'ഞാനാദ്യമായി ഒരു ഫെമിനിസ്റ്റിനെ കണ്ട നിമിഷം!' ...ആന്‍ പാലി എഴുതുന്നു



"രാവിലെ ഞാൻ അഞ്ച് മണിക്കെണീക്കും, ഒരു മണിക്കൂറിനുള്ളിൽ കാപ്പിയും ചോറും ഉണ്ടാക്കും,കൂടെ ഹോർലിക്സും ഫ്ലാസ്കിലാക്കും. എന്നിട്ട് അതൊക്കെ മേശപ്പുറത്തെടുത്തു വെച്ച് കഴുകാനുള്ള തുണി വാഷിംഗ്‌ മെഷീനിൽ ഇട്ട്, വീടും മുറ്റോം അടിച്ചു വാരി, കുളിച്ച് ഒന്നരമണിക്കൂർ ബസ്സിലിരുന്ന് ഇവിടെത്തും. പിന്നെ വൈകിട്ട് ചെന്ന് തുണിയെല്ലാം വിരിച്ചിട്ട്, പിറ്റന്നേക്കുള്ള തേക്കലും കറിക്കരിയലും പാത്രം കഴുകലും കഴിഞ്ഞു രാത്രി പതിനൊന്നു മണിക്ക് കിടക്കുമ്പോൾ ഒരു സംതൃപ്തിയുണ്ട്, ഇത്രയൊക്കെ ഈ അൻപതാം വയസ്സിലും ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്ന്." ഇത് ഞങ്ങളുടെ ടീച്ചർ വന്നു ക്ലാസ്സിൽ പറയുമ്പോൾ ആകെയുള്ള സംശയം അവരുടെ വീട്ടിലുള്ള ബാക്കി മനുഷ്യർക്ക്‌ എന്താ കണ്ണിച്ചോരയില്ലാത്തതെന്നായിരുന്നു! കാരണം വേറെയാർക്കുമറിയില്ലെങ്കിലും എനിക്കവരുടെ ഭർത്താവിനെയും മകനേയും പരിചയമുണ്ടായിരുന്നു. രണ്ടു പേരും നാട്ടിലെ അറിയപ്പെടുന്ന വ്യക്തികളാണ്. സ്വന്തമായി ജോലിചെയ്യാനോ അധ്വാനിക്കണോ തയ്യാറല്ലാത്ത രണ്ടാണുങ്ങൾ. വീട്ടിൽ കുറച്ച് റബ്ബറുള്ള കണക്കിൽ ഗർവ്വോടെ വീടുപേരും പറഞ്ഞു ജീവിക്കുന്നവർ, അവർ വെള്ളം കുടിച്ച ഗ്ലാസ്‌ പോലും കഴുകാൻ കൂട്ടാക്കാറുമില്ല. എന്തുകൊണ്ടോ അവർ അങ്ങനെയൊന്നും ചെയ്യണമെന്ന് ടീച്ചർ ആഗ്രഹിച്ചിട്ടുമില്ല.   കാലം കുറേ കഴിഞ്ഞു. ടീച്ചറുടെ മകൻ നാട്ടുനടപ്പനുസരിച്ചു വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായി. ടീച്ചറിനെ ഈയിടെ ആശുപത്രിയിൽ വെച്ച് കണ്ട സുഹൃത്ത്‌ പറഞ്ഞത് മുട്ടുമാറ്റൽ ശാസ്ത്രക്രിയ നടത്തിയിട്ടും ടീച്ചറുടെ ക്ഷീണത്തിന് കുറവില്ലത്രേ,കാരണം ഇപ്പോൾ ഭർത്താവിനും മകനും പുറമേ മരുമകളേയും കൊച്ചുമക്കളേയും കൂടി നോക്കേണ്ട അവസ്ഥയാണ്.ആ വീട്ടിലെ അടുക്കളയിലേക്കും വർക്ക്‌ ഏരിയയിലേക്കുമുള്ള വഴി ആ വീട്ടിലെ വേറെയാർക്കും ഇപ്പോളും അറിയില്ല പോലും. കേട്ടപ്പോൾ സങ്കടം വന്നെങ്കിലും അത്ര അത്ഭുതമൊന്നും തോന്നിയില്ല, പ്രിവിലേജുകൾ മാത്രം ശീലിച്ച മനുഷ്യർക്ക് ഒന്ന് മാറ്റിചിന്തിക്കാൻപോലും കഴിഞ്ഞെന്ന് വരില്ല.  ഇനി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം, ആരോ വാട്സാപ്പിൽ അയച്ചു തന്നതാണ്. സത്യത്തിൽ ഇതുകണ്ടപ്പോളാണ് ടീച്ചർമാരെക്കുറിച്ച് ഓർമ്മ വന്നത്, പ്രത്യേകിച്ചും ഇത് പഠിപ്പിച്ച ടീച്ചർ. ഈ പാഠം പഠിപ്പിക്കുന്ന സമയത്ത് ആ മലയാളം ടീച്ചർ കവിത മുഴുവനും വായിച്ചിട്ട് ഒരു ചിരി, "എന്റെ കൊച്ചെങ്ങാനും ഇതുമാതിരി വാശി പിടിച്ചാൽ ഞാൻ തിരിഞ്ഞു നോക്കില്ല, അവനവന്റെ കാര്യം ചെയ്യാനറിയില്ലെങ്കിൽ പിന്നെ കുട്ടികൾക്ക് നമ്മളോരോന്നും പറഞ്ഞു കൊടുക്കുന്നതെന്തിനാ?"   ഒരേ അച്ചിൽ വാർത്ത പോലെ കുറേ സ്ത്രീകളെ കണ്ട് ശീലിച്ച എനിക്കന്ന് ആ ടീച്ചർ ഒരത്ഭുതമായിരുന്നു. അവർ ജോലി ചെയ്തിരുന്ന ബോംബെയിൽ നിന്നും നാട്ടിലെത്തിയിട്ട് അധികനാൾ ആയിരുന്നില്ല.കയ്യിൽ ഫോണോ ക്യാമെറയോ ഇല്ലാതിരുന്ന ആ കാലത്തേക്കൊന്നു തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഉറപ്പായും ഞാനാ നിമിഷങ്ങൾ ഒപ്പിയെടുത്തേനേ, എന്റെ ജീവിതത്തിൽ ഞാനാദ്യമായി ഒരു ഫെമിനിസ്റ്റിനെ കണ്ട നിമിഷം! അന്തമില്ലാതെ ജീവിതം മുഴുവനും പണിയെടുത്താലും ഒരിക്കൽപ്പോലും മനസ്സമാധാനില്ലാതെ കഴിഞ്ഞ് കൂടുന്ന എത്രയെത്ര അമ്മമാർ! അതൊന്നുമല്ല ജീവിതമെന്ന് പറഞ്ഞു തന്ന എന്റെ ടീച്ചർ.ആ സ്കൂളിൽ ബോബ് ചെയ്ത മുടിയും ലിപ്സ്റ്റികിട്ട ചുണ്ടുകളും വലിയ പൊട്ടും തൊട്ട് വരുന്ന ടീച്ചർ, ബാക്കിയുള്ള സകല ടീച്ചർമാരും മാനേജറച്ചനെ കാണുമ്പോൾ അമിതവിനയം കൊണ്ടു കൂനി ഗുഡ് മോർണിംഗ് പറയുമ്പോൾ തലയുയർത്തി ഗ്രീറ്റ് ചെയ്യുന്ന ടീച്ചർ. മകനൊപ്പം ജർമനിയിൽ താമസിക്കുന്ന ടീച്ചറെ എന്നെങ്കിലും ഒരിക്കൽ കാണുമ്പോൾ ഇതൊക്കെ പറഞ്ഞൊന്നു കെട്ടിപ്പിടിക്കുകയെങ്കിലും വേണം. #thefirstfeministofmylife #annpalee Read on deshabhimani.com

Related News