19 April Friday

നാണയങ്ങളും കുഴലുകളുമായി കളിമണ്ണ്; മാറുന്ന കലയുമായി ബിനാലെ ശില്പശാലയില്‍ രഘുനാഥന്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

കൊച്ചി> കലാസൃഷ്ടിയുടെ മാധ്യമം കളിമണ്ണാണെങ്കിലും തഴക്കം ചെന്ന ശില്പിയായ കെ രഘുനാഥന്‍ പരിശീലിപ്പിക്കുന്നത് ശില്പങ്ങളുണ്ടാക്കാനല്ല, നാണയങ്ങളും കുഴലുകളും സൃഷ്ടിക്കാനാണ്. ബിനാലെയുടെ ഭാഗമായി അദ്ദേഹം നടത്തുന്ന ശില്പശാലയില്‍ ആര്‍ക്കും എപ്പോഴും കടന്നുചെന്ന് പരിശീലനം നേടാം.

കളിമണ്‍ രൂപങ്ങള്‍ വാര്‍ത്തെടുക്കുന്നതില്‍ അടിസ്ഥാനപരമായ വിവരങ്ങളാണ് തിരുവനന്തപുരം സ്വദേശിയായ രഘുനാഥന്‍ നല്‍കുന്നത്. കുഴല്‍ ആകൃതിയിലുള്ള സ്തംഭങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത് അല്പം വെല്ലുവിളിയുള്ളതും കൃത്യതയുള്ളതുമായ  കര്‍മമാണെങ്കിലും ഗൗരവമുള്ള കലയെ നര്‍മം ചാലിച്ച് അഭ്യസിപ്പിച്ചെടുക്കുകയാണ് രഘുനാഥന്‍ ഫോര്‍ട്ട് കൊച്ചിയിലെ കബ്രാല്‍ യാര്‍ഡില്‍ ചെയ്യുന്നത്.



സിലിണ്ടറുകളിലേയ്ക്ക് കടക്കുന്നതിനുമുമ്പ് രഘുനാഥന്‍ നാണയങ്ങളുണ്ടാക്കാനാണ് തന്റെ ശിഷ്യരെ പരിശീലിപ്പിക്കുന്നത്. കളിമണ്ണിന്റെ ഭാഷയാണ് അദ്ദേഹം അവരെ പരിചയപ്പെടുത്തുന്നത്. വൃത്താകൃതിയിലുള്ള നാണയങ്ങള്‍ ഉണ്ടാക്കുന്നത് അവയുടെ ആകൃതികൊണ്ടുതന്നെ ലളിതമാണെന്ന് രഘുനാഥന്‍ ചൂണ്ടക്കാട്ടി.  ശില്പശാലയില്‍ പങ്കെടുക്കുന്നവരുടെ സൃഷ്ടികള്‍ തനിക്കു സംതൃപ്തി നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അച്ചുണ്ടാക്കി വാര്‍ത്തെടുക്കുന്നത് കളിമണ്ണില്‍ കലാരൂപങ്ങളുണ്ടാക്കുന്നവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. തങ്ങളുടെ സര്‍ഗശേഷിയും കലാനൈപുണ്യവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. പതിവു മാതൃകകള്‍ക്കപ്പുറമായി  ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ നൂതന സൃഷ്ടികളിലൂടെ കല അനുഭവവേദ്യമാക്കട്ടെ എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് രഘുനാഥന്‍  പറയുന്നു.

നാണയങ്ങളുണ്ടാക്കാന്‍ പഠിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും, അവ അടയാളങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന്.  ബിംബങ്ങളെയാണ് അവ പ്രതിനിധീകരിക്കുന്നത്, അതിലൂടെ വിശ്വാസങ്ങളെയും. പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ ചരിത്രത്തിന്‍റെ വശ്യതയെയാണ് അവ വിവരിക്കുന്നതെന്ന് രഘുനാഥന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്കള്‍പ്റ്റേഴ്സ് അസോസിയന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് ഇപ്പോള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രഘുനാഥന്‍. 2012-ലെ ആദ്യ ബിനാലെയിലടക്കം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷനുവേണ്ടി ശില്പശാലകള്‍ അദ്ദേഹം നടത്തുന്നു. പ്രാദേശികമായ ഐതീഹ്യങ്ങളിലും അലങ്കാരങ്ങളിലും അധിഷ്ഠിതമായാണ് അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ അറിയപ്പെടുന്നത്. കല്പിതകഥകളില്‍ നര്‍മം തൊടുവിച്ച സൃഷ്ടികളാണ് അവയില്‍ പലതും.

രഘുനാഥന്‍ കലയുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ച ബറോഡയില്‍നിന്ന് ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ കെ. ജോണ്‍ പറയുന്നത്, മുതിര്‍ന്ന ഒരു ആചാര്യനില്‍നിന്ന് പഠിക്കാനുള്ള അവസരം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തുകയില്ലെന്നാണ്. കളിമണ്ണില്‍ രൂപകല്പന നടത്തുന്നത് അത്യന്തം ക്ഷമയോടെ ചെയ്യേണ്ടതാണെന്നും തനിക്ക് ലഭിച്ചത് മികച്ച അവസരമാണെന്നുമാണ് കൊച്ചിയിലെ ആര്‍ക്കിടെക്ട് എം മാത്യു പറഞ്ഞത്. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലെ ഫൈനാര്‍ട്സ് വിദ്യാര്‍ഥികള്‍ക്കും ശില്പശാല പകര്‍ന്നുനല്‍കുന്നത്  അപൂര്‍വമായ അറിവുകളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top