മൊബൈൽ ഫോണിലുണ്ട്‌ 
മരണക്കുറിപ്പ്‌



തിരുവനന്തപുരം   കുട്ടികളുടെ ജീവനെടുത്ത്‌ മൊബൈൽ ഫോൺ അടിമത്തം. മൊബൈൽ ഫോണിന്‌ അടിമയായെന്ന്‌ മരണക്കുറിപ്പെഴുതിയ തിരുവനന്തപുരത്തെ  ജീവയും കൊല്ലത്തെ ശിവാനിയുമാണ്‌ ഏറ്റവും ഒടുവിലത്തെ ഇര. പ്ലസ്‌ വൺ വിദ്യാർഥിനിയായ ജീവ ശനിയാഴ്‌ചയും പത്താംക്ലാസുകാരിയായ ശിവാനി ഞായറാഴ്‌ചയുമാണ്‌ ജീവനൊടുക്കിയത്‌. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ മൊബൈൽ അടിമത്തവും വർധിച്ചതായി ആരോഗ്യ വിദഗ്‌ധർ പറയുന്നു. തുടർച്ചയായ നിരീക്ഷണത്തിലൂടെ കുട്ടി മൊബൈലിന്‌ അടിപ്പെട്ടോയെന്ന്‌ കണ്ടെത്താം. മൂന്ന്‌ വയസ്സിന്‌ താഴെയുള്ളവർക്ക്‌ ഫോൺ കൊടുക്കരുത്‌. മൂന്ന്‌മുതൽ എട്ട്‌വരെ പ്രായക്കാർക്ക്‌ ഒരു മണിക്കൂറും അതിന്‌ മുകളിലുള്ളവർക്ക്‌ രണ്ട്‌ മണിക്കൂറുമാണ്‌ ദിവസവും ഫോണോ ദൃശ്യമാധ്യമങ്ങളോ കാണാനുള്ള പരമാവധി സമയമെന്ന്‌ തിരുവനന്തപുരം മെഡി. കോളേജിലെ മാനസികാരോഗ്യ വിദഗ്‌ധൻ ഡോ. അരുൺ ബി നായർ പറഞ്ഞു. ഇതിൽ കൂടുതൽ കാണുന്ന കുട്ടികൾക്ക്‌ ഉറക്കക്കുറവ്‌, പഠനത്തിൽ ശ്രദ്ധയില്ലായ്‌മ, ദേഷ്യം, അമിത ഉൽക്കണ്ഠ തുടങ്ങിയവയുണ്ടായേക്കാം. ഇത്‌ വിഷാദരോഗം, ആത്മഹത്യ പ്രവണത എന്നിവയിലേക്ക്‌ നയിക്കും. ഉന്മേഷക്കുറവ്‌, കാഴ്‌ച പ്രശ്നങ്ങൾ, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌ങ്ങളും ഉണ്ടാകും. രക്ഷിതാക്കളുടെ സ്നേഹപൂർവമായ ശാസനയും ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുകയും ചെയ്‌താൽ മൊബൈൽ അടിമത്തത്തിലേക്ക്‌ വീഴാതെ കുട്ടികളെ രക്ഷിക്കാനാകുമെന്നും ഡോ. അരുൺ പറഞ്ഞു. Read on deshabhimani.com

Related News