നൂറിന്റെ നിറവിൽ എംഎസ്‌പി



മലപ്പുറം മലബാർ സ്‌പെഷ്യൽ പൊലീസിന് (എംഎസ്‌പി)‌ നൂറ്‌ വയസ്സ്‌. 1921ൽ രൂപംകൊണ്ട സേന ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്ക്‌ ഒരുങ്ങുകയാണ്‌. പുതുതായി നിർമിച്ച പ്രവേശനകവാടം 26ന്‌ മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുന്നതോടെ ആഘോഷത്തിന്‌‌ തുടക്കമാകും. 1921ൽ മലബാർ കലാപം അമർച്ചചെയ്യാനാണ്‌ ബ്രിട്ടീഷുകാർ മലബാർ സ്പെഷ്യൽ പൊലീസ് സേന രൂപീകരിച്ചത്‌. മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്കോക്കാണ് സ്ഥാപകൻ. ഹിച്ച്‌കോക്കിന്റെ സേന എന്ന പേരിലാണ്‌ ആദ്യകാലത്ത്‌ അറിയപ്പെട്ടത്‌. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തവരെയും സൈന്യത്തിൽനിന്ന് വിരമിച്ചവരെയുമാണ് അന്ന്‌ എംഎസ്‌പിയിൽ റിക്രൂട്ട് ചെയ്തത്.  ഹൈദരാബാദ് നൈസാമിന്റെ നേതൃത്വത്തിലുള്ള വിഘടനവാദി കലാപം, നാഗാലാൻഡ്‌ കലാപം, പഞ്ചാബ്‌ പ്രവിശ്യ കലാപം, ഉത്തരേന്ത്യയിലെ നക്‌സൽ കലാപങ്ങൾ തുടങ്ങിയവ അടിച്ചമർത്താൻ സൈന്യത്തിനൊപ്പം എംഎസ്‌പിയുമിറങ്ങി.  കേരളത്തിലെ ആധുനിക പൊലീസിനെ വാർത്തെടുക്കുന്ന കളരിയാണ്‌ എംഎസ്‌പി  ബറ്റാലിയൻ. മലപ്പുറം നഗരത്തിൽ പെരിന്തൽമണ്ണ റോഡിലാണ് ആസ്ഥാനം.  മേൽമുറി, നിലമ്പൂർ എന്നീ ക്യാമ്പുകളും പ്രവർത്തിക്കുന്നു. ഒരു കമാൻഡന്റ്, ഒരു ഡെപ്യൂട്ടി കമാൻഡന്റ്, നാല് അസി. കമാൻഡന്റുമാർ എന്നിവർ നേതൃത്വം നൽകുന്നു. 73–-ാമത്‌ കമാൻഡന്റാണ്‌ യു അബ്ദുൾകരീം. കേരളത്തിലെ രണ്ട് പൊലീസ് വർക്ക്‌ഷോപ്പുകളിൽ ഒന്ന് എംഎസ്‌പിയിലാണ്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനവും എംഎസ്‌പിക്ക്‌ കീഴിലുണ്ട്‌. Read on deshabhimani.com

Related News