18 April Thursday

അറിവായി അരങ്ങില്‍ അടിയത്തമ്പ്രാട്ടി'

നാരായണന്‍ കാവുമ്പായിUpdated: Sunday Oct 23, 2016

അരങ്ങിനെ മാനവികതയുടെ ഉണര്‍ത്തുപാട്ടാക്കിയ കണ്ണൂര്‍ സംഘചേതനയുടെ പുതിയ നാടകമാണ് 'അടിയത്തമ്പ്രാട്ടി'. ചരിത്രത്തിലെ ഇടിമുഴക്കങ്ങളും ചോരയും കണ്ണീരും വീണ ജീവിതാനുഭവങ്ങളും വേദിയിലേക്ക് വിവര്‍ത്തനം ചെയ്ത സംഘചേതനയുടെ ഇരുപത്തിരണ്ടാമത്തെ നാടകമായ 'അടിയത്തമ്പ്രാട്ടി'യുടെ അരങ്ങേറ്റം സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയാണ്  ഉദ്ഘാടനംചെയ്തത്.

ജാതിബോധത്തിന്റെ മറക്കുട കേരളം വീണ്ടും എടുത്തണിയുന്ന കാലത്താണ് ഇടിമുഴക്കമായി 'അടിയത്തമ്പ്രാട്ടി' അരങ്ങിലെത്തുന്നത്. മണ്ണിനും വിത്തിനും വിതയ്ക്കും ജാതിയില്ലെന്ന കുമാരനാശാന്റെ വരികളിലെ മാനവികതയുടെ കൊടിപ്പടമുയര്‍ത്തുകയാണ് നാടകം. ഒരു നൂറ്റാണ്ട് മുമ്പ്് ആശാന്‍ കുറിച്ചിട്ട വിപ്ളവചിന്തയെ ഉള്‍ക്കൊള്ളാന്‍ ഇനിയും പാകപ്പെടാത്ത സമൂഹത്തിലേക്കാണ് അടിയത്തമ്പ്രാട്ടിയുടെ രംഗപ്രവേശം.

കുമാരനാശാന്റെ വിഖ്യാത കാവ്യമായ ദുരവസ്ഥയുടെ നാടകവ്യാഖ്യാനമാണിത്. മാപ്പിളകലാപകാലത്ത് മേലത്തുമനയില്‍നിന്ന് പലായനം ചെയ്ത് ചാത്തന്റെ പുലയക്കുടിലില്‍ അഭയം പ്രാപിച്ച തമ്പുരാട്ടിയുടെ പ്രണയവിപ്ളവം പ്രമേയമായ 'ദുരവസ്ഥ' അന്ന് വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ജാതിബോധത്തെയും പ്രണയത്തിന്റെ കീഴ്വഴക്കങ്ങളെയും കീഴ്മേല്‍ മറിച്ച കാവ്യം സവര്‍ണ സമൂഹത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. പുനര്‍വായന അനിവാര്യമായ കാലത്താണ് ദുരവസ്ഥ 'അടിയത്തമ്പ്രാട്ടി'യായി നാടകമായത്. 

  മാപ്പിള കലാപകാലത്ത് ആക്രമിക്കപ്പെടുന്ന മനയില്‍നിന്നാണ് സാവിത്രി ചാത്തന്‍പുലയന്റെ വീട്ടിലേക്ക് അഭയാര്‍ഥിയായി എത്തുന്നത്. പുലയക്കുടിലില്‍ അന്തിയുറങ്ങിയ തമ്പുരാട്ടിക്ക് മുന്നില്‍ മനയുടെ വാതില്‍ കൊട്ടിയടക്കപ്പെടുന്നു. ചാത്തനൊപ്പം വയലില്‍ പണിക്കിറങ്ങാനും ഒരു പാത്രത്തില്‍ ഉണ്ണാനും അവന്റെ പ്രണയത്തിനും സാവിത്രി കൊതിക്കുമ്പോള്‍ സവര്‍ണബോധം ഇടഞ്ഞുവീഴുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയും അഖ്ലാഖിന്റെ  കൊലപാതകവും ദുരഭിമാനഹത്യകളും പോലെ ചാതുര്‍വര്‍ണ്യത്തിന്റെ വകഭേദങ്ങള്‍ വേട്ടയാടുന്ന സമൂഹത്തില്‍ എല്ലാ ആചാരവിളക്കുകളും അണച്ച് മാനവികതയുടെ തിരികൊളുത്താന്‍ ആഹ്വാനം ചെയ്താണ് രണ്ടുമണിക്കൂര്‍ നാടകം പൂര്‍ണമാകുന്നത്. 

 വലിയ സ്വീകരണമാണ് 'അടിയത്തമ്പ്രാട്ടി'ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി നാടകം കളിക്കുന്നുണ്ട്. കണ്ടവര്‍ക്കെല്ലാം നാടകത്തെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. കാലിക പ്രാധാന്യമുള്ള നല്ലൊരു നാടകത്തിന്റെ ജൈത്രയാത്രയ്ക്കാണ് കണ്ണൂര്‍ സംഘചേതന നേതൃത്വം നല്‍കുന്നത്.

മനോജ് നാരായണനാണ് സംവിധാനം. സുരേഷ് ബാബു ശ്രീസ്ഥയാണ് രചന. സാവിത്രിയായി ഗീതാ രാജന്‍ബാബുവും ചാത്തനായി റിജേഷ് കോഴിക്കോടും അരങ്ങില്‍ ജീവിച്ചു. ഹരിദാസ് ചെറുകുന്ന്, ഒ മോഹനന്‍, സുനില്‍ പാപ്പിനിശേരി, സുനീഷ് വടക്കുമ്പാടന്‍, സുജാത മേലടുക്കം, ബാലകൃഷ്ണന്‍ ചുഴലി,  ബാബു, രാജീവന്‍ തുടങ്ങിയവരും അഭിനേതാക്കളാണ്. കരിവെള്ളൂര്‍ മുരളിയാണ് ഗാനരചന. ഉദയകുമാര്‍ അഞ്ചല്‍, വിജയന്‍ കടമ്പേരി, ഒ കെ കുറ്റിക്കോല്‍, ചന്ദ്രബാബു, റോബര്‍ട്ട് ലിയോ, പ്രദീപന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തിലാണ് സംഘചേതനയുടെ ഓഫീസ്. ഫോണ്‍: 9995183299, 9895616565.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top