പാണത്തൂരിൽ നിന്ന‌് യമണ്ടൻ വിജയഗാഥ



ജീവിതമുയർത്തുന്ന  ഓരോ വെല്ലുവിളിയിലും അതിനെ കീഴടക്കാനുള്ള മാരിവില്ലും പ്രകാശവുമുണ്ടെന്ന് ചിലർ നമുക്ക് കാണിച്ചു തരും. മനുഷ്യേച്ഛയുടെ അഗാധമായ ഖനിയിൽ നിന്ന് ഉശിരുനേടിയവർ. അവരാണ് ലോകത്തിന്റെ വഴികൾ. ഒഴികഴിവുകളുടെ നിലങ്ങളിൽ നിസ്സഹായരായി നിൽക്കുന്നവർക്ക് മുന്നോട്ട് നടക്കാൻ തീർച്ചയായും അവർ ആത്മവിശ്വാസം നൽകും. ഇതാ അങ്ങനെയൊരു പെൺകുട്ടി കേരളത്തിന്റെ അതിർത്തിയിയുടെ ഉച്ചിയിലൊരിടത്ത്‌. കാസർഗോഡു ജില്ലയുടെ ഒരറ്റത്ത്. കാഞ്ഞങ്ങാടുനിന്ന‌് 50 കിലോമീറ്റർ കിഴക്കോട്ട് പോയാൽ പുഴയും കുന്നും കാടും തോടും നിറഞ്ഞ മലയോര ഗ്രാമമായ പാണത്തൂരിലെത്താം. അവിടുന്ന് റാണിപുരത്തേക്കുള്ള ടാറിട്ട റോഡുവഴികളിലെ വളവുകളിലൊരിടത്തു നിന്നു മാറി മലയിടുക്കുകളിലൂടെ, മരയിടുക്കുകളിലൂടെ, ഒരല്പം നോട്ടം തെറ്റിയാൽ താഴോട്ടു പതിക്കുന്ന ഒറ്റവരിപ്പാതയിലൂടെ അരമണിക്കൂറോളം അകത്തേക്കക്കകത്തേക്ക് നടന്നാൽ ഒറ്റപ്പെട്ട ഒരു വീട‌്. . കനത്തൊരു മഴ പെയ്താൽ ചോർന്നൊലിച്ചില്ലാതായിത്തീർന്നേക്കാവുന്ന ആ വീടിന്റെ ചുമരിൽ പണ്ടെപ്പോഴോ കരിക്കട്ട കൊണ്ട് വലിയ അക്ഷരത്തിൽ സുകന്യ എന്നെഴുതിയിരിക്കുന്നു.  അതെ; ഈ വർഷത്തെ എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ സുകന്യയുടെ വീടാണത്. ഒരിക്കൽ സുകന്യ തന്നെയാണ് വീടിന്റെ ചുമരിൽ തന്റെ പേര് ആദ്യം വരഞ്ഞിട്ടത്‌. ദാരിദ്യം പിടിച്ച ആ ചുമരിൽനിന്ന് എന്നോ ഒരിക്കൽ ആ അക്ഷരങ്ങളെല്ലാം അവളുടെ നാടിന്റെ ചുമരിൽ പതിയുമെന്ന് ഈ പെൺകുട്ടി സ്വപ്നം കണ്ടിരുന്നോ.! അറിയില്ല. പക്ഷെ ദാരിദ്ര്യത്തിൽ നിന്നു നിശ്ചയദാർഢ്യത്തിന്റെ ചിറകുകൾകൊണ്ട് ഉയരങ്ങളിലേക്ക് പറക്കണമെന്ന് അവൾ സ്വപ്നം കണ്ടിരുന്നെന്നുറപ്പാണ്.  കുറഞ്ഞത് ഐഎസ‌്ആർഒയിൽ ശാസ‌്ത്രജ്ഞയെങ്കിലുമാകണം. സ്കൂളിൽ പഠിക്കുമ്പോഴേയുള്ള അവളുടെ ആഗ്രഹമാണ്' 'ആകണമെന്നല്ല. ആകും'ഇപ്പോൾ സുകന്യ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു. സുകന്യയെ മുഴുവനായി കാണാൻ പിന്നെയും പിന്നോട്ട് പോണം.പതിമൂന്ന് വർഷം മുമ്പാണ് സുകന്യയുടെ അച്ഛൻ ലക്ഷ്മണൻ ഹൃദയാഘാതം വന്ന് മരിച്ചത‌്. തന്റെ രണ്ട് ചേച്ചിമാരും അനുജനും താനും അമ്മയും നിസ്സഹായരായിപ്പോയ സമയം. അതുവരെ വീടിനു പുറത്തേക്ക് തൊഴിലുകൾക്കൊന്നും പോയി പരിചയമില്ലാത്ത അമ്മ പത്മാവതി. അതിനുശേഷം വേദനകളുടെ മല കയറിയുമിറങ്ങിയുമാണ് കർണാടകക്കാരിയായ ആ അമ്മ തന്റെ നാല് മക്കളെ വളർത്തിയതും പഠിപ്പിച്ചതും.പത്മാവതി തൊഴിലുറപ്പിനു പോകുന്നതു കൊണ്ടു മാത്രമാണ് ഇപ്പോഴും കുടുംബം കഴിഞ്ഞു പോകുന്നത്. അതുകൊണ്ടാണ് ഈ വിജയത്തിനുത്തരവാദി അമ്മ മാത്രമാണെന്ന് തന്നെ കാണാൻ വരുന്നവരോടെല്ലാം സുകന്യ ഉറപ്പിച്ചുപറയുന്നത്.ആ അമ്മയ്ക്കുവേണ്ടിയുള്ളതാണ് അവളുടെ പഠനം. സുകന്യയുടെ ചേച്ചി ശരണ്യ കോഴിക്കോട് ദേവഗിരി കോളേജിൽ എംഎസ് സി രസതന്ത്രത്തിനു പഠിക്കുകയാണ്. മറ്റൊരാൾ കാഞ്ഞങ്ങാട് മെഡിക്കൽ ലാബ് ടെക്നീഷ്യൻ. അനിയൻ ശിവപ്രസാദ് പനത്തടി സ്കൂളിൽ പത്താം ക്ലാസിലും. അച്ഛൻ ലക്ഷ്മണന് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. അമ്മ പത്മാവതി കർണാടകക്കാരിയായിരുന്നതിനാൽ മലയാളം പറയാനല്ലാതെ ഇപ്പോഴും എഴുതാനും വായിക്കാനുമറിയില്ല. ആ വീട്ടിൽ നിന്നാണ് എസ‌്എസ‌്എൽസിക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും സുകന്യ എ പ്ലസ് നേടിയത്. മാത്രമല്ല പട്ടികവർഗവിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിയായിരുന്നു സുകന്യ അന്ന്. 'ജോയിന്റ് എൻട്രൻസ് എക്സാം (അഡ്വാൻസ്ഡ്) പരീക്ഷയുമെഴുതിയിട്ടുണ്ട്. അതിന്റെ ഫലംകൂടി വന്നിട്ട് തീരുമാനിക്കണം ബാക്കി കാര്യങ്ങൾ. കാലിക്കറ്റ് എൻഐടിയിൽ ചേരണമെന്നാണാഗ്രഹം ’–- സുകന്യ പറഞ്ഞുനിർത്തി. പാണത്തൂർ കുണ്ടുപ്പള്ളിയിലെ മലമുകളിൽ താമസിക്കുന്നവരധികവും ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. അവരുടെ ഇടയിൽനിന്ന് ഇതുപോലുള്ള വിജയകഥകൾ ഇതിനുമുൻപ് ലോകം കേട്ടിട്ടില്ല. പല കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസം തുടരാത്തവരാണധികവും. അവിടുന്നാണ് മാറ്റത്തിന്റെ  വിജയഗാഥയുമായി ഈ പെൺകുട്ടി വരുന്നത്. Read on deshabhimani.com

Related News