കൊച്ചി> നാല് പതിറ്റാണ്ട് ഈജിപ്ഷ്യന്‍ സിനിമയുടെ കേന്ദ്രബിന്ദുവായിരുന്ന സോവാദ് ഹോസ്നിയുടെ ജീവിതമാണ് ലെബനീസ് ആര്‍ട്ടിസ്റ്റായ റാണിയ സ്റ്റെഫാന്‍ കൊച്ചി- ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. അതാകട്ടെ സോവാദ് ഹോസ്നി അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയും.
വളരെ വ്യത്യസ്തമായ വീഡിയോ പ്രതിഷ്ഠാപനമാണ് റാണിയ സ്റ്റെഫാന്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്. അഭിനയിച്ച കഥാപാത്രങ്ങളുടെ രംഗങ്ങള്‍ മുറിച്ച് മാറ്റി, അത് വീണ്ടും നടിയുടെ ജീവിതകഥയ്ക്കനുസരിച്ച് കോര്‍ത്തിണക്കിയിരിക്കുകയാണ് റാണിയ. പഴയ വിഎച്എസ് വീഡിയോ കാസറ്റുകളില്‍ നിന്നാണ് ഇതിനായുള്ള രംഗങ്ങള്‍ റാണിയ കണ്ടെത്തിയത്. 60 കാസറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനായി വേണ്ടി വന്നു.
ഈജിപ്ഷ്യന്‍ സിനിമയുടെ വസന്തകാലമെന്നാണ് സോവാദ് ഹോസ്നിയുടെ കാലഘട്ടത്തെ റാണിയ വിശേഷിപ്പിക്കുന്നത്. 1959 മുതല്‍ 91 വരെയുള്ള അവരുടെ ജീവിതവും കെട്ടുകഥകളുമെല്ലാം ബെയ്റൂട്ട് സ്വദേശിയായ റാണിയ വരച്ചു കാട്ടുന്നു.
ഹോസ്നി അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങളും ശബ്ദവും മാത്രമാണ് തന്‍റെസൃഷ്ടിക്കായി ഉപയോഗിച്ചതെന്ന‌് റാണിയ പറഞ്ഞു. മൂന്ന് ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന ദു:ഖ കഥയാണിത്. അവസാനം മരണത്തിലും. ഹോസ്നിയുടെ ദുരന്തം നിറഞ്ഞ വിധിയെ ആണ് ഇതിലൂടെ കാണിക്കുന്നത്.
രണ്ട് ദശകം കൊണ്ടാണ് റാണിയ ഈ സൃഷ്ടി നടത്തിയത്. ഇതിനായുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. കുറേയൊക്കെ സ്വന്തം കൈവശമുണ്ടായിരുന്നതും ബാക്കിയെല്ലാം പല വഴികളിലായി സംഘടിപ്പിച്ചതുമായിരുന്നു. പകര്‍ത്തിയ വീഡിയോകളും വഴിയരികില്‍ നിന്ന് വാങ്ങിയ കാസറ്റുകളുമാണ് ഈ സൃഷ്ടിക്കായി ഉപയോഗിച്ചത്.
കിഴക്കിനും പടിഞ്ഞാറിനുമിടയിലെ സന്ധിയായിരുന്നു 60 കളിലെ ഈജിപ്ഷ്യന്‍ സിനിമകളെന്ന് റാണിയ പറഞ്ഞു. നാടുകടത്തലിന്‍റെയും തിരിച്ചുവരവിന്‍റെയും സിനിമകളാണത്. ഈജിപ്ഷ്യന്‍ സിനിമയുടെ ഉയര്‍ച്ചയും താഴ്ചയും കൂടിയാണ് ഈ സൃഷ്ടി പറയുന്നത്.
ഈജിപ്തിലെ രാഷ്ട്രീയകാലാവസ്ഥയ്ക്കൊപ്പം സിനിമയുടെ സ്വഭാവം മാറിയെന്ന് റാണിയ നിരീക്ഷിച്ചു. സോവാദ് ഹോസ്നിയുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു കയറിയതില്‍ റാണിയ സ്റ്റെഫാനക്ക് ഖേദമില്ല. ഇരുപതാം നൂറ്റാണ്ടിലെ അഭിനേത്രിയ്ക്ക് ചിന്തിക്കാവുന്ന എല്ലാ വേഷങ്ങളും ചെയ്ത നടിയാണ് ഹോസ്നി. ഗ്ലാമര്‍ വേഷങ്ങള്‍ തുടങ്ങി വിപ്ലവവേഷങ്ങളിലൂടെ അതിഭാവുകത്വത്തിന്‍റെ കഥാപാത്രങ്ങളും ഹോസ്നി ചെയ്തിട്ടുണ്ട്.
പലസ്തീനിനും ലെബനനുമിടയില്‍ നിലച്ചു പോയ തീവണ്ടിപ്പാതയെക്കുറിച്ച് 'ട്രെയിന്‍ ട്രെയിന്‍സ് എ ബൈപ്പാസ്' എന്ന വീഡിയോ പ്രതിഷ്ഠാപനവും റാണിയ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..