പെൺകരുത്തിന്റെ
 കൊടിയേറ്റം



തിരുവനന്തപുരം > ചരിത്രനഗരമായ അനന്തപുരിയിൽ രാജ്യത്തെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനത്തിന്റെ മഹാസംഗമത്തിന്‌ പതാക ഉയർന്നു.  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന്‌ മുന്നോടിയായി വ്യാഴം വൈകിട്ട് ആരംഭിച്ച പതാക, കൊടിമര, ദീപശിഖാ ജാഥകൾ രാത്രിയോടെ പൊതുസമ്മേളന വേദിയായ മല്ലു സ്വരാജ്യം നഗറിൽ (പുത്തരിക്കണ്ടം മൈതാനം) സംഗമിച്ചു. തുടർന്ന്‌ സ്വാഗതസംഘം ചെയർപേഴ്‌സൺ പി കെ ശ്രീമതി പതാക ഉയർത്തി. മൂന്നരപ്പതിറ്റാണ്ടിനുശേഷമാണ്‌ തലസ്ഥാന നഗരി മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന്‌ ആതിഥേയരാകുന്നത്‌.  അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ധാവ്‌ളെ, നേതാക്കളായ സുഭാഷിണി അലി, പി കെ സൈനബ, സൂസൻ കോടി, സി എസ്‌ സുജാത, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി ജോയി തുടങ്ങിയവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം വെള്ളി രാവിലെ ഒമ്പതിന് എം സി ജോസഫൈൻ ന​ഗറിൽ (ടാ​ഗോർ തിയറ്റർ) കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലാ നിയുക്ത ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ മാലിനി ഭട്ടാചാര്യ പതാക ഉയർത്തും. സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട് ആമുഖപ്രഭാഷണം നടത്തും. ഡോ. അലെയ്‌ഡ ഗുവേരയും മകൾ പ്രൊഫ. എസ്‌തഫാനോ ഗുവേരയും പങ്കെടുക്കും. സമാപന സമ്മേളനം തിങ്കൾ വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News