കാതറിൻ നാസയുടെ ‘സൂപ്പർ കംപ്യൂട്ടർ ’



ഒരുകാലത്ത്‌ നാസയുടെ  ‘സഞ്ചരിക്കുന്ന സൂപ്പർ കംപ്യൂട്ടർ’ ആയിരുന്നു കാതറിൻ ജോൺസൺ. ബഹിരാകാശ ഗവേഷണരംഗത്ത്‌ അത്യന്താധുനിക  സാങ്കേതികവിദ്യകൾ  വരുന്നതിനുമുമ്പ്‌ കിറുകൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയ കാതറിൻ എക്കാലത്തെയും അത്ഭുതമാണ്‌.  മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോദൗത്യത്തിന്റെ സഞ്ചാരപഥം നിർണയിച്ചത്‌ കാതറിന്റെ കണക്കുകൂട്ടലുകളായിരുന്നു.   ഗണിതശാസ്‌ത്രലോകത്തെ വിസ്‌മയമായ അവർ  തന്റെ 101–-ാം വയസ്സിൽ കഴിഞ്ഞ ദിവസം വിടവാങ്ങി.  ആഫ്രിക്കൻ–-അമേരിക്കൻ വംശജയായ   കാതറിൻ വർഷങ്ങളോളം നാസയിൽ പ്രവർത്തിച്ചു ബഹിരാകാശയാത്രകൾക്കു പിന്നിലെ കണക്കുകളും സമവാക്യങ്ങളും കാതറിന്റെ ബുദ്ധിയിൽ പിറന്നതാണ്‌.   നാസയുടെ ബഹിരാകാശ പധതികളുടെ തുടക്കകാലത്ത്‌ പേടകങ്ങളുടെ സഞ്ചാരപാതയും ഭ്രമണപഥവും അതിവേഗത്തിൽ  കണക്കുകൂട്ടി അവർ. പേടകങ്ങൾ കൃത്യമായി ഇറങ്ങുന്നതിനും സുരക്ഷിതമായി മടക്കിക്കൊണ്ടുവരുന്നതിനും കാതറിന്റെ സംഭാവന വലുതാണ്‌. ബഹിരാകാശ ഗവേഷണരംഗത്തെ  വെല്ലുവിളികളെ  സ്വതഃസിദ്ധമായ ശൈലിയിൽ ഗണിതശാസ്‌ത്രതത്വങ്ങളിലൂടെ നേരിടാനും പരിഹരിക്കാനും അവർക്ക്‌ കഴിഞ്ഞു. കറുത്തവർഗക്കാരിയെന്ന വംശീയ വേർതിരിവ്‌ നേരിട്ടിട്ടും അതിനെയെല്ലാം ധീരമായി ചെറുത്ത് തോൽപ്പിച്ചു. ഗണിതശാസ്‌ത്രത്തിൽ കാതറിൻ നേടിയ നേട്ടങ്ങൾ ചെറുതല്ല. നാസയിൽ ജോലി ചെയ്തിരുന്ന കറുത്ത വർഗക്കാരായ മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന ഓസ്‌കർ നാമനിർദേശം ലഭിച്ച "ഹിഡൻ ഫിഗേഴ്സ്' എന്ന സിനിമയിലൂടെയാണ്‌ കാതറിന്റെ ജീവിതം ലോകമറിഞ്ഞത്‌. 2015 ൽ  അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അവർക്ക്‌ ലഭിച്ചു. Read on deshabhimani.com

Related News