ഇളവിനൊപ്പം ഇരട്ടിയായി മരണം
ന്യൂഡൽഹി രാജ്യത്ത് മദ്യശാല തുറക്കുന്നതടക്കമുള്ള ഇളവുനല്‍കിയ ആദ്യദിനമായ തിങ്കളാഴ്ച കോവിഡ് ബാധിതരുടെ എണ്ണവും മരണവും ഏറ്റവും ഉയർന്ന നിരക്കിൽ. തിങ്കളാഴ്ച 195 പേര്‍ മരിച്ചു, പുതുതായി 3900 രോഗികള്‍. ഞായറാഴ്ച 2573 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മരണം 83ഉം. രോഗികളുടെ എണ്ണം 40 ശതമാനംകൂടിയപ്പോള്‍ മരണം ഇരട്ടിയായി. 24 മണിക്കൂറില്‍ 1020 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 12,727 പേർ രോഗമുക്തരായി. 27.41 ശതമാനമാണ് രോഗമുക്തിനിരക്ക്. ● ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ ഓങ്കോളജി വാർഡിൽ സൈനികരും വിമുക്തഭടരും ഉൾപ്പെടെ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ● -ഡൽഹി തിഗ്രി ക്യാമ്പിലെ 45 ഐടിബിപി ജവാന്മാർക്ക് കോവിഡ്. ●- രാജ്യത്തൊട്ടാകെ 67 ബിഎസ്എഫ് ജവാന്മാർക്ക് കോവിഡ്. 41 പേർ ഡൽഹിയിലും 13 പേർ ത്രിപുരയിലും. ●- കോവിഡ് പരിശോധനകൾ 12 ലക്ഷം കടന്നു. പരിശോധനയിൽ ബംഗാൾ, ബിഹാർ, യുപി, മധ്യപ്രദേശ് ഏറ്റവും പിന്നിൽ. ● രാജ്യത്തെ രോഗികളില്‍ 58 ശതമാനം മുംബൈ, ഡൽഹി അടക്കമുള്ള പത്തു നഗരങ്ങളിൽ. ഇവിടങ്ങളിൽ മുപ്പതിനായിരത്തോളം രോഗികള്‍ ●ബിഎസ്‌എഫിൽ കോവിഡ് ബാധിതരുടെ എണ്ണം 67 ആയി. ഇതിൽ 41 പേരും ഡൽഹിയിൽനിന്നാണ്. ത്രിപുരയിൽ ബിഎസ്‌എഫ് ക്യാമ്പിൽ 13 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ 24 പേരാണ് രോഗബാധിതർ. ●കൊൽക്കത്തയിൽ ബംഗാൾ സന്ദർശിച്ച കേന്ദ്രസംഘത്തിന്റെ ഡ്രൈവറായിരുന്നയാൾക്കും രോഗം ബാധിച്ചു. Read on deshabhimani.com