വവ്വാലുകൾ ‘ആതിഥേയർ’മാത്രം; അവയ്‌ക്ക്‌ കോവിഡില്ല



ടൊറന്റോ കൊറോണ വൈറസിന്റെ വാഹകരെന്ന്‌ വിവിധ പഠനങ്ങൾ വ്യക്തമാക്കിയ വവ്വാലുകളിൽ എന്തുകൊണ്ടാണ്‌ രോഗം പടരാത്തതെന്ന ചോദ്യത്തിന്‌ ഉത്തരവുമായി ഇന്ത്യൻ ഗവേഷകനടങ്ങുന്ന സംഘം. വവ്വാലിന്റെ ശരീരത്തിലെ കോശങ്ങളിൽ പ്രവേശിക്കുന്ന കൊറോണ വൈറസ്‌ അവയെ നശിപ്പിക്കുന്നതിനുപകരം കോശങ്ങളുമായി ദീർഘകാല ബന്ധത്തിലേക്ക്‌ കടക്കുകയാണ്‌ ചെയ്യുന്നത്‌. വവ്വാലുകളുടെ അതിശക്തമായ രോഗപ്രതിരോധശേഷിയാണ്‌ ഇതിനു കാരണം. "സയന്റിഫിക്‌ റിപ്പോർട്ട്‌സ്' എന്ന ശാസ്‌ത്ര മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌. ക്യാനഡയിലെ സാസ്‌കാച്ചുവാൻ സർവകലാശാലയിലെ ഗവേഷകനായ വിക്രം മിശ്രയുൾപ്പെടെയുള്ളവരുടേതാണ്‌ പഠനം. വവ്വാലുകളിൽ നിന്ന്‌ ഈ വൈറസ്‌ ഒരിക്കലും സ്വതന്ത്രമാകുന്നില്ല. മറിച്ച്‌ ഇത്‌ അവരുടെ രോഗപ്രതിരോധശേഷിയോട്‌ പരാജയപ്പെടുക മാത്രമാണ്‌ ചെയ്യുന്നത്‌–-മിശ്ര പറഞ്ഞു. വവ്വാലിന്റെ കോശങ്ങൾ മാസങ്ങളോളം കൊറോണ ബാധിതമായിരിക്കും. എന്നാൽ ഇവ കോശവുമായി പൊരുത്തപ്പെട്ടുപോവുകയാണ്‌ ചെയ്യുന്നത്‌. കൊറോണയെപ്പൊലെയുള്ള "മിഡിൽ ഈസ്റ്റ്‌ റെസ്‌പിരേറ്ററി സിൻഡ്രോം' (മെർസ്‌) വൈറസുകൾ ഉത്ഭവിക്കുന്നത്‌ വവ്വാലുകളിൽ തന്നെയാണെന്നും പഠനം വ്യക്തമാക്കുന്നു. ഒട്ടകങ്ങൾ ഇത്തരം മെർസ്‌ വൈറസുകളുടെ വാഹകരാണെങ്കിലും ഇതിന്റെ പൂർവിക ആതിഥേയർ വവ്വാൽ തന്നെയാണ്‌. Read on deshabhimani.com

Related News