രാമക്കൽമേട് ഒരുങ്ങുന്നു; കരസ്‌പർശമേൽക്കാത്ത കരുതലുമായി

വിനോദസഞ്ചാരികൾ കുറവൻ കുറത്തി ശിൽപ്പത്തിന് സമീപം


നെടുങ്കണ്ടം > വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട് വൻ വികസനക്കുതിപ്പിലേക്ക്‌. മൂന്നു കോടി രൂപ ചെലവിട്ട്‍ അമ്യൂസ്‌മെന്റ് പാർക്ക്‌ അടക്കമുള്ള സജ്ജീകരണങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. കിലോമീറ്ററുകൾ അപ്പുറമുള്ള തമിഴ്‌നാടൻ കൃഷിയിടങ്ങൾ, മഞ്ഞുമൂടിയ ചരിവുകൾ, പ്രസിദ്ധമായ കുറവൻ–- കുറത്തി ശിൽപ്പം, മലമുഴക്കി വേഴാമ്പൽ വാച്ച്ടവർ ഇങ്ങനെ വശ്യമായ അനവധി  ദൃശ്യങ്ങളാണ് രാമക്കൽമേടിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. അമ്യൂസ്‌മെന്റ് പാർക്ക്‌ സജ്ജമാകുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നും അതിലൂടെ ജില്ലയിലെ ടൂറിസം മേഖലയിൽ വൻ പുരോഗതി ഉണ്ടാകുമെന്നും ഡിടിപിസി ഭാരവാഹിയായ ടി എം  ജോൺ പറഞ്ഞു. വിനോദസഞ്ചാരികൾക്കായി നിരവധി റിസോർട്ടുകളാണ്‌ ഇവിടെയുള്ളത്‌.  ഓഫ്‌ റോഡ് ജീപ്പ് റൈഡ്, കുതിരസവാരി എന്നിങ്ങനെ സാഹസ വിനോദസഞ്ചാര സൗകര്യങ്ങളുമുണ്ട്.   കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. നിയന്ത്രണങ്ങളിൽ അയവുവന്നതോടെ രാമക്കൽമേട് ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖല വീണ്ടും സജീവമായി. എത്തുന്ന സഞ്ചാരികൾക്ക്‌ കോവിഡിന്റെ പശ്ചാത്തലത്തിൽ തികഞ്ഞ കരുതലും സംരക്ഷണവുമാണ് ഡിടിപിസി ഒരുക്കുക്കുന്നത്. എത്തുന്നവരുടെ പേരുവിവരങ്ങൾ സൂക്ഷിക്കുന്നതിനൊപ്പം കൃത്യമായ സാനിറ്റേഷൻ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നു. Read on deshabhimani.com

Related News