വരയോർമയിൽ കാർട്ടൂണിസ്റ്റ്‌ ശങ്കർ



തിരുവനന്തപുരം കേരളത്തിനകത്തും പുറത്തുമുള്ള 45 കാർട്ടൂണിസ്റ്റുകൾ, 25 മാധ്യമവിദ്യാർഥികൾ... കാർട്ടൂണുകളിൽ നിറഞ്ഞ്‌, പ്രശസ്ത കാർട്ടൂണിസ്റ്റ്‌ ശങ്കറിന്റെ 120–‌ാം ജന്മവാർഷികം. ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംഘടിപ്പിച്ച കാർട്ടൂൺ ശിൽപ്പശാല, പ്രദർശന ഉദ്‌ഘാടന ചടങ്ങ്‌ വർഷങ്ങളുടെ ചരിത്രം പറയുന്നതായി. ആദ്യകാല കാർട്ടൂണിസ്റ്റുകളുടെയും ഇപ്പോഴത്തെ കാർട്ടൂണിസ്റ്റുകളുടെയും സമാഗമമായി അയ്യൻകാളി ഹാളിൽ നടന്ന "മാസ്‌റ്റേഴ്‌സ്‌ സ്ട്രൈക്ക്‌–-എ ട്രിബ്യൂട്ട്‌ ടു കാർട്ടൂണിസ്റ്റ്‌ ശങ്കർ'എന്ന പരിപാടി. ശങ്കറിന്റെയും മൺമറഞ്ഞ വിഖ്യാത കാർട്ടൂണിസ്റ്റുകളുടെയും 75- കാർട്ടൂൺ ഉൾപ്പെടുത്തി വിപുലമായ പ്രദർശനമാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റുവും ഇന്ദിര ഗാന്ധിയും ഇന്ത്യൻ രാഷ്‌ട്രീയവും അടക്കം വിഷയമായ കാർട്ടൂണുകൾ കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്‌. തിങ്കളാഴ്ച കൂടി പ്രദർശനം കാണാം. കോവളം സാഗര ഹോട്ടലിലാണ് ശിൽപ്പശാല. ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. വരകളിലൂടെ സത്യം പറയുന്നവരാണ്‌ കാർട്ടൂണിസ്റ്റുകളെന്ന്‌ അദ്ദേഹം പറഞ്ഞു. മുതിർന്ന കാർട്ടൂണിസ്റ്റുകളായ സുകുമാർ, പി വി ഉണ്ണിക്കൃഷ്‌ണൻ എന്നിവരെ ആദരിച്ചു.  പിആർഡി, പൊതുഭരണ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷനായി. പിആർഡി ഡയറക്ടർ എസ്‌ ഹരികിഷോർ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ ഉണ്ണിക്കൃഷ്‌ണൻ, എ സമ്പത്ത്‌, കവി പ്രഭാവർമ, മൃത്യുഞ്ജയ്‌ ചിലവേരു‌, ശേഖർ ഗുരേര എന്നിവരും പങ്കെടുത്തു. സുകുമാർ, പി വി ഉണ്ണിക്കൃഷ്‌ണൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. കാർട്ടൂണിസ്റ്റ്‌ സുകുമാർ ചീഫ്‌ സെക്രട്ടറി വി പി ജോയ്‌യുടെ കാരിക്കേച്ചർ വരച്ചുനൽകി. ശിൽപ്പശാലയിൽ സുധീർ നാഥ്, മോഹൻ ശിവാനന്ദ്, ബി സജീവ്‌ എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News