19 April Friday

കാഴ്ചയുടെ കാവ്യഭാഷ

എം എസ് അശോകന്‍Updated: Sunday Jul 31, 2016

അരവിന്ദ് വട്ടംകുളത്തിന്റെ പെയിന്റിങ്

അരവിന്ദ് വട്ടംകുളം കവികൂടിയാണ്. അതുകൊണ്ടാകണം  അദ്ദേഹത്തിന്റെ ചിത്രമെഴുത്തുഭാഷ വര്‍ണഭാവങ്ങളില്‍ കൂടുതല്‍ മിഴിവുനേടുന്നത്. സാഹിത്യരചനകള്‍ക്കുവേണ്ടിയുള്ള ചിത്രീകരണത്തിലായാലും ഇല്ലസ്ട്രേഷനുകളിലായാലും വരയുടെയും വര്‍ണങ്ങളുടെയും തെരഞ്ഞെടുപ്പിലും സ്വഭാവത്തിലും ഈ വൈശിഷ്ട്യം അരവിന്ദ് സൂക്ഷിക്കുന്നു.

മലപ്പുറംജില്ലയിലെ എടപ്പാളിനടുത്ത് വട്ടംകുളമാണ് അരവിന്ദിന്റെ ദേശം. തൃശൂര്‍ ഗവ. ഫൈനാര്‍ട്സ് കോളേജില്‍നിന്ന് പെയ്ന്റിങ്ങില്‍ ഡിപ്ളോമ നേടിയശേഷം അല്‍പ്പകാലം അധ്യാപകനായി ജോലിചെയ്തു. ഇല്ലസ്ട്രേഷനോടുള്ള പ്രത്യേക കമ്പംമൂലം ഇതോടൊപ്പം ആനുകാലികങ്ങളില്‍ വരയ്ക്കാന്‍ തുടങ്ങി. കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണമായ തളിരിലും യുറീക്കയിലും ലാളിത്യമുള്ള വരകള്‍ നിര്‍വഹിച്ചതോടൊപ്പം മലയാളം സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ കവിതയ്ക്കും ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമുള്ള ചിത്രീകരണവും അരവിന്ദിന് നന്നായി വഴങ്ങി. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ക്കുവേണ്ടിയും രചന നടത്തിവരുന്നു. സ്കൂള്‍ പാഠപുസ്തകത്തില്‍ ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന രചനയ്ക്കൊപ്പം ചേര്‍ത്തിട്ടുള്ള വരകള്‍ അരവിന്ദിന്റേ

താണ്. സാഹിത്യരചനകള്‍ക്കുവേണ്ടിയുള്ള വരകള്‍ രചനയുടെ പാഠം അതേപടി പകര്‍ത്തലാകരുതെന്ന പക്ഷമാണ് അരവിന്ദിനുള്ളത്. സാഹിത്യകൃതിയുടെ ആസ്വാദനം കൂടുതല്‍ ഹൃദ്യമാക്കാന്‍ സഹായിക്കുന്നതോടൊപ്പം ചിത്രങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പും സാധിക്കണമെന്ന് അരവിന്ദ് പറയുന്നു. രണ്ടും ഒന്നിച്ചും വേറിട്ടും ആസ്വാദ്യമാക്കാനുള്ള രചനാപാടവം അരവിന്ദിന് കാഴ്ചവയ്ക്കാനാകുന്നത് സാഹിത്യാസ്വാദനത്തിലും രചനയിലും അദ്ദേഹത്തിന് അഭിരുചിയുള്ളതുകൊണ്ടുകൂടിയാണ്. ചിത്രരചനയുടെ ചരിത്രം സംബന്ധിച്ച സ്ളൈഡ് ഷോ അരവിന്ദ് വിവിധ സ്കൂളുകളില്‍ സംഘടിപ്പിച്ചിരുന്നു. ചിത്രകലയെ കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത് കൂടുതല്‍ വിപുലമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ചെറു കവിതകള്‍ ആലേഖനംചെയ്ത ചിത്രങ്ങളുടെ പരമ്പരകള്‍ അരവിന്ദിന്റേതായുണ്ട്. കവിതാസ്വാദനത്തെ പിന്തുണയ്ക്കലാണ് ആ ചിത്രങ്ങളുടെ ലക്ഷ്യമെങ്കിലും ഒരുപടി കവിതയ്ക്കു മുന്നില്‍ കടന്നുനില്‍ക്കുന്ന രചനകളാണ് ഏറെയും. നാലുവരി കവിത ബാക്കിയിടുന്ന ശൂന്യതയെ നികത്തുകമാത്രമല്ല എഴുത്തുകാരനെന്ന നിലയില്‍ തെളിയുന്ന മ
അരവിന്ദ് വട്ടംകുളം

അരവിന്ദ് വട്ടംകുളം

നോധര്‍മത്തെ വര്‍ണങ്ങളിലൂടെ അര്‍ഥപൂര്‍ണമായി പൂരിപ്പിക്കുകകൂടിയാണ് അരവിന്ദ്. കവിതയെഴുത്തില്‍ ദല–കൊച്ചുബാവ പുരസ്കാരവും പ്രഥമ കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരവും അരവിന്ദ് നേടിയിട്ടുണ്ട്.

അക്രിലിക്കും ചാര്‍ക്കോളും ഇന്ത്യന്‍ ഇങ്കുമാണ് പ്രധാന ചിത്രമെഴുത്തു മാധ്യമങ്ങള്‍. ചെറിയ ഫ്രെയിമുകളോടാണ് കൂടുതല്‍ കമ്പം. ചിത്രമെഴുത്തില്‍ നിറങ്ങളുടെ താളഭംഗിയിലാണ് അരവിന്ദ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും പറയാം. ഫിഗറേറ്റീവായ രചനകളും കാരിക്കേച്ചര്‍പോലുള്ളവയും ചെയ്യുന്നു. ലളിതകലാ അക്കാദമിയുടെ നിരവധി ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള അരവിന്ദിന്റെ ചിത്രങ്ങള്‍ അക്കാദമിയുടെ വാര്‍ഷികപ്രദര്‍ശനങ്ങളില്‍ പലവട്ടം ഇടംനേടിയിട്ടുണ്ട്. നിരവധി ഗ്രൂപ്പ് ഷോകളിലും പങ്കാളിയായി. നാടകകലാകാരിയും എഴുത്തുകാരിയുമായ അഞ്ജുവാണ് ഭാര്യ.
msasokms@gmail.com



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top