‘സക്കാത്തിന്റെ പുണ്യത്തെ ദുർവ്യാഖ്യാനം ചെയ്യരുത്‌’



തിരുവനന്തപുരം കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചെന്ന്‌ ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച യുഡിഎഫ്‌ കൺവീനർക്ക് മന്ത്രി കെ ടി ജലീലിന്റെ മറുപടി. റമദാനിൽ യുഎഇ കോൺസുലേറ്റ് സഹായം നൽകുന്നതിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക്  നൽകിയ പുണ്യത്തിന്റെ അംശത്തെയാണ് വിദേശഫണ്ട്‌  വിനിമയമെന്ന്‌ മനഃസാക്ഷിക്കുത്തില്ലാതെ ബെന്നി ബെഹനാൻ എംപി വിശേഷിപ്പിച്ചതെന്ന് ജലീൽ പറഞ്ഞു. സക്കാത്ത് സംഭാവനയോ സമ്മാനമോ അല്ല. സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴം വെളിവാക്കുന്ന പുണ്യകർമമാണ്. വിദേശത്ത്‌ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ എംബസികളും കോൺസുലേറ്റുകളും ദീപാവലിക്കും പുതുവർഷാരംഭങ്ങളിലും ക്രിസ്‌മസിനും റമദാനോടനുബന്ധിച്ചും അതത് രാജ്യങ്ങളിലെ പാവപ്പെട്ടവർക്കും പ്രധാനികൾക്കും മധുരപലഹാര പായ്‌ക്കറ്റുകളും കേക്ക്‌ബോക്‌സുകളും  നൽകി വരുന്നുണ്ട്‌.   ഞാൻ ആവശ്യപ്പെട്ടിട്ടല്ല യുഎഇ കോൺസുലേറ്റ് ഭക്ഷണക്കിറ്റുകൾ നൽകിയത്. മെയ് 27 ന് കോൺസൽ ജനറൽ എനിക്ക് വാട്‌സാപ് സന്ദേശം അയക്കുകയാണ് ചെയ്‌തത്. ഇന്ത്യൻ കറൻസിയോ വിദേശ കറൻസിയോ ഒരുരൂപാ നോട്ടിന്റെ രൂപത്തിൽ പോലും ഞാനോ മറ്റാരെങ്കിലുമോ സ്വീകരിച്ചിട്ടില്ല. സംഭാവനയ്‌ക്കോ സമ്മാനത്തിനോ ഒരുപാട് മുകളിൽ നിൽക്കുന്ന സക്കാത്ത് എന്ന സൽകർമത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നു. മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച സാമ്പത്തിക പ്രയാസത്തിന്റെ കാലത്ത് സക്കാത്ത് സഹായം സ്വീകരിച്ച നിർധനരായ ആയിരത്തിലധികം കുടുംബങ്ങൾക്കും അതിന്റെ മഹത്വമറിയുന്ന  മനുഷ്യർക്കും ഈ ആക്ഷേപം ഉണ്ടാക്കിയ മനോവേദനയും വിഷമവും എത്രയായിരിക്കുമെന്ന് ആലോചിക്കുന്നത് നന്നാകുമെന്നും ജലീൽ കത്തിൽ പറഞ്ഞു. Read on deshabhimani.com

Related News