അന്ത്യ നിമിഷവും പാർടിക്കൊപ്പം
കണ്ണൂർ ജീവിതം മുഴുവൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാറ്റിവെച്ച എം സി ജോസഫൈന്റെ അവസാന നിമിഷങ്ങളും പാർട്ടി വേദിയിൽ. കാലിന്റെ ലിഗമെന്റും കൈയെല്ല് പൊട്ടിയതും വകവയ്‌ക്കാതെയാണ് കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം സി ജോസഫൈൻ കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയത്. നടക്കാൻ നന്നെ വിഷമിച്ചതിനാൽ സഹായത്തിന് മുഴുവൻ സമയവും വളണ്ടിയർമാർ ഉണ്ടായിരുന്നു. ഭക്ഷണഹാളിലേക്കും മറ്റുമെല്ലാം വളണ്ടിയർമാരുടെ സഹായത്തോടെയാണ് എത്തിയത്. ശനിയാഴ്‌ച ഉച്ചയോടെ പ്രതിനിധിഹാളിൽ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ സമ്മേളന നഗരിയിൽ തന്നെയുള്ള മെഡിക്കൽ സംഘം പരിശോധിച്ചു. ആശുപത്രിയിൽ പോകാമെന്ന് നിർദേശിച്ചെങ്കിലും റൂമിൽ പോയി കിടന്നാൽ മതിയെന്നാണ് പറഞ്ഞത്. ശുചിമുറിയിൽ പോയശേഷം പുറത്തെ കസേരയിൽ ഇരുന്നതാണ്. പെട്ടെന്ന് മുഖമെല്ലാം ഇരുണ്ടു ശ്വാസം കിട്ടാതെ പെട്ടെന്ന് ബോധം മറയുകയായിരുന്നു. ഉടൻ ഡോ. സരിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി എ കെ ജി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ തുടർന്ന അവർ ഞായറാഴ്‌ച ഉച്ചയോടെയാണ് വിടപറഞ്ഞത്. Read on deshabhimani.com