'ജീവിയ്ക്കാന്‍ വേണ്ടി ആര്‍ത്തവം തടയാന്‍ ഗര്‍ഭപാത്രം നീക്കേണ്ടിവരുന്ന സ്ത്രീകളുടെ കൂടി നാടാണിത് '... ആരതി പി എം എഴുതുന്നു
ആര്‍ത്തവകാലത്ത് തൊഴില്‍ ദിനങ്ങള്‍ നഷ്ടമായേക്കും എന്നതിനാല്‍ നിര്‍ബന്ധിത ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരുന്ന കരിമ്പ് മുറിക്കാനെത്തുന്ന കരാര്‍ തൊഴിലാളികളെ കുറിച്ചാണ്; മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍. ഇതാണ് സാമ്പത്തിക വളര്‍ച്ച നേടി എന്ന് അമ്പത്താറിഞ്ച് നെഞ്ച് വിരിച്ച് പറയുന്ന ഇന്ത്യ! വിശപ്പകറ്റാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് മുതൽ അണ്ഡകോശങ്ങൾ വിൽക്കുന്നതു വരെ നമ്മുടെ മധ്യ വർഗ്ഗ നൈതിക ബോധത്തിന് നിരക്കാത്ത നിരവധി കാര്യങ്ങളിൽ ഏർപ്പെടേണ്ടി വരുന്നവളാണ് സമകാലിക ഇന്ത്യയിലെ സ്ത്രീ. എന്തൊക്കെ ചെയ്താല്‍ ജീവ സാധ്യമാകുന്ന മനുഷ്യരാണ്, സ്ത്രി ജീവിതങ്ങളാണ് നമുക്ക് ചുറ്റിലും! വിശദമായി പറഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ വരള്‍ച്ചാ മേഖല പ്രദേശങ്ങിലൊന്നാണ് മറാത്തവാഡ മേഖലയില്‍ ഗോദാവരിക്കരയിലുള്ള ബീഡ്. ഇവിടെ നിന്ന് ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ബെല്‍റ്റായ പിടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടലിനായി പോവുക. കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഇവരിലെ ഭര്‍ത്താവിനേയും ഭാര്യയേയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഈ ദിവസങ്ങളില്‍ ഒരു ദിവസമെങ്കിലും ഭാര്യാ -ഭര്‍ത്താക്കന്മാരില്‍ ആരെങ്കിലും അവധിയെടുത്താല്‍ ദിവസം 500 രൂപ എന്ന നിലയില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പിഴ നല്‍കണം. ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ ഒരു യൂണിറ്റിന് അഥവാ ദമ്പതികള്‍ക്ക് ലഭിക്കുന്നത് 250 രൂപയാണ്. അഥവാ മൂന്ന്, നാല് ടണ്ണെങ്കിലും ഒരു ദിവസം വെട്ടിയില്ലെങ്കില്‍ ദൂരദേശത്ത് എത്തി ജോലി ചെയ്യുന്നതില്‍ ഒരു പ്രയോജനവും ഉണ്ടാകില്ല. അടുത്ത ഒരു വർഷത്തേക്കുള്ള നീക്കിയിരിപ്പാണ് ഈ മൂന്ന് മാസങ്ങളിലെ അധ്വാനത്തിന്റെ കൂലി. ആര്‍ത്തവ ദിവസങ്ങളിൽ കഠിനമായ ജോലി ചെയ്യാന്‍ സ്ത്രീകൾക്ക് പ്രയാസം നേരിടേണ്ടി വരും, മൂത്രപ്പുരകളോ, വെള്ളമോ ലഭ്യമാകാത്ത കരിമ്പിൻ പാടങ്ങളിൽ. അതുകൊണ്ട് തന്നെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് താത്പര്യം ആര്‍ത്തവമില്ലാത്ത സ്ത്രീകളെയാണ്. അതിനാൽ ബീഡിലെ സ്ത്രീകള്‍ ചെറുപ്പത്തിലേ തന്നെ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായതിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യും. കോൺട്രാക്റ്റർമാര് തന്നെ അതിനുള്ള മുൻകൂർ വായ്പ നൽകും! ഇരുപതുകളുടെ രണ്ടാം പകുതി മുതലുള്ള രണ്ടു രണ്ടരപതിറ്റാണ്ട് ജോലിയും ജീവിതവും നിലനിര്‍ത്താനുള്ള മാര്‍ഗ്ഗമാണത് അവര്‍ക്ക്. ആര്‍ത്തവമെന്ന സ്വഭാവിക ജൈവ പ്രക്രിയ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപേ അവസാനിപ്പിക്കുക എന്ന ആരോഗ്യറിസ്‌കിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നത് എന്ന് ചുരുക്കം. ഹോര്‍മോണ്‍ ഇംബാലന്‍സ്, മാനസികാരോഗ്യപ്രശ്‌നങ്ങള്‍, ഭാരം വര്‍ദ്ധിക്കല്‍ എന്നിങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങളും വിദദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ തൊഴിൽ കാലയളവിൽ കരിമ്പ് പാടങ്ങളിൽ തന്നെ കുടിൽ കെട്ടി ജീവിക്കേണ്ടി ഇവർ ഭൗതിക സൗകര്യങ്ങളുടെ പരിമിതിയും പോഷകാഹാരക്കുറവിനാലും നിരവധി ആരോഗ്യ പ്രശ്നങ്ങൾ അല്ലാതെ തന്നെ അഭിമുഖീകരിക്കുന്നു. കൂടാതെ കോൺട്രാക്റ്റർ മാരിൽ നിന്നുള്ള ലൈംഗിക ചൂഷണവും. കരാര്‍ തൊഴില്‍ മേഖലയിലെ സ്ത്രികളുടെ ജീവിതമാണ്. നമ്മുടെ യാഥാര്‍ത്ഥ്യം! ആര്‍ത്തവം അമ്പലത്തില്‍ കേറാന്‍ വേണ്ടി മാത്രമല്ല, പണിയെടുത്ത് ജീവിക്കാന്‍ കൂടി സ്ത്രികള്‍ക്ക് തടസമാണെന്ന് നിശ്ചയിക്കുന്ന "തിളങ്ങുന്ന ഇന്ത്യയിലാണ്" നമ്മുടെ ജീവിതം എന്നതാണ് ബീഡിലെ സ്ത്രീകൾ നമ്മോട് പറയുന്നത്. ബിജെപിയുടെ മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടയായിരുന്നു ബീഡിനെ പാർലമെൻറിൽ പ്രതിനിധീകരിച്ചിരുന്നത്, മരണശേഷം മകൾ പ്രീതം മുണ്ടെയും എന്നത് പ്രസക്തമാണ്. വികസനം, കാർഷിക മേഖലയിലെ തൊഴിൽ സുരക്ഷ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് രാഷ്ട്രീയ ഉത്തരമാണ് അനിവാര്യം. ഇന്നലത്തെ ബിസിനസ് ലൈനില്‍, രാധേശ്യാം ജാധവ് എഴുതിയ റിപ്പോര്‍ട്ട് വായിക്കണം. ബീഡ് ജില്ലയ്ക്ക് ഗര്‍ഭപാത്രമില്ല എന്ന തലക്കെട്ടിലുള്ളതാണ് സ്റ്റോറി. Read on deshabhimani.com