ഊര്‌ ആരോഗ്യം ഇപ്പോൾ സൂപ്പർ



പാലക്കാട്‌ ആരോഗ്യവകുപ്പിന്റെ വാഹനം ദൂരെ‌ കാണുമ്പോൾതന്നെ ഊരുവാസികൾ കാട്ടിലേക്ക്‌ ഓടിമറയും. ചെറുപ്പക്കാർ വലിയ മരങ്ങളിൽ കയറി ഒളിക്കും. മലയും കാടും താണ്ടിയെത്തിയ ആരോഗ്യപ്രവർത്തകർ‌ ഒന്നും ചെയ്യാനാകാതെ മടങ്ങും. ആരോഗ്യപ്രവർത്തകരെയും ആധുനിക ചികിത്സയേയും പേടിയാണ്‌. എത്ര നിർബന്ധിച്ചാലും പ്രസവത്തിനുപോലും ആശുപത്രിയിൽ വരില്ല. കെട്ടുകഥയല്ല, പാലക്കാട്‌ കരിമ്പ പഞ്ചായത്തിലെ ആദിവാസി ഊരുകളിങ്ങനെയായിരുന്നു.  ഇവിടെയാണ്  ‘ഊര്‌ ആരോഗ്യം’ പദ്ധതിയുമായി ‌കല്ലടിക്കോട്‌ കുടുംബാരോഗ്യ കേന്ദ്രവും കരിമ്പ പഞ്ചായത്തും കാടുകയറിയത്‌‌. വാക്കോട്‌, തുടിക്കോട്‌, ഇടപ്പറമ്പ്‌, രാങ്കോരം, പട്ടിയപ്പൻത്തരിശ്‌ ആദിവാസി ഊരുകളിൽ എല്ലാ മാസവും മെഡിക്കൽ ക്യാമ്പ്‌ തുടങ്ങി. പല ഊരിലേക്കുമെത്താൻ കിലോമീറ്റർ കാൽനടയാത്ര. മരുന്നും മെഡിക്കൽ ഉപകരണങ്ങളും തലച്ചുമടായി ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകർ മലകയറി. ഓരോരുത്തരെയും പലതവണ പ്രത്യേകം ബോധവൽക്കരിച്ചു. സാമൂഹ്യപ്രശ്‌നങ്ങളും ഇവിടെ പരിഹരിക്കേണ്ടതായിവന്നുവെന്ന്‌‌ മെഡിക്കൽ ഓഫീസർ ബോബി മാണി. ആദിവാസി മേഖലയിൽ സമഗ്രമാറ്റത്തിനാണ്‌  ‘ഊര്‌ ആരോഗ്യം’  വഴിയൊരുക്കിയതെന്ന് കരിമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ജയശ്രീ പറഞ്ഞു‌. മുൻകാലങ്ങളിൽ ഞങ്ങളുടെ പ്രവർത്തനങ്ങളോട്‌ സഹകരിക്കാത്തവർ ഇന്ന്‌ ഇങ്ങോട്ട്‌ വിളിച്ച്‌ ആരോഗ്യപ്രശ്‌നങ്ങൾ പറയാറുണ്ടെന്ന്‌ പട്ടിയപ്പൻത്തരിശിലെ ആശാ വർക്കർ കെ റംലത്ത്‌ പറഞ്ഞു. Read on deshabhimani.com

Related News