കൈകോർക്കാതെ നേരിടാം; അതിജീവിക്കാം: ഉർവശി



‘‘ആരോഗ്യപ്രവർത്തകർക്കും നിയമപാലകർക്കും  കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുള്ളതല്ലേ? അവർ നമ്മുടെ സുരക്ഷയ്‌ക്കായാണ്‌ രാപ്പകൽ കഷ്ടപ്പെടുന്നത്‌.   അഭ്യർഥനയാണ്‌. ആരും വെറുതേ നിരത്തിലിറങ്ങരുത്‌. ഇല്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത്‌ വലിയ ദുരന്തമാകും' –- ചെന്നൈ വത്സരവാക്കത്തെ വീട്ടിലിരുന്ന്‌ നടി ഉർവശി പറഞ്ഞു.  ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ  ഷൂട്ടിങ്ങ് അവസാന ഷെഡ്യൂൾ ആയപ്പോഴാണ്‌ നിയന്ത്രണങ്ങൾ കടുപ്പിച്ചത്‌. ഉടൻ ഷൂട്ടിങ്‌ അവസാനിപ്പിച്ച്‌ വീട്ടിലേക്ക്‌ മടങ്ങി. ഇവിടെ സിനിമക്കാരും മലയാളികളും തിങ്ങിപ്പാർക്കുന്ന ഏരിയയാണ്‌. പക്ഷേ എല്ലാവരും സർക്കാർ നിർദേശം അനുസരിക്കുന്നു.    കേരളത്തിന്റെ മുൻകരുതലും ജാഗ്രതയും കണ്ടാണ്‌ മറ്റുസംസ്ഥാനങ്ങൾ കാര്യങ്ങൾ കൂടുതൽ ഗൗരവമായെടുത്തത്‌. സത്യസന്ധമായി പറയട്ടെ, കേരളത്തിലെ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.  നമ്മൾ ഇത്രയും സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതി. നിപായും പ്രളയവും അതിജീവിച്ചവരല്ലേ നമ്മൾ. ഇതും അതീജീവിക്കും. ചെന്നൈയിൽ മലയാളി അസോസിയേഷനുകളാണ്‌  വിശന്നിരിക്കുന്നവർക്ക്‌ ഭക്ഷണം എത്തിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത്‌. അതാണ്‌ മലയാളി.   കുട്ടികൾക്കായി ഗുണനിലവാരമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യാൻ ചാനലുകൾ തയ്യാറാകണം. സർക്കാർ അതുംകൂടി ഉറപ്പാക്കണം. എവിടെയും ഇറങ്ങാതെ വീടിനുള്ളിൽ അടച്ചിരിക്കുന്ന അവർ അവധിക്കാലം മടുത്തു പോവരുത്‌.’–- ഉർവശി പറഞ്ഞു. Read on deshabhimani.com

Related News