ഈ കാഴ്ചയ്ക്ക് നാളെ ഒരു വയസ്സ്‌



കൊച്ചി പോയവർഷം ഒട്ടൊരു ഭീതിയോടെയും കൗതുകത്തോടെയും മലയാളി വീക്ഷിച്ച മരട്‌ ഫ്ലാറ്റ്‌ പൊളിക്കലിന്‌ തിങ്കളാഴ്‌ച ഒരു വയസ്സ്‌‌. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട ഫ്ലാറ്റുകളിലെ ആദ്യ രണ്ടെണ്ണം നിലംപതിച്ചത്‌ 2020 ജനുവരി 11നാണ്‌. ജനസാന്ദ്രതയുള്ള സ്ഥലത്തെ കൂറ്റൻ കെട്ടിടസമുച്ചയങ്ങൾ പൊളിക്കൽ വലിയ കീറാമുട്ടിയായിരുന്നു. എൽഡിഎഫ്‌ സർക്കാർ സമയബന്ധിതമായി ആർക്കും ഒരു പോറലും ഏൽപ്പിക്കാതെ നാല്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങളും പൊളിച്ചുനീക്കി. പതിനൊന്നിന് ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫ സെറീൻ എന്നിവയും 12ന് ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയുമാണ് പൊളിച്ചത്.എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കി നിയന്ത്രിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ പൊളിച്ചത്. 200 മീറ്റർ ചുറ്റളവിലുള്ള വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ഉള്ളവരെ ഒഴിപ്പിച്ചിരുന്നു. ആകെ 12 സെക്കൻഡിനുള്ളിൽ സ്‌ഫോടനം നടത്തി കെട്ടിടങ്ങൾ പൊളിച്ചു. ആയിരങ്ങളാണ് ദൃശ്യങ്ങൾ കാണാൻ എത്തിയത്. കേരളത്തിൽ ആദ്യമായിരുന്നു ഇത്തരത്തിലൊന്ന്‌. ഫ്ലാറ്റുകൾ പൊളിക്കാനും മറ്റു‌ നടപടിക്രമങ്ങൾക്കുമായി സർക്കാരിന്‌ ചെലവായത്‌ 3.59 കോടി രൂപ‌. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്ത കമ്പനി മരട്‌ നഗരസഭയ്‌ക്ക്‌ നൽകിയ 35 ലക്ഷം രൂപമാത്രമാണ്‌ വരുമാനം‌. ഫ്ലാറ്റ്‌ അവശിഷ്‌ടം സംബന്ധിച്ചും ആശങ്കകൾ ഉയർന്നു. എല്ലാം സമയബന്ധിതമായി നീക്കം ചെയ്‌ത്‌ സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. പൊളിക്കലിന്റെ ചിട്ടയോടെയും പഴുതടച്ചുമുള്ള പ്രവർത്തനങ്ങൾ പശ്ചാത്തലമാക്കി ഒരു സിനിമയും അണിയറയിൽ ഒരുങ്ങുന്നു. Read on deshabhimani.com

Related News