നേഹ എഴുതി, സ്വപ്നങ്ങൾ നിറമുള്ള പൂക്കളായ്‌



ചെറുവത്തൂർ നേഹ എഴുതിത്തുടങ്ങിയാൽ, അസ്ഥികൾ പൊട്ടുന്ന വേദനകൾ മറന്ന് അവയിൽ കാവ്യശലഭങ്ങൾ പറന്നുയരും... ശാരീരിക അവശതകളെ മറികടന്ന്‌ കവിതകളിലൂടെ  ‘സ്വപ്‌നങ്ങൾ നിറമുള്ള പൂക്കളായി വിരിയും’. ഞായറാഴ്‌ച നടന്ന സ്‌റ്റെയ്‌പ്‌–- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ വീട്ടിലിരുന്നാണ്‌ കുട്ടമത്ത്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പത്താംക്ലാസുകാരിയായ നേഹ കവിതയെഴുതിയത്‌. ‘കാണാതെപോയ സ്വപ്‌നങ്ങൾ’ എന്ന വിഷയത്തിൽ ‘സ്വപ്‌നങ്ങൾ നിറമുള്ള പൂക്കളായി വിരിയുമ്പോൾ ജീവിതവൃക്ഷം തളിരുടുന്നു’ എന്ന വരികളോടെയാണ്‌ കവിത തുടങ്ങുന്നത്‌. മേലാങ്കോട്‌ എ സി കണ്ണൻനായർ സ്‌മാരക ഗവ. യുപി സ്‌കൂളിലായിരുന്നു കാസർകോട്‌ ജില്ലാ ടാലന്റ്‌ ഫെസ്‌റ്റ്‌. നേഹ വീട്ടിലിരുന്ന്‌ കവിതയെഴുതി സംഘാടകർക്ക്‌ വാട്‌സാപ്പിൽ അയച്ചുകൊടുത്തു. എല്ലുകൾ പൊട്ടുന്ന അപൂർവ രോഗം ബാധിച്ച നേഹയുടെ സ്‌കൂൾ പഠനവും എഴുത്തും വീട്ടിലിരുന്നും കിടന്നുമാണ്‌. നേഹയുടെ രണ്ട്‌ കവിതാപുസ്‌തകം  ബിആർസി പ്രസിദ്ധീകരിച്ചു. ‘വിദ്യാരംഗ’ത്തിലും എഴുതി.  ബിആർസിയിൽനിന്ന്‌ അധ്യാപകരെത്തിയാണ്‌ നേഹയെ പഠിപ്പിക്കുന്നത്‌. കൊവ്വൽ പുതിയകണ്ടത്തെ അധ്യാപിക ദീപയുടെയും വിമുക്തഭടൻ പ്രകാശന്റെയും മകളാണ്‌. നിയയും ശ്രീലക്ഷ്‌മിയും സഹോദരങ്ങൾ. Read on deshabhimani.com

Related News