്വേഷണാത്മക റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതിലും അപ്പുറത്താണ് തെറ്റുപറ്റാതിരിക്കുക എന്ന അടിസ്ഥാന പ്രതിസന്ധി. മനുഷ്യരുടെ ജീവിതത്തെമുതൽ രാജ്യത്തിന്റെ ഭാവിയേയും പ്രദേശങ്ങളുടെ സ്വഭാവങ്ങളേയും സമൂഹത്തിലെ മൈത്രിയേയും എല്ലാം ഒരു തെറ്റായ റിപ്പോർട്ടിന് സ്വാധീനിക്കാൻ പറ്റും. ലോകത്തെവിടേയും ഈ പ്രതിസന്ധി എല്ലാകാലത്തും ജേണലിസ്റ്റുകൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ തെറ്റ് പറ്റാതെയിരിക്കുക എന്ന ജാഗ്രതയോളം പ്രധാനമാണ് പറ്റിയ തെറ്റുകൾ എത്രയും പെട്ടെന്ന് ഏറ്റുപറഞ്ഞ് തിരുത്തുക എന്നത്. അത് സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്.

ഈ അടുത്ത കാലത്ത് വിവാദമായ ‘ഇന്ത്യ: ദ മോഡി ക്വസ്റ്റിൻ' എന്ന ബിബിസി ഡോക്യുമെന്ററിയിൽ ബ്രിട്ടീഷ് ഫോറിൻ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ബൈറ്റുണ്ട്. ബ്രിട്ടീഷ് ഫോറിൻ ഓഫീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഡോക്യുമെന്ററി തന്നെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ആ ഓഫീസിലെ ഒരു സോഴ്‌സിന്റെ ബൈറ്റ് അഥവാ സംഭാഷണ ഭാഗം പ്രധാനമാണ്. പക്ഷേ സ്വാഭാവികമായും ആ ഉദ്യോഗസ്ഥന് ക്യാമറയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെടാൻ പറ്റില്ല. അപ്പോൾ ഒരു പ്രതീകാത്മക രൂപത്തിനൊപ്പം ‐ ഒരാളുടെ കൈകൾ, നിഴൽ ‐ യഥാർഥത്തിലുള്ള ഓഫീസറുടെ ബൈറ്റ് അവിടെ നൽകി. ആ നിൽക്കുന്നയാളുടെ ശബ്ദമോ ഉദ്യോഗസ്ഥന്റെ ശബ്ദമോ ആ ഡോക്യുമെന്ററി കാണുന്ന ഏതാണ്ട് മുഴുവൻ പേർക്കും അപരിചിതമാണെങ്കിലും ആ രംഗത്ത് ‘ഇത് ആക്ടറുടെ ശബ്ദമാണ്' എന്ന് എഴുതി കാണിക്കുന്നുണ്ട്. മുൻ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥൻ എന്ന സബ്‌ടൈറ്റിലിനോടൊപ്പമാണ് ആക്ടറുടെ ശബ്ദം എന്ന് കാണിക്കുന്നത്.

ഡോക്യുമെന്ററി കാണുന്ന ഒരാളെങ്കിലും ഉദ്യോഗസ്ഥനെ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് അയാളുടെ ശബ്ദമല്ലല്ലോ എന്ന് കരുതിക്കൂടാ. ശബ്ദം പരിചയമുള്ള ആൾക്ക് ഇത് ഉദ്യോഗസ്ഥനല്ലല്ലോ എന്ന തോന്നലും ഉണ്ടായിക്കൂടാ. അത് വാർത്തയുടെ ധാർമികതയും ജാഗ്രതയുമാണ്.

ഈ പശ്ചാത്തലത്തിൽനിന്നുവേണം നമ്മൾ കേരളത്തിലെ ടെലിവിഷൻ മേഖലയിലുണ്ടായ അധാർമിക ഇടപെടലുകളെ കാണേണ്ടത്. ശരിയായ വാർത്തയ്ക്കുവേണ്ടിയുള്ള ഒരു ശ്രമത്തിന്റെ തുടർച്ചയായാണ് ഏഷ്യാasനെറ്റിന്റെ വാർത്ത വിവാദം ആരംഭിച്ചത് എന്നുള്ളതാണ് ഏറ്റവും ദുഃഖകരം. കണ്ണൂരിൽ ഒരു പിതാവ് തന്റെ മകൾക്ക് സ്‌കൂളിൽനിന്ന് മയക്കുമരുന്ന് ലഭിക്കുന്നു എന്ന പരാതി നൽകുന്നു. കുട്ടിക്ക് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പരാതി.

ജൂലായ് ഇരുപത്തിയെട്ടിന് നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ പൊലീസ് കേസെടുക്കുകയും ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ഉണ്ടായി. ആഗസ്തിലാണ് ഈ പെൺകുട്ടിയുടെ അഭിമുഖം കണ്ണൂർ റിപ്പോർട്ടറായ സാനിയോ ഏഷ്യാനെറ്റിനുവേണ്ടി ചെയ്യുന്നത്. പെൺകുട്ടിയെ ഒരു കാരണവശാലും തിരിച്ചറിയാൻ പറ്റാത്ത വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ശബ്ദവും തിരിച്ചറിയാൻ പറ്റാത്തവിധം ആൺകുട്ടിയുടെ ശബ്ദംപോലെ മാറ്റിയിട്ടുണ്ട്. ‘‘പത്തുപെൺകുട്ടിയോളം ട്രാപ്പിൽപ്പെട്ടു. വയലൻസ് ഉണ്ടായിട്ടുണ്ട്'' എന്നിവയെല്ലാം ഈ അഭിമുഖത്തിൽ കേൾക്കാം. പിന്നീട് നവംബറിൽ പി ജി സുരേഷ് കുമാർ അവതരിപ്പിക്കുന്ന രാസലഹരി ഇടപാടിനെക്കുറിച്ചുള്ള വാർത്താ പരമ്പരയിൽ നൗഫൽ ബിൻ യൂസഫ് എന്ന റിപ്പോർട്ടർ കണ്ണൂരിലെ ഒരു പതിനാലുകാരിയുടെ അനുഭവംകേട്ട് നടുങ്ങിപ്പോയി എന്ന മുഖവുരയോടെ ഒരു പെൺകുട്ടിയുടെ അഭിമുഖം കാണിക്കുന്നു.

നേരത്തേ കണ്ട ഫ്രെയിംപോലെ തന്നെയാണ് നൗഫൽ എന്ന റിപ്പോർട്ടർക്ക് അഭിമുഖമായി ഒരു പെൺകുട്ടി. അതാരാണ് എന്ന് നമുക്ക് മനസ്സിലാകില്ല. പക്ഷേ ആഗസ്തിലെ സാനിയോയുടെ സ്റ്റോറിയിലെ അതേ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. അത് മാറ്റം വരുത്താതെ പെൺകുട്ടിയുടെ ശബ്ദമായിട്ടുതന്നെ ഉപയോഗിക്കുന്നു. അതേ വാചകങ്ങൾ.

പക്ഷേ ആദ്യ അഭിമുഖത്തിന്റെ പൂർണരൂപം ഇല്ല.

ഇതാണ് വിവാദമായത്. നൗഫലിന്റെ റിപ്പോർട്ടിൽ, യഥാർഥത്തിൽ ഇരയായ പെൺകുട്ടിയല്ല, ഓഫീസിലെ ഒരു ജീവനക്കാരിയുടെ മകളെയാണ് മയക്കുമരുന്നിന് അടിമ എന്ന മട്ടിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നും ഇത് പ്രായപൂർത്തിയാകാത്ത കുട്ടികളെ മാനസികാഘാതത്തിലേക്ക്‌ തള്ളിവിടുന്ന പ്രശ്‌നമാണ് എന്നും ചൂണ്ടിക്കാണിച്ച് പരാതികൾ ഉയർന്നു. ഇത് സോഷ്യൽ മീഡിയയിലും മറ്റും വലിയ വിവാദമായ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ഈ പെൺകുട്ടിയുടെ പിതാവിന്റെ ‐ അദ്ദേഹത്തിന്റെ ദൃശ്യവും അവ്യക്തമായാണ് കാണിക്കുന്നത് ‐ നിലപാട് വ്യക്തമാക്കി. യഥാർഥത്തിൽ നൗഫലിന്റെ സ്റ്റോറിയിൽ കാണുന്നത് തന്റെ മകളാണെന്നും അഭിമുഖമെടുത്തത് നൗഫൽ തന്നയാണെന്നും ഈ പിതാവ് പറയുന്നതായിരുന്നു ആ സ്റ്റോറിയുടെ അടിസ്ഥാനം.

പക്ഷേ ഈ മൂന്ന് സ്റ്റോറികളും കാണുന്ന കാഴ്ചക്കാർക്ക് ആ വാദം ബോധ്യമാകില്ല. ആദ്യത്തേത് ശരിയായ സ്റ്റോറിയും മറ്റേത് പരമ്പരയ്ക്കുവേണ്ടി പുനർനിർമിച്ച സ്റ്റോറിയുമാണ് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. അത് കൃത്യമായി അംഗീകരിച്ചാൽ അവസാനിക്കേണ്ട പ്രശ്‌നമാണത്. പുതിയ സ്റ്റോറിയും കണ്ടെത്തലുമായി ഒരു പതിനാലുകാരിയുടെ അനുഭവം അവതരിപ്പിക്കാനുള്ള റിപ്പോർട്ടറുടേയോ എഡിറ്ററുടേയോ അത്യുത്സാഹമായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ അത് ഒരു തെറ്റിന് കാരണമായി. അങ്ങനെയെങ്കിൽ തെറ്റ് പറ്റിയെന്നുപറഞ്ഞ് അവസാനിപ്പിക്കേണ്ടതാണ് ഈ വിവാദം. ജേണലിസത്തിൽ തെറ്റുപറ്റുക, തിരുത്തുക എന്നിവ തുടർക്രിയകളാണ്.

അതിനുപകരം ആരോപണം ഉന്നയിച്ചവർക്കെതിരെ രംഗത്ത്‌ വരികയാണ് ഏഷ്യാനെറ്റ് ചെയ്തത്. തെറ്റിനെ ന്യായീകരിക്കാനായി മറ്റൊരു വ്യാജ സ്റ്റോറി ഉണ്ടാക്കുക, മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഈ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് എന്ന് ആരോപിക്കുക, മാഫിയയെ തൊട്ടാൽ പൊള്ളുന്നതാർക്കാണ് എന്നുപറഞ്ഞ് സർക്കാരിനേയും ആരോപണം ഉന്നയിക്കുന്നവരേയും കുറ്റപ്പെടുത്തി ചർച്ച നടത്തുക എന്നിവ ചെയ്യുമ്പോൾ അധാർമികതയുടെ ആഴമാണ് വർധിക്കുന്നത്.

ഏഷ്യാനെറ്റിനെതിരെ കേന്ദ്രസർക്കാർ വിലക്ക് കൊണ്ടുവന്നപ്പോൾ കേരളം രാഷ്ട്രീയംപോലും നോക്കാതെ കൂടെ നിൽക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സർവരും ഏഷ്യാനെറ്റിന് പിന്തുണ നൽകിയിട്ടും അക്കാലത്ത് കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ എഡിറ്റോറിയൽ പ്രതികരണങ്ങളൊന്നും ഏഷ്യാനെറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നുമാത്രമല്ല, മാപ്പ് പറയുകയും ചെയ്തിരുന്നു. അതേ ആളുകളാണ് ഇപ്പോൾ വ്യാജങ്ങൾ സ്ഥാപിക്കാനായി തുടർച്ചയായി വെല്ലുവിളികൾ നടത്തുന്നത്.

സർവ പ്രതാപികളാണ് ജേണലിസ്റ്റുകളെന്നും ആരെയും വാർത്തകൾ നൽകിയും സംശയത്തിന്റെ മുനയിൽ നിർത്തിയും ആക്രമിക്കാമെന്നും ധരിക്കുന്ന ഒരു രീതിയുണ്ട്. ആ രീതിയുടെ തുടർച്ചയാണ് ഈ നിലപാടും. കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലൊന്നാണ് ഏഷ്യാനെറ്റ്. ഒരു കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ളത്.

രാജ്യത്ത് ഏറ്റവുമാദ്യം സാറ്റലൈറ്റ് സംപ്രേഷണം ആരംഭിച്ച സ്വകാര്യ ചാനൽ എന്നുള്ള നിലയിൽ കേരളത്തിന്റെ തന്നെ അഭിമാനമായി തീർന്ന ചരിത്രവും ഏഷ്യാനെറ്റിനുണ്ട്. ആ നിലയിൽനിന്നുള്ള പതനവും ജേണലിസം എന്ന പ്രൊഫഷൻ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കും വാശിക്കുമുള്ള അരങ്ങും ആയിത്തീരുന്നത് ഖേദകരമാണ്.

ഇത് ഒരു പൊതുരീതിയുടെ തുടർച്ചയാണ് എന്നുകാണാം.

ബംഗളൂരു‐മൈസൂരു ആറുവരി പ്പാത വരുമ്പോൾ, അത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ, ആഹ്ലാദംകൊണ്ട് മതിപറന്ന് പ്രകീർത്തിക്കുന്ന അതേ മാധ്യമങ്ങളാണ് കേരളത്തിന്റെ ദേശീയപാത വികസനത്തിനും കെ റെയിൽ പദ്ധതിക്കും എതിരായി വാർത്താ പരമ്പരകളുമായി മുന്നോട്ടുവന്നത്.

ബംഗളൂരു‐മൈസൂരു ആറുവരി പ്പാത വരുമ്പോൾ, അത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ, ആഹ്ലാദംകൊണ്ട് മതിപറന്ന് പ്രകീർത്തിക്കുന്ന അതേ മാധ്യമങ്ങളാണ് കേരളത്തിന്റെ ദേശീയപാത വികസനത്തിനും കെ റെയിൽ പദ്ധതിക്കും എതിരായി വാർത്താ പരമ്പരകളുമായി മുന്നോട്ടുവന്നത്. കെ റെയിൽ പദ്ധതി അനുവദിച്ചാൽ കേരളത്തിൽ ബിജെപിക്ക് വളരാനുള്ള സാധ്യതയില്ലാതാകുമെന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിച്ച കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി അതിനെതിരായി കേന്ദ്രസർക്കാരിലും ബിജെപി നേതൃത്വത്തിലും സ്വാധീനം ചെലുത്തിയതും സർവർക്കും അറിയുന്ന കാര്യമാണ്.

എന്നിട്ടും ആ അജണ്ടയുടെ ഒപ്പം ചേർന്നുനിൽക്കാൻ യാതൊരു മടിയും ഈ മാധ്യമങ്ങൾക്കുണ്ടായിരുന്നില്ല. കേന്ദ്രഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതും കേരളത്തിന് ലഭിക്കേണ്ട കുടിശ്ശികകൾ തടസ്സപ്പെടുന്നതും തുടരുമ്പോൾ സംസ്ഥാനത്തിന്റെ നിലനിൽപ്പിന്റെ ഭാഗമായി രണ്ട് രൂപ പെട്രോൾ സെസ് ഏർപ്പെടുത്തിയപ്പോൾ സകല പ്രദേശത്തും ക്യാമറകളുമായി പോയി ജനരോഷം ആഘോഷിക്കാൻ നോക്കിയ അതേ മാധ്യമങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പുകൾ അവസാനിച്ചപ്പോൾ ഒറ്റയടിക്ക് പാചക വാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചത് അറിഞ്ഞ ഭാവം നടിച്ചില്ല.

ഈ പാചക വാതക വില വർധിപ്പിച്ച അതേ രാത്രിയിൽ ലൈഫ് മിഷൻ സംബന്ധിച്ചുള്ള കള്ളക്കഥകൾക്കുമേൽ ചർച്ച നടത്തുകയായിരുന്നു ചാനലുകൾ. കേന്ദ്രസർക്കാരിന്റെ അജണ്ടകളെ ഇത്തരത്തിൽ പിന്തുണയ്ക്കുകയും അവർക്കെതിരെ ജനരോഷം ഉയരുമ്പോൾ അതിനെ തിരിച്ച് വിടാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് കുറച്ചുകാലമായി ഈ മാധ്യമ സ്ഥാപനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യം.

ബിബിസി ഡോക്യുമെന്ററി വിവാദകാലത്തോ അദാനിയുടെ നിരന്തരമായ വ്യവസായ തട്ടിപ്പുകൾക്കുശേഷമുള്ള തകർച്ചാ കാലത്തോ കൽക്കരി ഖനി ഇടപാടിൽ അദാനിക്കുവേണ്ടി ഒന്നാം മോദി സർക്കാർ നിയമങ്ങൾപോലും അവഗണിച്ചുവെന്ന വാർത്ത വന്നപ്പോഴോ ഈ മാധ്യമങ്ങൾ വളരെ സംയമനത്തോടെയായിരുന്നു റിപ്പോർട്ടിങ്. വാർത്തകളിലെ ആരോപണങ്ങളുടെ മുന കേന്ദ്രസർക്കാരിനും മോദിക്കും എതിരെ തിരിയാതെ ശ്രദ്ധിച്ചു. ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിച്ചത് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വാർത്താ ചാനലിലുള്ള ആളുകളെ ചോദ്യം ചെയ്യാൻ പൊലീസ് എത്തിയപ്പോഴാണ്.

ബിബിസി റെയ്ഡ്പോലെ തന്നെയാണിതെന്ന് ആരോപിച്ച് ചർച്ചകൾ നടത്തി. എന്നാൽ ബിബിസി റെയ്ഡ് നടത്തിയ ദിവസം ആ വിഷയം ചർച്ച ചെയ്‌തോ, അതില്ല. ഇത്തരത്തിൽ കേന്ദ്രസർക്കാരിന്റെ ഒരു ഏജൻസിയായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മാധ്യമ സ്ഥാപനങ്ങൾക്കുനേരെയുണ്ടാകുന്ന ജനരോഷമാണ് സോഷ്യൽ മീഡിയയിലുംമറ്റും പലപ്പോഴും പ്രതിഫലിക്കുന്നത്.

ത്രിപുര, നാഗലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വന്ന ദിവസവും ഈ കാഴ്ച നമ്മൾ കണ്ടതാണ്. എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റ് എണ്ണാൻ ആരംഭിച്ചുവെങ്കിലും ഒമ്പതരയ്ക്ക് മാത്രമേ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽനിന്നുള്ള വോട്ടെണ്ണൽ ആരംഭിക്കാൻ സാധിച്ചുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ 9.35ന്‌ അറിയിക്കുമ്പോഴേക്കും കേരളത്തിലെ മിക്കവാറും മാധ്യമങ്ങൾ റിസൾട്ട് ഏതാണ്ട് പ്രഖ്യാപിച്ചിരുന്നു. ‘ക്ലെച്ചൂരി സിപിഎമ്മും യെച്ചൂരിയും', താമരക്കുമ്പിളിൽ ത്രിപുര, ത്രിപുരയിൽ സിപിഎം ഛോഡോ എന്ന് തുടങ്ങി അന്നേരമേ ഒരു വികാരമൂർച്ഛ അനുഭവിക്കുന്ന മട്ടിൽ പ്രഖ്യാപനങ്ങളും ആർത്തുവിളികളും ആരംഭിച്ചു.

പലയിടങ്ങളിലും ആളുകൾ വിളിച്ചും യൂട്യൂബ് ചാനലിൽ കമന്റിട്ടും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതേ ഉള്ളൂ എന്ന് അറിയിച്ചു. പക്ഷേ അവസാന ഘട്ടത്തിലാണ് യഥാർഥ ഫലത്തിന്റെ വഴിയിലേയ്ക്ക് അവർ തിരിച്ചുപോയത്. മേഘാലയയിലും ഇതായിരുന്നു സ്ഥിതി. ഒരു ഇടതുപക്ഷ വിരുദ്ധ മുൻവിധിയും ബിജെപിയുടെ വിജയത്തിലുള്ള ആഹ്ലാദവും മറനീക്കി പുറത്തുവരുന്നതിന്റെ അനവധി ഉദാഹരണങ്ങളിലൊന്നാണ് ഇത്.

ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം നടന്ന അതിക്രൂരമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്നുമാത്രമല്ല, അവിടം സന്ദർശിക്കാൻ പോയ സിപിഐ എമ്മിന്റെ കേന്ദ്രനേതാക്കൾക്കുനേരെ അക്രമികൾ അഴിഞ്ഞാടിയപ്പോൾ അതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകർതന്നെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയും ചെയ്തു.

ത്രിപുരയിൽ തെരഞ്ഞെടുപ്പിനുശേഷം നടന്ന അതിക്രൂരമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്നുമാത്രമല്ല, അവിടം സന്ദർശിക്കാൻ പോയ സിപിഐ എമ്മിന്റെ കേന്ദ്രനേതാക്കൾക്കുനേരെ അക്രമികൾ അഴിഞ്ഞാടിയപ്പോൾ അതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകർതന്നെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയും ചെയ്തു. ആഴത്തിലുറച്ച സിപിഐ എം വിരോധത്തിന്റെ പ്രകടനമാണ് ഇത്.

രാജ്യത്തുതന്നെ ഏറ്റവും സജീവമായ വാർത്താ സംസ്‌കാരമുള്ള ഇടമാണ് കേരളം. അത് കേരളത്തിന്റെ സാക്ഷരതയുമായും രാഷ്ട്രീയ ജാഗ്രതയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണ്. സ്വാതന്ത്ര്യസമര കാലത്ത് ആരംഭിച്ച പത്രങ്ങളും കേരളത്തിൽനിന്ന് ദേശീയ രംഗത്തെത്തി പ്രശസ്തരായ ജേണലിസ്റ്റുകളും ആദ്യകാലത്തുതന്നെ ആരംഭിച്ച സ്വകാര്യ വാർത്താചാനലുകളും എല്ലാം ഈ മാധ്യമവ്യവസായ രംഗത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും മാധ്യമ സംസ്‌കാരത്തിന്റെ കാര്യത്തിലുമുള്ള നമ്മുടെ വലിയ പാരമ്പര്യങ്ങളെ റദ്ദുചെയ്യുന്നതാണ് പൂർണമായും ഒരു അജണ്ടയുടെ ഭാഗമായി മാറുന്ന ഒരു കൂട്ടം മാധ്യമങ്ങൾ. വാർത്തകളോടായിരിക്കണം അടിസ്ഥാനപരമായ ബന്ധം അല്ലാതെ പ്രതിപക്ഷത്തോടോ ഭരണപക്ഷത്തോടോ ഏതെങ്കിലും പാർടികളോടോ ആകരുത് എന്നതാണ് അടിസ്ഥാന പാഠം.

ഇന്ത്യ ആഗോളാടിസ്ഥാനത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തുടർച്ചയായി പുറകോട്ട് പോയിരിക്കുന്നത് രാജ്യത്ത് കുത്തക മാധ്യമങ്ങൾ പൂർണമായും കേന്ദ്രസർക്കാരിന് അനുകൂല നിലപാട് എടുക്കുന്നതുകൊണ്ടുകൂടിയാണ്. ശശാങ്ക് ത്യാഗി എന്ന എഎൻഐ റിപ്പോർട്ടറെ ഓർക്കുന്നുണ്ടോ? കർഷക സമരം കൊടുമ്പിരി കൊള്ളുന്ന കാലത്ത് എഎൻഐയുടെ നാല് റിപ്പോർട്ടുകളിൽ നാല് തരത്തിൽ വേഷം കെട്ടി വ്യത്യസ്ത കർഷക പ്രതിനിധികൾ എന്ന നിലയിൽ സമരം അനാവശ്യമാണ്, കാർഷിക ബില്ലുകൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞയാൾ  ? കർഷക സമരത്തെ പൊളിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പല യത്‌നങ്ങളിലൊന്നായിരുന്നു ജേണലിസ്റ്റിന്റെ വേഷം കെട്ടുന്ന ആ അധികാര കങ്കാണിയുടെ കരിങ്കാലിപ്പണി. കുറേ കാലംമുമ്പ് എഎൻഐയുടെ തന്നെ സ്റ്റോറികളിൽ നോട്ട് നിരോധനത്തെ അനുകൂലിക്കുന്ന സാധാരണക്കാരനായും അയാൾ വേഷം കെട്ടി.

രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ഏജൻസി, മലയാള പത്രങ്ങൾക്കും ചാനലുകൾക്കും വരെ ദേശീയ വാർത്തകൾ മിക്കവാറും നൽകുന്ന, കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്ന വാർത്തകളുടെ സ്രഷ്ടാക്കൾ സംഘപരിവാർ ഭരണകൂടത്തിന്റെ പിആർ ഏജൻസി മാത്രമാണെന്ന ആരോപണം കുറേ കാലമായുണ്ട്.

പുൽവാമയിൽ, കശ്മീരിൽ പൊതുവേ, കർഷക സമര കാലത്ത്, കോവിഡ് കാലത്ത്, യുപി വാർത്തകളിൽ നമുക്കത് വ്യക്തമായിരുന്നു. ഇപ്പോഴിതാ ശശാങ്ക് ത്യാഗിയുടെ എഎൻഐലെ അഭിനയം ഒറ്റപ്പെട്ട റിപ്പോർട്ടറല്ല, ആ സ്ഥാപനം തുടരുന്ന നിലപാടിന്റെ ദൃഷ്ടാന്തം മാത്രമാെണന്നതിനുള്ള തെളിവുകൾ പുറത്തുവരുന്നു. എങ്ങനെയാണ് എഎൻഐ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസി ബിജെപിക്കുവേണ്ടി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതെന്ന് അന്തരാഷ്ട്ര തലത്തിലുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്ന വാർത്താ പരമ്പരയിലുണ്ട്.

‘‘പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിൽ ശക്തിയാർജിച്ചതിനുശേഷം വരുമാനത്തിലും പദവിയിലും വലിയ ഉയർച്ചയാണ് എഎൻഐയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ കേന്ദ്ര സർക്കാരിന്റെ താൽപ്പര്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതും പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങൾക്കെതിരെയുള്ളതുമായ നൂറുകണക്കിന് ലേഖനങ്ങൾ ഇത്തരത്തിൽ വ്യാജസ്രോതസ്സുകളെ അടിസ്ഥാനമാക്കി എൻഎൻഐ പ്രസിദ്ധീകരിച്ചു '' ‐ ‘വ്യാജ സ്രോ തസ്സുകൾ: ഇന്ത്യൻ വാർത്ത ഏജൻസി എഎൻഐ ഇല്ലാത്ത സ്രോതസുകളെ ഉദ്ധരിച്ചതെങ്ങനെ' എന്ന് പേരിട്ട് പ്രസിദ്ധീകരിച്ച ഇയുഡിസ്‌ ഇൻഫോ ലാബ് റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിലെ നൂറുകണക്കിന് വാർത്താ സ്ഥാപനങ്ങൾ എഎൻഐയുടെ ലേഖനങ്ങളാണ് ഉപയോഗിക്കുന്നത്. യാഹൂ ന്യൂസ് അടക്കമുള്ള പല ന്യൂസ് പോർട്ടലുകളും ഇതുപയോഗിക്കുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ തോംസൺ റോയിട്ടേഴ്‌സിന് എഎൻഐയിൽ ഓഹരിയുള്ളതുകൊണ്ടുതന്നെ അവരുടെ വീഡിയോകളും ചിത്രങ്ങളും റോയിട്ടേഴ്‌സിന്റെ സബ്‌സ്‌ക്രൈബേഴ്‌സിനും ലഭിക്കും.

ഇന്ത്യയിലെ നൂറുകണക്കിന് വാർത്താ സ്ഥാപനങ്ങൾ എഎൻഐയുടെ ലേഖനങ്ങളാണ് ഉപയോഗിക്കുന്നത്. യാഹൂ ന്യൂസ് അടക്കമുള്ള പല ന്യൂസ് പോർട്ടലുകളും ഇതുപയോഗിക്കുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ തോംസൺ റോയിട്ടേഴ്‌സിന് എഎൻഐയിൽ ഓഹരിയുള്ളതുകൊണ്ടുതന്നെ അവരുടെ വീഡിയോകളും ചിത്രങ്ങളും റോയിട്ടേഴ്‌സിന്റെ സബ്‌സ്‌ക്രൈബേഴ്‌സിനും ലഭിക്കും. ഈ വിപുലമായ ശൃംഖല വഴി കോടിക്കണക്കിന് ഇന്ത്യാക്കാരിലേക്ക്‌ വാർത്തയെത്തിക്കുന്ന ഇടനിലക്കാരായി എഎൻഐ മാറിയിരിക്കുന്നു ‐ഇയുഡിസ്‌ ഇൻഫോ ലാബ് ചൂണ്ടിക്കാണിക്കുന്നു.

‘‘2021 മേയ്‌ക്കും 2013 ജനുവരിക്കും’’ ഇടയിൽ 200 ലേഖനങ്ങളെങ്കിലും കനേഡിയൻ അന്താരാഷ്ട്ര വിദഗ്ദ്ധ ഉപദേശക സംഘമായ ‘ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്‌സ് ആൻഡ് സെക്യൂരിറ്റി (ഐഎഫ്എഫ് ആർഎഎസ്)' നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഇയുഡിസ്‌ ഇൻഫോ ലാബ് ചൂണ്ടിക്കാണിക്കുന്നു. ഈ വിദഗ്‌ദ്ധോപദേശ സംഘം നടത്തിയിട്ടുള്ള കോൺഫറൻസുകളിൽ ഉയർന്നുവന്നിട്ടുള്ള അഭിപ്രായങ്ങൾ എന്ന നിലയിലാണ് വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കോൺഫറൻസുകളിൽ സംസാരിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന 70 ശതമാനം അക്കാദമിക് വിദഗ്ദ്ധരും യഥാർഥത്തിൽ ഉള്ളവരല്ല എന്ന് ഇയുഡിസ്‌ ഇൻഫോ ലാബ് സ്ഥിരീകരിച്ചു.

ശരിക്കും ഉള്ള ആളുകളാകട്ടെ ഇങ്ങനെയൊരു പരിപാടി നടന്നതായി അറിഞ്ഞിട്ട് പോലുമില്ല എന്നാണ് അറിയിച്ചത്. ഉദാഹരണത്തിന് മോൺട്രീൽ സർവകലാശാലയിലെ നാല് പ്രൊഫസർമാരെ ഉൾപ്പെടുത്തി 2020 ജനുവരിയിൽ മുസ്ലിം ബ്രദർഹുഡിനെ കുറിച്ച് ഐഎഫ്എഫ്ആർഎഎസ് ഒരു ക്യാംപസ് ചർച്ച നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ഇതിൽ പങ്കെടുത്തുവെന്ന് പറയുന്നവരിൽ രണ്ട് അധ്യാപകർ ഇങ്ങനെയൊരു പരിപാടി നടന്നിട്ടേ ഇല്ലെന്ന് ഇയുഡിസ്‌ ഇൻഫോയെ അറിയിച്ചു.

കനഡയിലെ മുൻ എംപി മരിയോ സിൽവയുടെ അധ്യക്ഷതയിൽ 2012ൽ ആരംഭിച്ചതാണ് ഐഎഫ്എഫ്ആർഎഎസ്. 2014 ൽത്തന്നെ അത് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. 2019ൽ കനേഡിയൻ ബ്രോഡ് കാസ്റ്റിങ് കോർപറേഷനോട് സംസാരിക്കുമ്പോൾ മരിയോ സിൽവ തന്നെ ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും വെബ്‌സൈറ്റ് മാത്രം നിലനിൽക്കുന്നുണ്ടെന്നേ ഉള്ളൂവെന്നും വ്യക്തമാക്കി. 2019ൽ നടത്തിയ ഒരു അന്വേഷണത്തിൽ ഈ വെബ്‌സൈറ്റിനും കനഡയിൽനിന്ന് വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന ചില വെബ്‌സൈറ്റുകൾക്കും ശ്രീവാസ്തവ ഗ്രൂപ്പ് എന്നൊരു ഇന്ത്യൻ കമ്പനിയുമായി ബന്ധമുണ്ട് എന്ന് ഇയുഡിസ്‌ ഇൻഫോ ലാബ് കണ്ടെത്തിയിരുന്നു. ന്യൂഡൽഹി ആസ്ഥാനമായുള്ള സംരംഭകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളാണ് ഈ സ്ഥാപനം നടത്തുന്നത്. ‘‘എഎൻഐയ്ക്ക് വാർത്തയിൽ ഉപയോഗിക്കാൻ വേണ്ട ഉള്ളടക്കം ഉണ്ടാക്കുക, അത് ഇന്ത്യൻ മാധ്യമങ്ങൾ വഴി വിപുലമായി

ഗൗരി ലങ്കേഷ്

ഗൗരി ലങ്കേഷ്

പ്രചരിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ഐഎഫ്എഫ്ആർഎഎസ് എന്ന സ്ഥാപനത്തിനുള്ളത് എന്നുവേണം ഊഹിക്കാൻ' ‐ ഇത് സംബന്ധിച്ച ഗവേഷണം നടത്തിയവർ പറയുന്നു''.

നമ്മുടെ വാർത്താ ചാനലുകൾക്കടക്കം വാർത്തയും ദൃശ്യങ്ങളും നൽകുന്നത്‌ എഎൻഐ ആണ്‌ എന്ന് മറന്നുകൂടാ. ഈ ഗൗരവമേറിയ വിഷയം ചർച്ച ചെയ്യാനോ എന്തിന് വാർത്തയാക്കാൻ പോലും നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ തയ്യാറായില്ല.

ഗൗരി ലങ്കേഷിന്റെ മരണവുമായി ബിജെപി നേതൃത്വത്തെ ബന്ധിപ്പിക്കുന്ന വാർത്ത പുറത്തുവന്ന സമയത്തും നമ്മുടെ മാധ്യമങ്ങൾ മൗനം തുടർന്നു. നമ്മുടെ സമീപ സംസ്ഥാനത്തെ മുതിർന്ന ജേണലിസ്റ്റായിരുന്നു ഗൗരി ലങ്കേഷ് എന്ന് മാത്രമല്ല, ലങ്കേഷ് പത്രിക എന്ന ഗൗരി ലങ്കേഷിന്റെ പിതാവ് ആരംഭിച്ച പത്രം ഒരു കാലത്ത് തെന്നിന്ത്യയുടെ തന്നെ അഭിമാനമായി നിലകൊണ്ട, അന്വേഷണാത്മക ജേണലിസത്തിന്റെ അടിത്തറയായിരുന്ന മാധ്യമമായിരുന്നു. ആ തുടർച്ചയെ വെടിവെച്ച് കൊന്നുകളഞ്ഞ സംഭവം ജേണലിസ്റ്റ് സമൂഹത്തിനോടുതന്നെ നടത്തിയ വെല്ലുവിളിയായിരുന്നു. അതിനെ കൂടി മറന്നുകൊണ്ടാണ് വ്യാജ വാർത്തകളുടെ പ്രചാരണത്തിനായുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ വാദങ്ങൾ  .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top