സഭാനാഥനിൽ നിന്ന് മന്ത്രിസഭയുടെ കരുത്തിലേക്ക്



കൊച്ചി> പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനിൽനിന്ന് എം ബി രാജേഷ് ഇനി മന്ത്രിസഭയിലേക്ക്. തദ്ദേശ സ്വയംഭരണവകുപ്പ്മ ന്ത്രിയായിരുന്ന എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ്  രാജേഷ് മന്ത്രിയാകുന്നത്. രണ്ട് തവണ പാർലമെൻറ് അംഗമായതിന്റെ ജനകീയതയിലാണ് കഴിഞ്ഞതവണ തൃത്താല മണ്ഡലത്തിൽനിന്നും എം ബി രാജേഷ് നിയമസഭയിലെത്തുന്നത്. എം ബി രാജേഷിന് പകരം എ എൻ ഷംസീർ ആണ് പുതിയ സ്പീക്കറാകുക. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌  ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായാണ്‌ സംഘടനാ പ്രവർത്തനം തുടങ്ങിയത്‌.  സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തിയ എം ബി രാജേഷ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാലക്കാ‌ട് നിന്ന് പാർലമെന്റ് അംഗമായി. പാർലമെന്റിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള പുരസ്കാരം, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാർലമെന്റംഗത്തിനുള്ള  പുരസ്കാരം, ചെറിയാൻ ജെ കാപ്പൻ പുരസ്കാരം, കോട്ടയം ലയൺസ് ക്ലബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർ‍ഡ് എന്നിവ ലഭിച്ചു. എട്ട്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പാർലമെന്റിൽ പാലക്കാടിന്റെ ശബ്ദം മാത്രമല്ല, കേരളത്തിന്റെ ആകെ ശബ്ദമായി മാറാൻ കഴിഞ്ഞ യുവ നേതാവാണ്‌ എം ബി രാജേഷ്‌. സമരസംഘടനാ പ്രവർത്തനം കരുത്താക്കി വളർന്നുവന്ന നേതാവ്‌, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായരിക്കെ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരായായി. മുത്തങ്ങയിൽ ആദിവാസിൾക്കുനേരെ എ കെ ആന്റണിയുടെ പൊലീസ്‌ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച്‌ നടത്തിയ വിദ്യാർഥി സമരത്തിലും പൊലീസ്‌ മർദ്ദനത്തിനരയായി. 1994 മുതൽ വിദ്യാർഥി നേതാവാണ്‌. 2002 ലും 2003 ലും പൊലീസ്‌ മർദ്ദനത്തിനിരയായി. എംപി യായിരക്കെ ഡൽഹിയിൽവച്ചും അവിടത്തെ പൊലീസിന്റെ മർദ്ദനത്തിനിരായായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ്‌ മർദ്ദനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നടത്തിയ പ്രക്ഷോഭത്തിലാണ്‌ ഡൽഹിയിൽ വച്ച്‌ മർദ്ദനമേറ്റത്.  ജാലിയൻവാലാബാഗ്‌ കൂട്ടകൊലയിൽ നൂറ്‌വർഷത്തിനുശേഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി മാപ്പ്‌ പറഞ്ഞത്‌ എം ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെതുടർന്നായിരുന്നു. പാർലമെന്റിൽ ആയിരത്തോളം ചോദ്യം ചോദിച്ച്‌ റെക്കോഡ്‌ തീർത്ത രാജേഷ്‌ ഇനി നിയമസഭയിൽ അംഗങ്ങളോട്‌ ചേദ്യം ചോദിക്കാൻ ആവശ്യപ്പെടും.  മികച്ച പാർലമെന്റേറിയൻ കൂടിയായ രാജേഷ്‌ ബ്രീട്ടിഷ്‌ വിദേശകാര്യവകുപ്പ്‌ തെരഞ്ഞെടുത്ത ഏഴ്‌ പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു. ഇവർക്ക്‌ ലണ്ടൻ കിങ്‌സ്‌ കോളേജിൽ സ്വീകരണവും നൽകിയിരുന്നു. ആനുകാലിക വിഷയങ്ങളിൽ നല്ല അവഗാഹമുള്ള രാജേഷ്‌ ഇംഗ്ലിഷ്‌ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്‌. സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം കെ രമണിയുടെയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി ( കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ). മക്കൾ: നിരഞ്ജന, പ്രിയദത്ത. Read on deshabhimani.com

Related News