നഞ്ചിയമ്മയെ നെഞ്ചേറ്റി നാട്
അഗളി അഗളി ഗൂളിക്കടവ് നക്കുപ്പതി ഊരിലേക്ക് അഭിനന്ദനപ്രവാഹമാണ്. നഞ്ചിയമ്മയുടെ നേട്ടം അട്ടപ്പാടിയുടെയും ആഘോഷം. ലിപിപോലുമില്ലാത്ത ഭാഷയിൽ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ' എന്ന പാട്ട് അട്ടപ്പാടിയുടെ അടയാളമായി. കഴിഞ്ഞവർഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിനും നഞ്ചിയമ്മ അർഹയായി. മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട് കേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് പിച്ചവച്ചത്. ആട് മേച്ചും കൃഷി ചെയ്‌തും കൂലിപ്പണിയെടുത്തുമാണ് ഉപജീവനം. ‘അയ്യപ്പനും കോശിയും’ സിനിമയിലെ ഗാനം നഞ്ചിയമ്മയുടെ മനസ്സിൽ തോന്നിയ പാട്ടാണ്. സംവിധായകൻ സച്ചി നഞ്ചിയമ്മയെ തേടിയെത്തിയതും മണ്ണിന്റെ പാട്ടിനായാണ്. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി അഹാഡ്സിസ് നടപ്പാക്കിയതോടെയാണ് നഞ്ചിയമ്മയുടെ കഴിവുകൾ പുറംലോകം അറിഞ്ഞത്. 2005ൽ രൂപീകരിച്ച ആസാദ് കലാസമിതിയിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള വേദികൾ തേടിയെത്തി. റാസി മുഹമ്മദിന്റെ ‘വെളുത്ത രാത്രികൾ'(2017) എന്ന സിനിമയിൽ അഞ്ച് പാട്ട് പാടി. 2009ൽ സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം നേടി. ശ്യാമും ശാലിനിയുമാണ് മക്കൾ. Read on deshabhimani.com