പ്രായം വഴിമാറി ; അവസാനമായി 
കാണാൻ കണ്ണനും



തലശേരി രണ്ടുപേരുടെ കൈപിടിച്ചാണ്‌ മണിയൂർ മന്ദരത്തൂരിലെ എൺപത്തെട്ടുകാരൻ  പാലിച്ചേരി കണ്ണൻ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്‌. വയ്യാത്ത കാലുമായി പതുക്കെ നടന്ന്‌ സഖാവിന്‌ മുന്നിൽ  ഒരു നിമിഷം നിന്നു. ആ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി. പിന്നെ അന്ത്യാഭിവാദ്യം അർപ്പിച്ച ശേഷം പതുക്കെ സഹായികളുടെ കൈകളിൽ പിടിച്ച്‌ പുറത്തേക്ക്‌. കോടിയേരിയുമായി വർഷങ്ങൾക്ക്‌ മുമ്പുള്ള ബന്ധമാണ്‌ ഈ റിട്ട. അധ്യാപകന്‌. ഇനി കാണാനാവില്ലല്ലോ,  അവസാനമായി കാണാൻ വന്നതാണെന്ന്‌ കണ്ണൻ പറഞ്ഞു. മണിയൂർ ലോക്കൽ കമ്മിറ്റി മെമ്പറായി പ്രവർത്തിക്കുന്ന കാലം മുതലേ അറിയാം. എത്രയോ തവണ നാട്ടിൽ സഖാവ്‌ വന്നിട്ടുണ്ട്‌. സഖാക്കളുമായി വല്ലാത്തൊരു ആത്മബന്ധമാണ്‌ കോടിയേരിക്ക്‌. മരണവിവരം അറിഞ്ഞത്‌ മുതൽ വരാൻ വാശിപിടിക്കുകയാണെന്ന്‌ മരുമകൻ പി എം ഗിരീഷ്‌ പറഞ്ഞു. സാധാരണ പുറത്തിറങ്ങാറില്ല. കുറേ കാലത്തിന്‌ ശേഷമാണ്‌ ദീർഘയാത്രചെയ്യുന്നത്‌. ലോക്കൽ സെക്രട്ടറി കെ എം ബാലന്റെയും പി എം ഗിരീഷിന്റെയും കൈപിടിച്ചാണ്‌ സഖാവിന്‌ അന്ത്യാഭിവാദ്യം നേർന്നത്‌. Read on deshabhimani.com

Related News