ഡോ. ജെ വി വിളനിലം ; ഭാഷാപണ്ഡിതൻ, 
പ്രിയ അധ്യാപകൻ



തിരുവനന്തപുരം ഇംഗ്ലീഷ്‌, മലയാളം ഭാഷകളിൽ പാണ്ഡിത്യത്തിന് ഉടമയായിരുന്നു ഡോ. ജെ വി വിളനിലമെന്ന ഡോ. ജോൺ വർഗീസ്‌ വിളനിലം. പന്ത്രണ്ടാം വയസ്സിൽ ലണ്ടൻ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ഇംഗ്ലീഷ്‌ ടൈപ്‌റൈറ്റിങ്‌ മത്സരത്തിൽ ഡിസ്റ്റിങ്‌ഷൻ നേടിയായിരുന്നു തുടക്കം. അഞ്ചാം വയസ്സിൽ അച്ഛന്റെ ടൈപ്പ്‌ റൈറ്ററിലാണ്‌ പഠനം ആരംഭിച്ചത്‌. ഇംഗ്ലീഷ്‌, മലയാളം പ്രസംഗങ്ങൾ, അഭിനയം, ഫുട്‌ബോൾ തുടങ്ങി സ്കൂൾകാലംമുതൽ നിരവധി മേഖലകളിൽ തിളങ്ങി. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ഉപരിപഠനം നേടണമെന്ന്‌ ആഗ്രഹിച്ചെങ്കിലും വിഷയമുള്ള കോളേജ്‌ സമീപത്തുണ്ടായിരുന്നില്ല. അതോടെ സെന്റ് ബെർക്‌മൻസിൽനിന്ന് രസതന്ത്ര ബിരുദംനേടി അധ്യാപകനായി. വരുമാനമായതോടെ ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിന്‌ ചേർന്ന്‌ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദംനേടി. തിരുവല്ല മാർത്തോമ്മാ കോളേജിലും ദേവഗിരി സെന്റ് ജോസഫ് കോളേജിലും ഇംഗ്ലീഷ് അധ്യാപകനായി. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ സസെക്‌സിൽനിന്ന്‌ ഗവേഷണബിരുദം നേടി. മുംബൈയിലെ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പേഴ്‌സണൽ ട്രെയ്‌നിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്‌. പിന്നീട്‌ മദ്രാസിൽ എംആർഎഫ്‌ ലിമിറ്റഡിൽ ജോലിക്കാരനായി പോയെങ്കിലും എഴുത്തിലും അഭിനയത്തിലും അധ്യാപനത്തിലുമുള്ള താൽപ്പര്യം കുറഞ്ഞില്ല. ജേർണലിസംവകുപ്പ്‌ അധ്യാപകനായാണ്‌ കേരള സർവകലാശാലയുടെ ഭാഗമായത്‌. 1996ൽ കേരള സർവകലാശാല വിസിയായി വിരമിച്ചശേഷവും പഠന, ഗവേഷണങ്ങളിൽ വ്യാപൃതനായി. ഭാര്യ ആനിയുമായി ചേർന്ന്‌ "വി- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ട്രെയ്‌നിങ്‌, ഓർഗനൈസേഷണൽ റിസർച്ച് ആൻഡ് സ്റ്റഡീസ്–-(വിക്ടേഴ്സ്)’ എന്ന പേരിൽ ആശയവിനിമയ പരിശീലന സ്ഥാപനം നടത്തി. പിഎച്ച്ഡി ബിരുദത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ഡോ. ജെ വി വിളനിലത്തിനെതിരെ നാലുവർഷം കേരളത്തിൽ സമരപരമ്പരതന്നെ അര
ങ്ങേറി. Read on deshabhimani.com

Related News