അരുവിക്കുഴി കാണാം, മനസൊന്ന് കുളിർപ്പിക്കാം
കോട്ടയം/പള്ളിക്കത്തോട്> മഴവെള്ളമെത്തിയതോടെ പള്ളിക്കത്തോട് പന്നഗം തോട്ടിലെ അരുവിക്കുഴി വെള്ളച്ചാട്ടം കാണാൻ സഞ്ചാര പ്രേമികൾ ഒഴുകുന്നു. വെള്ളത്തിന്റെ അളവും ഒഴുക്കും വർധിച്ചതോടെ മറക്കാനാവാത്ത ദൃശ്യഭംഗിയാണ് വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. പാറക്കെട്ടുകളിൽ ചിന്നിച്ചിതറി നുരഞ്ഞുപതഞ്ഞ് ഒഴുകുന്ന വെള്ളം മനസ്സിന് കുളിര് പകരുന്ന കാഴ്ചതന്നെ. അവധി ദിവസങ്ങളിൽ 800 മുതൽ 1000 പേർ വരെ ഇവിടെ എത്താറുണ്ട്. കോട്ടയത്തുനിന്ന് 22 കിലോമീറ്റർ കിഴക്ക് പള്ളിക്കത്തോട് പഞ്ചായത്തിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. രണ്ട് തോടുകൾ ഒന്നുചേർന്നാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സൗന്ദര്യവൽക്കരണം നടത്തിയിരുന്നു. ദൃശ്യഭംഗി ആസ്വദിക്കാൻ വാച്ച് ടവറുണ്ട്. സുരക്ഷയോടെ വളരെ അടുത്തുനിന്ന് വെള്ളച്ചാട്ടം കാണാമെന്നതാണ് അരുവിക്കുഴിയുടെ പ്രത്യേകത. വെള്ളച്ചാട്ടത്തിന്റെ മറുകരയിലേക്ക് നടന്നുപോകാൻ പാലം നിർമിക്കാൻ കാത്തിരിക്കുകയാണ് സഞ്ചാരപ്രേമികൾ. ജൂൺ മുതൽ എട്ടുമാസമാണ് ഇവിടെ വെള്ളമുള്ളത്. ശേഷമുള്ള കാലം പുഴ വറ്റും. Read on deshabhimani.com