വടക്കിന്റെ വാക്കും മായാജാലവും
കാസർകോട് കാഞ്ഞങ്ങാട് അട്ടേങ്ങാനത്ത് ഉൾഗ്രാമത്തിലെ കൊച്ചുവീടിന്റെ പരിസരത്താണ് ആ സിനിമക്കാർ ‘തിങ്കളാഴ്‌ച നിശ്‌ചയം’ ഒരുക്കിയത്. ഒരു മലയാള താരത്തിന്റെയും സംവിധായകന്റെയും ഫോൺനമ്പർപോലുമില്ലാത്ത സെന്ന ഹെഗ്‌ഡെ എന്നൊരാൾ വടക്കിന്റെ ജീവിതംപറഞ്ഞ് തിരശ്ശീലയിൽ തീർത്ത കട്ട ലോക്കൽ മായാജാലം കാണാൻ മമ്മൂട്ടിയടക്കമുള്ള സൂപ്പർസ്‌റ്റാറുകൾ പിന്നീട് തിരക്കുകൂട്ടി. ഇപ്പോൾ ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന് മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും. സെന്ന ഹെഗ്‌ഡെയുടെ ആദ്യസിനിമ ‘0–-41 ഡിഗ്രി’യാണ്. പിന്നീട് കന്നടയിൽ ‘കഥയൊന്നു സുരുവാഗിതെ’യും ചെയ്‌തു. മലയാളം പറയുമ്പോൾ കന്നഡ ചുവയ്‌ക്കുന്ന സെന്ന പഠിച്ചതും വളർന്നതും കാഞ്ഞങ്ങാട്ടാണ്. മംഗളൂരുവിലാണ് പഠിച്ചത്. ഓസ്ട്രേലിയയിലും അമേരിക്കയിലും ദുബായിലും ജോലി ചെയ്‌തു. ദുബായിൽ പരസ്യമേഖലയിലായിരുന്നു. 20 വർഷത്തെ ദേശാടനം കഴിഞ്ഞ് ഇപ്പോൾ കാഞ്ഞങ്ങാട്ട് തിരിച്ചെത്തി. തോയമ്മലിലാണ് താമസം. പത്മിനി, 1744 വൈറ്റ് ആൾട്ടോ എന്നിവയാണ് സെന്നയുടേതായി ഉടൻ പുറത്തിറങ്ങുന്ന സിനിമ. Read on deshabhimani.com