പുടിൻ മരിയുപോളിൽ



മോസ്‌കോ റഷ്യ ഉക്രയ്‌നിൽനിന്ന്‌ കൂട്ടിച്ചേർത്ത തുറമുഖ നഗരമായ മരിയുപോളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി  റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ.യുദ്ധക്കുറ്റം'ചുമത്തി അന്താരാഷ്‌ട്ര ക്രിമിനൽ കോടതി പുടിന്‌ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചതിനു പിന്നാലെയാണിത്.   മരിയുപോൾ പിടിച്ചെടുത്തശേഷമുള്ള പുടിന്റെ ആദ്യ സന്ദർശനമാണിത്‌. ശനിയാഴ്‌ച തുറമുഖ നഗരമായ സെവസ്റ്റാപോളും ക്രിമിയയും പുടിൻ സന്ദർശിച്ചിരുന്നു. മരിയുപോളിൽ ഹെലികോപ്‌ടറിൽ എത്തിയ പുടിൻ നഗരത്തിലൂടെ കാറോടിച്ച്‌ പോകുന്ന ദൃശ്യം റഷ്യൻ മാധ്യമങ്ങൾ പങ്കുവച്ചു. റഷ്യൻ ഉപപ്രധാനമന്ത്രിയും പുടിന്‌ ഒപ്പമുണ്ടായി. 2022 ഏപ്രിലിൽ ശക്തമായ ഏറ്റുമുട്ടലിലാണ്‌ റഷ്യ ഉക്രയ്‌നിൽനിന്ന്‌ മരിയുപോൾ പിടിച്ചെടുത്തത്‌. മരിയുപോളിൽ ജനജീവിതം സാധാരണനിലയിലേക്ക്‌ എത്തിയെന്നും ജനങ്ങൾക്ക്‌ പരമാവധി തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ഉപപ്രധാനമന്ത്രി മരാത്‌ ഖസ്‌നള്ളിൻ പറഞ്ഞു. മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളും പുടിൻ വിലയിരുത്തി.    ഇതിനിടെ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്  തിങ്കളാഴ്‌ച മോസ്കോയില്‍ എത്തും. റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ്‌ സന്ദർശനം. ബുധനാഴ്‌ചവരെ ഷി റഷ്യയിലുണ്ടാകും.  ഉക്രയ്‌നുമായുള്ള യുദ്ധം തുടങ്ങിയശേഷമുള്ള ഷിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്‌. Read on deshabhimani.com

Related News