കോടമഞ്ഞണിഞ്ഞ് ...പൊന്മുടി വിളിക്കുന്നു



വിതുര > നട്ടുച്ചയിലും പെയ്തിറങ്ങുകയാണ് പൊന്മുടിയില്‍ കോടമഞ്ഞ്. പ്രകൃതിയുടെ വശ്യതയും കോടമഞ്ഞിന്റെ കുളിരും തേടി ആയിരങ്ങളാണ് മലമുകളിലെത്തുന്നത്. തുടര്‍ച്ചയായ അവധിദിനങ്ങള്‍ ലഭിച്ചതിനാല്‍ കുടുംബസമേതമെത്തുന്ന സഞ്ചാരികളുടെഎണ്ണത്തില്‍വര്‍ധനയുണ്ടായിട്ടുണ്ട്. അപ്പര്‍ സാനിറ്റോറിയത്തിലെ പാര്‍ക്കിങ് ഏരിയയും കവിഞ്ഞ് റോഡിന്റെ വശങ്ങളിലാണ് സഞ്ചാരികളുടെ വാഹനങ്ങള്‍ ഒതുക്കിനിര്‍ത്തുന്നത്. ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച കൂടി ഇതേതിരക്ക് അനുഭവപ്പെടുമെന്നാണ് വനസംരക്ഷണസമിതി അംഗങ്ങളുടെ കണക്കുകൂട്ടല്‍. പൊന്മുടിയാത്രയില്‍ വിതുര- കല്ലാര്‍ എത്തുമ്പോള്‍ത്തന്നെ കാലാവസ്ഥയുടെ മാറ്റം പ്രകടമാകും. കല്ലാര്‍ കഴിഞ്ഞുള്ള ഹൈറേഞ്ച് യാത്ര മറക്കാനാകില്ല. ഗോള്‍ഡന്‍ വാലിയിലെ തണുത്ത ജലാശയത്തില്‍ മുങ്ങിക്കുളി കഴിഞ്ഞശേഷമാണ് സഞ്ചാരികളധികവും മലകയറ്റം ആരംഭിക്കുക. വഴിയിലെ ചെറിയ വെള്ളച്ചാട്ടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി ആസ്വദിച്ചുള്ള യാത്രയുടെ ലക്ഷ്യം നെറുകയിലെ വിശാലമായ പുല്‍പ്പരപ്പ്. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലെ തണലൊരുക്കി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നവര്‍ സന്ധ്യ കഴിഞ്ഞാണ് മടങ്ങുന്നത്. വഴിയോരത്ത് സ്ഥാനംപിടിച്ചിട്ടുള്ള ചെറുകച്ചവടക്കാരില്‍ നിന്ന് പൊന്മുടിയില്‍ വിളഞ്ഞ പേരക്കയും മെര്‍ക്കിസ്റ്റന്‍ തേയിലയും വാങ്ങിയുള്ള തിരിച്ചിറക്കത്തില്‍ ഇനിയും മടങ്ങിവരുമെന്ന് പറയാത്തവരുണ്ടാകില്ല. പൊന്മുടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബഹുനില ടൂറിസം ഗസ്റ്റ് ഹൌസിന്റെ നിര്‍മാണവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.  പ്ളാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകളും കവറുകളും വലിച്ചെറിയരുതെന്ന ഓര്‍മപ്പെടുത്തലോടുകൂടിയാണ് വനസംരക്ഷണ പ്രവര്‍ത്തകര്‍ ഗോള്‍ഡന്‍ വാലിയില്‍നിന്ന് സഞ്ചാരികളെ പൊന്മുടിയിലേക്ക് കടത്തിവിടുന്നത്. മദ്യത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. Read on deshabhimani.com

Related News