കാണാം, ആസ്വദിക്കാം 
ആനയിറങ്കലിന്റെ സൗന്ദര്യം

ആനയിറങ്കൽ അണക്കെട്ടിലെ സ്പീഡ് ബോട്ടിൽ കാഴ്ച ആസ്വദിക്കുന്ന സഞ്ചാരികൾ


ശാന്തൻപാറ > മൂന്നാറിന്റെ തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമായി മാറുകയാണ് ആനയിറങ്കൽ അണക്കെട്ട്. കോവിഡിന് മുന്നേ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ്‌ ഇവിടെ എത്തിയിരുന്നത്. അവർക്കായി ഏറെ സാകര്യങ്ങളാണ് ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്. പ്രധാനമായി ബോട്ടിങ്ങ് കേന്ദ്രീകരിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. ചെറു ദ്വീപുകളും ജലാശയങ്ങളും കാണാനെത്തുന്നവർക്ക് അതിഥിയായി ഇടയ്ക്ക് കാട്ടാനക്കൂട്ടവുമെത്തും. പൂന്തോട്ടങ്ങളും മഞ്ഞുമൂടിയ മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും ഏറെ ആകർഷണമാണ്‌.   ജലാശയത്തിന്‌ മുന്നിലുള്ള ചെറുദ്വീപ് ബോട്ടിൽ ചുറ്റിക്കാണാം. കുടുംബവുമായി എത്തുന്നവർക്ക് വേണ്ടി 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ച് കാഴ്ചയുടെ വിസ്മയങ്ങളിൽ മുഴുകി വിശ്രമിക്കാൻ പാർക്കുമുണ്ട്. സ്പീഡ് ബോട്ടും കൂടാതെ ചങ്ങാടവും പെഡൽ ബോട്ടും ഉപയോഗിച്ചുള്ള യാത്രയുമുണ്ടിവിടെ. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും വനനിരകൾക്കിടയിലൂടെയുമുള്ള യാത്ര രസകരമാണെന്ന് സഞ്ചാരികളും പറയുന്നു. സൂര്യനെല്ലി, ചിന്നക്കനാൽ, പെരിയ കനാൽ എന്നിവിടങ്ങളിലെ ജലവും തമിഴ്നാട് അതിർത്തിയിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ആനയിറങ്കൽ അണക്കെട്ടിൽ സംഭരിച്ച് വെച്ചിട്ടുള്ളത്.12 07.007 മീറ്ററാണ്‌ അണക്കെട്ടിന്റെ സംഭരണ ശേഷി. കുമളി മൂന്നാർ സംസ്ഥാന പാതയിലൂടെ മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയിറങ്കൽ ജലാശയത്തിലെത്താം. Read on deshabhimani.com

Related News