27 April Saturday
കലാസ്വാദനവും കലാസൃഷ്ടികളാകുമ്പോള്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപ്രദര്‍ശനത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023

കൊച്ചി> തമിഴ്‌നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ വേളമ്മാള്‍ നോളജ് പാര്‍ക്കിന്റെ ഭാഗമായ ദി വേളമ്മാള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനമായ ദ സീയിംഗ് ഐസ്-ന് മട്ടാഞ്ചേരിയിലെ ഹല്ലേഗ്വ ഹാള്‍-പാലറ്റ് പീപ്പിള്‍ ഗാലറി ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് സ്റ്റുഡിയോവില്‍ തുടക്കമായി. എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കലാകാരനും കേരള ലളിതകലാ അക്കാദമി ചെയര്‍മാനുമായ മുരളി ചീരോത്ത് ഉള്‍പ്പടെ കലാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വേളമ്മാള്‍ നോളജ് പാര്‍ക്കിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചിത്രാവതി സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയില്‍ നിന്നും ലഭിച്ച പരിശീലനമാണ് ഈ പ്രദര്‍ശനത്തിന്റെ ഉറവിടം. വേളമ്മാള്‍ ഗ്രൂപ്പിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 35 വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.


ആധുനിക ഇന്ത്യന്‍ കലയുടെ നെടുംതൂണായ രാജാ രവിവര്‍മ്മയുടെ മാസ്റ്റര്‍പീസുകളുടെ ആസ്വാദനസൃഷ്ടികളാണ് പ്രദര്‍ശനത്തിലെ മുഖ്യആകര്‍ഷണം. കുട്ടികള്‍ രവിവര്‍മയുടെ പ്രസിദ്ധ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വേഷമിട്ട് ഫോട്ടോയെടുത്ത് അതത് രവിവര്‍മാ പെയിന്റുകള്‍ക്കൊപ്പം ചേര്‍ത്ത് ഫ്രെയിം ചെയ്തിരിക്കുന്ന 40 സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഇവയ്ക്കു പുറമെ 20 മോണോപ്രിന്റുകള്‍, 70 ടെറാകോട്ടാ ശില്‍പ്പങ്ങള്‍, 35 ചാര്‍കോള്‍ പോര്‍ട്രെയ്റ്റുകള്‍, രണ്ട് വലിയ സൃഷ്ടികളുള്‍പ്പെടെ 25 വുഡ്‌കട്ടുകള്‍ എന്നിവയുമുണ്ട്.

രവിവര്‍മയുടെ ചിത്രങ്ങളുടെ ആസ്വാദന പദ്ധതിയില്‍ മുന്നൂറിലധികം കുട്ടികളാണ് പങ്കെടുത്തത്. അവരുടെ സൃഷ്ടികളില്‍ നിന്നു തെരഞ്ഞെടുത്ത കലാസൃഷ്ടികളാണ് ആ വിഭാഗത്തിലുള്ളത.് രവിവര്‍മാ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കു വേണ്ടി കലാചരിത്രകാരനായ സന്തോഷ് കുമാര്‍ സഖിനാല രവിവര്‍മ്മയെ കുറിച്ച് നടത്തിയ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പ്രോജക്ടം സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ അഭിമാനായ കലാകാരന്റെ കാലത്തെ അതിശയിക്കുന്ന മാസ്റ്റര്‍പീസുകള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആസ്വദിക്കുന്നതെങ്ങനെയെന്ന് കൊച്ചിയില്‍ കാണാമെന്നതാണ് ദ സീയിംഗ് ഐസിനെ വ്യത്യസ്തമാക്കുന്നത്.

മാര്‍ച്ച് 10 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശന സമയം രാവിലെ 10.30 മുതല്‍ വൈകീട്ട് 6.30 വരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top