‘സ്ട്രീറ്റ് ഡ്രീംസ‌്’ അഥവാ തെരുവിന്റെ സ്വപന‌്ക്കാഴ‌്ചകളാണ‌് കൊച്ചിമുസിരിസ‌് ബിനാലെയുടെ പ്രധാനവേദിയായ ആസ‌്‌പിൻവാൾ ഹൗസിന്റെ‘സ‌്ട്രീറ്റ‌് ഡ്രീംസ‌്’ അഥവാ തെരുവിന്റെ സ്വപന‌്ക്കാഴ‌്ചകളാണ‌് കൊച്ചിമുസിരിസ‌് ബിനാലെയുടെ പ്രധാനവേദിയായ ആസ‌്പിൻവാൾ ഹൗസിന്റെഅഡ‌്മിനിസ‌്ട്രേറ്റീവ‌് ബ്ലോക്കിലെ താഴത്തെ നിലയിൽ ഒരു മുറിയിൽ ചുമരുകളിൽ സ്ഥാനംപിടിച്ചിട്ടുള്ളത‌്. തെരുവിന്റെ നേർസാക്ഷ്യമാണ‌് ഈ സീരിസിൽ വിക്കിറോയ‌് എന്ന മുപ്പത്തൊന്നുകാരൻ അണിനിരത്തിയിട്ടുള്ള ഛായാചിത്രങ്ങൾ.
തെരുവുബാല്യത്തിന്റെ ദൈന്യതയും സ്വാതന്ത്ര്യവും നിസ്സഹായതയുംനിഷ‌്കളങ്കതയും എല്ലാം വെറും ബ്ലാക്ക‌് ആൻഡ‌് വൈറ്റ‌് ചിത്രങ്ങളുടെകാഴ‌്ചയ‌്ക്കപ്പുറത്തേക്ക‌് നിങ്ങൾക്ക‌് ആസ്വാദ്യകരമാകുന്നത‌് അതിൽ ഛായാഗ്രാഹകന്റെ കൈയൊപ്പുള്ളതുകൊണ്ടാണ‌്. സ്വന്തം അനുഭവംകൊണ്ടാണ‌് തന്റെ തെരുവുചിത്രങ്ങൾക്ക‌് വിക്കി കൈയൊപ്പു ചാർത്തുന്നത‌്. വിക്കിയുടെമറ്റൊരുനിര ചിത്രങ്ങൾ ‘മൗണ്ടൻസ‌്‘ എന്ന പേരിലാണ‌് ബിനാലെയെഅലങ്കരിക്കുന്നത‌്. ഹിമാചൽപ്രദേശിന്റെ സമഗ്ര ചിത്രീകരണമാണ‌് ഈ നിരയിൽ.
കൊളോണിയൽ, ആധുനിക ഇന്ത്യയുടെ ഇടപെടലിൽ വ്രണിതമായ ഹിമാചലിന്റെയും ഹിമാലയൻ പ്രകൃതിയുടെയും ദൃശ്യങ്ങൾ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുകതന്നെ ചെയ്യും
സിനിമാക്കഥകളെ വെല്ലും വിക്കിയുടെ യഥാർഥ ജീവിതചിത്രം. പശ‌്ചിമബംഗാളിലെ പുരുളിയ ഗ്രാമത്തിൽ ഒമ്പതംഗ കുടുംബത്തിൽ ജനനം. ആറു സഹോദരങ്ങൾ. വിക്കിയെ രണ്ടാംവയസ്സിൽ മുത്തച്ഛനടുക്കൽ ഏൽപ്പിച്ച‌് അമ്മയും അച്ഛനും ജോലിതേടിപ്പോയി. നാട്ടിൻപുറത്തെ സ‌്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. വീടെത്തിയാൽ കാത്തുകിടക്കുന്ന പണികൾ ഒരു കുഞ്ഞിന‌് ചെയ്യാവുന്നതിലപ്പുറമായിരുന്നു. ഒരണുവിട വ്യത്യാസംവന്നാൽ മുത്തച്ഛന്റെ കൈയിൽനിന്ന‌് പൊതിരെ തല്ല‌്. പീഡനം സഹിക്കവയ്യാതെ 11–-ാം വയസ്സിൽ അമ്മാവന്റെ പോക്കറ്റിൽനിന്നു മോഷ്ടിച്ച 900 രൂപയുമായി വിക്കിഡൽഹിയിലേക്ക‌് തീവണ്ടികയറി. റെയിൽവേസ‌്റ്റേഷനിലെ തിരക്കിൽ പകച്ചിരുന്നു കരഞ്ഞ അവനെത്തേടി ഏതാനും കുട്ടികളെത്തി. അവർ അവനെ ‘സലാം ബാലക‌്’ ട്രസ‌്റ്റിന്റെ ബാലമന്ദിരത്തിലെത്തിച്ചു. പിറ്റേന്ന‌് ബാലമന്ദിരത്തിൽനിന്ന‌് ഒളിച്ചോടി വിക്കി വീണ്ടും സ‌്റ്റേഷനിലെത്തി. കുപ്പിയും പ്ലാസ‌്റ്റിക്കും പെറുക്കിവിറ്റും ഡൽഹി റെയിൽവേസ‌്റ്റേഷനിൽ കുപ്പിവെള്ളം നിറച്ചുവിറ്റും അവൻ തെരുവിന്റെ ഭാഗമായി. മുതിർന്ന വില്ലന്മാരും പൊലീസുകാരും പണം പിടിച്ചുപറിക്കാനും ഉപദ്രവിക്കാനും തുടങ്ങിയതോടെ സ‌്റ്റേഷൻ വിടേണ്ടിവന്നു. പുറത്ത‌് ഒരു ചവറ്റുകൂനയ‌്ക്കരികിൽ കീറച്ചാക്കുവിരിച്ച‌് അൽപ്പമിടമുണ്ടാക്കി വിക്കിയും രണ്ടു കൂട്ടുകാരും അന്തിയുറങ്ങി. വിശപ്പായിരുന്നു വലിയ ശത്രു. അങ്ങനെ അജ‌്മേരി ഗേറ്റിനടുത്തുള്ള ഹോട്ടലിൽ പാത്രം കഴുകാൻ ജോലിക്കുകയറി. ഡൽഹിയിലെ കൊടും ശൈത്യത്തിൽ ഒരു കീറക്കുപ്പായവും ധരിച്ച‌് പുലരുവോളം അവൻ പാത്രം കഴുകി. കൈ വിണ്ടുകീറി ചോരപൊടിഞ്ഞുതുടങ്ങി. അവിടെ ഭക്ഷണം കഴിക്കാനെത്തിയ സലാം ബാലക‌് വളന്റിയർ അവന്റെ മുന്നിൽ ദൈവമായി അവതരിച്ചു. ട്രസ‌്റ്റിന്റെ ‘അപ‌്നാഘർ’ എന്ന ശാഖയിലായി താമസം. വീണ്ടും ഏഴാംക്ലാസ‌്മുതൽ പഠനം. പത്തു കടന്നപ്പോൾ 48 ശതമാനം മാർക്ക‌്. നാഷണൽ ഓപ്പൺ സ‌്കൂളിൽ ചേർന്നു പഠിക്കാൻ ട്രസ‌്റ്റ‌് സൗകര്യമൊരുക്കി. അവിടെ കംപ്യൂട്ടറും ടിവിയും റിപ്പയർ ചെയ്യാനും പഠിച്ചു. ഫോട്ടോഗ്രാഫിയുമായി ആദ്യ പരിചയം അവിടെനിന്നാണ‌്. സലാം ബാലക‌് ട്രസ‌്റ്റിൽ നിസ്വാർഥ സേവകനായെത്തിയ ബ്രിട്ടീഷ‌് സിനിമാ സംവിധായകൻ ഡിക‌്സി ബെഞ്ചമിനുമായുള്ള പരിചയം വിക്കിക്ക‌് പുതിയ വാതിലുകൾ തുറന്നുകൊടുത്തു. അദ്ദേഹത്തിന്റെ സഹായിയായി. ആദ്യമായി ഒരു എസ‌്എൽആർ ക്യാമറപോലും വിക്കി കാണുന്നത‌് അപ്പോഴാണ‌്.
18 വയസ്സായതോടെ അപ‌്നാഘർ വിടേണ്ടിവന്നു വിക്കിക്ക‌്. ‘അനേയ‌് മാൻ’ എന്ന വിഖ്യാത പോർട്രെയ‌്റ്റ‌് ഫോട്ടോഗ്രാഫറെ സമീപിച്ചു വിക്കി. അദ്ദേഹം ഫോട്ടോഗ്രാഫിയിൽ അവന്റെ അധ്യാപകനും ജീവിതത്തിൽ ഗുരുവും മാർഗദർശിയുമായി. അദ്ദേഹത്തിനൊപ്പം താമസം. അവിടെനിന്നു തുടങ്ങുകയാണ‌് വിക്കിയുടെ വിജയചരിത്രം. സ‌്ട്രീറ്റ‌് ഡ്രീംസ‌് എന്ന പേരിൽ തെരുവിൽനിന്ന‌് അവൻ പകർത്തിയ ചിത്രങ്ങളുടെ നിര 2007ൽ ആദ്യ പ്രദർശനത്തിൽ അണിനിരത്തി. ഒരുപാട‌് പ്രശംസ നേടി ചിത്രങ്ങൾ. ലണ്ടനിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും പ്രദർശനങ്ങൾ നടന്നു. 2009ൽ ഈ ചിത്രങ്ങൾ ‘ഡ്യുക്ക‌് ഓഫ‌് എഡിൻബറോ’ അവാർഡ‌് നേടി. ഫോട്ടോഗ്രാഫർ ചന്ദൻ ഗോമസിനൊപ്പം മെഹ‌്റൗളി ഓജാസ‌് ആർട്ട‌് ഗ്യാലറിയിൽ ഒരു ഫോട്ടോ ലൈബ്രറി നടത്തുന്നുണ്ട‌് വിക്കി. ഒപ്പം ഫോട്ടോഗ്രഫി ശിൽപ്പശാലകളും നടത്തുന്നു. മുന്നിലെ വഴിയിൽ ഇനിയുമൊരുപാട‌് മുന്നേറാനുണ്ടെന്ന‌് കരുതുന്ന വിക്കി അപ്പോഴും പിന്നിട്ട വഴികൾ മറക്കുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..