ചക്രക്കസേരയിലെ അക്ഷരച്ചിറകുകൾ



‘‘ഒരു കൈയില്ലെങ്കിൽ മറുകൈയിന്റെ ബലത്തെ മൂർച്ചപ്പെടുത്തുക, കൈകളില്ലെങ്കിൽ കാലുകളുടെ ശക്തിയിൽ ദൃഢപ്പെടുക, ചലനമില്ലെങ്കിൽ ബുദ്ധിയിൽ മുന്നേറുക ’’– ഒരു ചക്രക്കസേരയിൽ ഇരുന്ന്‌ നാടിന്‌ അക്ഷരവെളിച്ചം പകർന്ന്‌ രാജ്യത്തിന്റെ മുൻനിരയിലേക്ക്‌ വളർന്ന്‌, പത്മശ്രീ ബഹുമതിവരെ എത്തിനിൽക്കുന്ന കെ വി റാബിയയുടെ വാക്കുകൾ ഇന്നും അതിജീവനത്തിന്റെ  ഉറപ്പാണ്‌. 56–-ാം വയസ്സിൽ പത്മശ്രീ ബഹുമതിയിൽ നാടറിയുമ്പോഴും വെള്ളിലക്കാട്ടെ വീട്ടിലെ കട്ടിലിൽ തളർന്നുകിടക്കുകയാണ്‌ റാബിയ. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് ഗ്രാമത്തിൽ കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25ന് ജനനം. പഠനത്തിൽ മിടുക്കിയായിരുന്നു റാബിയ. ജന്മനാ കാലിന്‌ വൈകല്യമുണ്ടായിരുന്നു. എങ്കിലും കിലോമീറ്ററുകൾ നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ഹൈസ്‌കൂളിലെത്തിയപ്പോ-ഴേക്കും രോഗം വർധിച്ചു. 14‐ാം വയസ്സിൽ കാലുകൾ നിശ്‌ചലമായി. എന്നാൽ, തളർന്നിരിക്കാൻ തയ്യാറായിരുന്നില്ല റാബിയ. വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടർന്നു. ബന്ധുവിന്റെ സഹായത്തോടെ സൈക്കിളിലായി യാത്ര. എസ്എസ്എൽസി കഴിഞ്ഞപ്പോൾ വൈകല്യം വകവയ്‌ക്കാതെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ ചേർന്നു. പക്ഷേ, പ്രീഡിഗ്രി പൂർത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്നായി പഠനം. കഥകൾക്കും കവിതകൾക്കും ഒപ്പം ശാസ്‌ത്രവും ചരിത്രവും പഠിച്ചു. സ്വയം പഠിച്ച് ബിരുദങ്ങൾ നേടി. വിദ്യാർഥികൾക്ക് ട്യൂഷനെടുക്കാനും തുടങ്ങി. സമ്പൂർണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ  ജീവിതത്തിൽ വഴിത്തിരിവായത്. പകരക്കാരിയായാണ് സാക്ഷരതാ ക്ലാസിൽ ഇൻസ്ട്രക്ടറായത്. 1990 ജൂണിൽ തന്റെ  എല്ലാ പ്രായത്തിലുമുള്ള നിരക്ഷരർക്കായി ഒരു ക്യാമ്പയിൻ ആരംഭിച്ചു. തിരൂരങ്ങാടിയിലെ നിരക്ഷരരായ നൂറോളം പേർ ക്ലാസിനെത്തിയിരുന്നു. ജോലി ശാരീരികാവസ്ഥയെ വഷളാക്കിയെങ്കിലും പ്രവർത്തനങ്ങളുമായി മുന്നേറി. 1992 ജൂണിൽ  ഉദ്യോഗസ്ഥർ ക്ലാസ്റൂം സന്ദർശിച്ചു, എട്ടു വയസ്സുള്ള  കുട്ടി എൺപതുകാരിക്കൊപ്പം പഠിക്കുന്നതു കണ്ട് അവർ അത്ഭുതപ്പെട്ടു. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങൾ മനസ്സിലാക്കി റോഡ്, വൈദ്യുതി, ടെലിഫോൺ, വാട്ടർ കണക്‌ഷൻ എന്നിവ അനുവദിച്ചു. റാബിയയുടെ അക്ഷരവെളിച്ചത്തിൽ മുന്നേറുന്ന ആ ഗ്രാമത്തിലെ റോഡിന്‌ ‘അക്ഷര’ റോഡ് എന്ന് പേരും നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വെള്ളിലക്കാട്ടിലെ സ്‌ത്രീകൾക്കായി ചെറുകിട ഉൽപ്പാദന യൂണിറ്റ്, വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവയും റാബിയയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്നു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലും സജീവമായി.  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘ചലനം’ സംഘടനയുണ്ടാക്കി.- ശാരീരിക വൈകല്യമുള്ളവർക്കും ഭിന്നശേഷി കുട്ടികൾക്കുമായി സ്‌കൂളുകളും ഉറപ്പാക്കി. റീഡിങ് പ്രൊമോഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കുട്ടികളുടെ ഗ്രന്ഥശാലകൾക്കും തുടക്കമിട്ടു. അറിവ്‌ പകർന്ന്‌  റാബിയ മുന്നേറിയെങ്കിലും വെല്ലുവിളികൾ ഏറെയായിരുന്നു. 2000ൽ അർബുദം ബാധിച്ചു. തൃശൂർ അമല ആശുപത്രിയിൽ കീമോതെറാപ്പി വിജയകരമായി നടത്തി. ആശുപത്രിയിൽ ആയിരിക്കുമ്പോൾ, റാബിയ മറ്റ് രോഗികൾക്ക്‌ ആശ്വാസം പകർന്നു. ഭാവിയെക്കുറിച്ച് അവരിൽ പ്രത്യാശ വളർത്തി. 2004 ആയപ്പോഴേക്കും ജോലിയിൽ തിരിച്ചെത്തിയെങ്കിലും മറ്റൊരു ദുരന്തം നേരിട്ടു. 38–-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ്‌ നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. അസഹനീയ വേദനയിൽ കിടക്കുമ്പോഴും റാബിയ കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളിൽ തന്റെ ഓർമകൾ എഴുതാൻ തുടങ്ങി. ഒടുവിൽ ‘നിശബ്ദ നൊമ്പരങ്ങൾ’ പുസ്‌തകം പൂർത്തിയാക്കി. ആത്മകഥ ‘സ്വപ്‌നങ്ങൾക്ക് ചിറകുകളുണ്ട്’ ഉൾപ്പെടെ നാലു പുസ്‌തകം  എഴുതിയിട്ടുണ്ട്‌. പുസ്‌തകത്തിൽനിന്നുള്ള റോയൽറ്റിയാണ്‌  ചികിത്സച്ചെലവുകൾക്ക്‌  ഉപയോഗിക്കുന്നത്‌. നാഷണൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, കണ്ണകി സ്‌ത്രീ ശക്തി പുരസ്‌കാരം, വനിതാരത്‌നം അവാർഡ് തുടങ്ങി ഇരുപതോളം അവാർഡും നേടിയിട്ടുണ്ട്‌. Read on deshabhimani.com

Related News